ഓസ്‌ട്രേലിയ: ആയുധങ്ങൾ മനുഷ്യ ജീവനെ നശിപ്പിക്കാനും മാനവസംസ്‌കാരത്തെ മുറിവേൽപ്പിക്കുവാനും മാത്രമേ ഉപകരിക്കൂവെന്ന് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദി സേക്രഡ് ഹാർട്ടിന്റെ സുപ്പീരിയർ മോണിക്ക കേവ്‌നാഗ്. ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിന്റെ പുതിയ ആയുധ കയറ്റുമതി നയത്തെ അപലപിച്ചു കൊണ്ട് പത്രകുറിപ്പിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
“വ്യവസായപുരോഗതി, പുതിയ തൊഴിലവസരങ്ങൾ, കയറ്റുമതി വർദ്ധനവ്, പ്രാദേശിക ആയുധ വ്യാപാര സംരക്ഷണം എന്നിവയ്ക്ക് പുതിയ ആയുധ കയറ്റുമതി നയം കാരണമാകുമെന്ന സർക്കാരിന്റെ വാദം സന്ന്യാസ സമൂഹം പൂർണ്ണമായും തള്ളിക്കളയുന്നു. മരണത്തിന്റെ വ്യാപാരികളെന്ന് ആയുധ കച്ചവടക്കാരെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചത് അക്ഷരാർഥത്തിൽ ശരിയാണ്”; സുപ്പീരിയർ പറഞ്ഞു.
“ശതകോടി ഡോളറുകൾ മുടക്കി ആയുധങ്ങൾ നിർമ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പകരം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടുംബക്ഷേമം, ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ എന്നീ മേഖലകളിൽ സർക്കാർ പണം ചിലവഴിക്കണം. കഴിഞ്ഞ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരിൽ തൊണ്ണൂറുശതമാനവും സൈനികരല്ല. മറിച്ച് പ്രതിരോധിക്കാനാകാത്ത പാവപ്പെട്ട കുട്ടികളും സാധാരണക്കാരുമാണ്”; അവർ പറഞ്ഞു.
ആക്രമണങ്ങൾ രൂക്ഷമാക്കുന്ന ആയുധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടവും രാഷ്ട്രീയ നേട്ടവും കൈവരിക്കുന്നത് തീർത്തും കുറ്റകരമാണ്. ഒരു വശത്ത് ആയുധ വ്യാപാരത്തിന് സാമ്പത്തിക സഹായവും പിന്തുണയും നൽകുകയും മറുവശത്ത് സമാധാനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ കാപട്യത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും അവയെ പ്രതിരോധിക്കണമെന്നും അവർ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *