ബൊളോഗ്‌ന: ഇടയദൗത്യത്തെ ശുശ്രൂഷയെക്കാളുപരി തൊഴിലായി കരുതുന്നത് ദൗർഭാഗ്യകരമാണെന്നും തൊഴിൽ മേഖലയിലെ ഉയർച്ച പോലെ വൈദികനും സ്ഥാനക്കയറ്റം വേണമെന്ന മനോഭാവം പ്രകടമാണെന്നും ഫ്രാൻസിസ് പാപ്പ. എമില്ലിയൻ റൊമാഗ്‌ന പ്രവിശ്യയിലെ ഏകദിന സന്ദർശനത്തിനിടയിൽ ബൊളോഗ്‌നയിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ സഭാ നേതൃത്വത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം സാമൂഹിക നന്മയേക്കാൾ സ്വന്തം അഭിവൃദ്ധിയാണ് അത്തരക്കാർ ലക്ഷ്യമാക്കുന്നതെന്നും ആടുകൾക്ക് വഴി തെളിക്കുകയാണ് ശരിയായ ഇടയ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിനായി സമ്പത്ത് ത്യജിക്കുന്നത് മഹനീയമാണെന്നും സഭയുടെ അപ്പസ്‌തോലിക കൂട്ടായ്മയിലെ അംഗങ്ങളെന്ന നിലയിൽ ലൗകീകതയ്‌ക്കെതിരെ സാക്ഷ്യം നൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “വൈദികൻ എന്ന നിലയിൽ ശുശ്രൂഷയ്ക്ക് പരിധി നിശ്ചയിക്കുന്നത് ദു:ഖകരമാണ്. ദൈവാലയം ഓഫീസ് പോലെ സമയബന്ധിതമായി ഇന്ന് പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ വിശ്വാസികൾക്ക് ദൈവത്തിന്റെ അടുത്തെത്താൻ ദൈവാലയം സജ്ജമാക്കുകയാണ് വേണ്ടത്”. പാപ്പ പറഞ്ഞു.
“സദാസമയം വിശ്വാസികൾക്കായി കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്ന വൈദികരും നമ്മുടെയിടയിലുണ്ട്. സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും ക്ഷമാപൂർണമായ മനോഭാവത്തിലൂടെയുമാണ് രൂപതയുടെ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്.ധനസമ്പാദനത്തിൽ നിലനില്പിന്റെ സുരക്ഷിതത്വം അർപ്പിക്കുന്നതു ശരിയല്ല. സമർപ്പിത ജീവിതം ദൈവകേന്ദ്രീകൃതമാകണം”. ദാരിദ്ര്യം ലൗകികാസക്തിയിൽ നിന്നും മോചനം നല്കുമെന്ന വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ വാക്കുകൾ ഉദ്ധരിച്ചാണ് പാപ്പ പ്രസംഗം നിർത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *