Follow Us On

29

March

2024

Friday

ലോക കുടുംബസംഗമവേദിയിൽ ക്രിസ്തുവിന്റെ ‘ഫോർവേഡ് ‘

ലോക കുടുംബസംഗമവേദിയിൽ  ക്രിസ്തുവിന്റെ ‘ഫോർവേഡ് ‘

ഡബ്ലിൻ: ഫിലിപ്പ് മുൾറൈൻ എന്ന പ്രശസ്ത ഫുട്‌ബോൾ താരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നു കേട്ടപ്പോൾ ലോകത്തിന് അവിശ്വസനീതയായിരുന്നു. തീരുമാനത്തിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് പലരും അടക്കംപറഞ്ഞു. മറ്റുചിലർ അത് ഉറക്കെ പ്രഖ്യാപിച്ചു. ഏകദേശം 3.55 കോടി രൂപയായിരുന്നു ഈ ഫുട്‌ബോളറുടെ മാസവരുമാനം. അങ്ങനെ ഒരാൾക്ക് എത്രനാൾ ദാരിദ്ര്യവ്രതത്തെ പ്രണയിക്കുന്ന സന്യസിക്കാൻ സാധിക്കുമെന്ന് ചോദിച്ചവരും ഏറെ.
അധികകാലമൊന്നും പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് പ്രവചിച്ചവരും കുറവല്ല. പക്ഷേ, ആരുടെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ മുൾറൈൻ മുമ്പോട്ടുവന്നില്ല. ഏഴു വർഷങ്ങൾക്കുശേഷം 2017 ജൂലൈ 10ന് മുൾറൈൻ മറുപടി നൽകി. വാക്കുകൾകൊണ്ടല്ല, പ്രവൃത്തിയിലൂടെ: ഫിലിപ്പ് മുൾറൈൻ എന്ന മാഞ്ചസ്റ്റർ യൂണൈറ്റഡ് മുൻ താരം അന്നുമുതൽ ഫാ. ഫിലിപ്പ് മുൾറൈൻ, ക്രിസ്തുവിന്റെ ഫോർവേഡ്!
അദ്ദേഹം ലോക കുടുംബസംഗമ വേദിയിലെത്തി, ലോകം അത്ഭുതത്തോടെ ഉറ്റുനോക്കിയ തന്റെ മാനസാന്തരകഥ പങ്കുവെക്കാൻ ‘സെലിബ്രേറ്റിംഗ് ഫാമിലി ആൻഡ് സ്‌പോർട്‌സ്’ എന്ന വിഷയത്തിൽ ക്രമീകരിച്ച പാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ മുഴങ്ങിയത്. കുടുംബം, വിശ്വാസം, സ്‌പോട്‌സ് എന്നിവ എങ്ങനെ സംയോജിപ്പിച്ച് മുന്നോട്ട് പോകാം എന്നതിനെ കുറിച്ച് സെഷന്റെ അവസാനഭാഗത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ കായികപ്രേമികളല്ലാത്ത വിശ്വാസീസമൂഹത്തിനുകൂടിയുള്ള ഉപദേശമായിരുന്നു:
‘ജീവിത്തിൽ കൃത്യതയുണ്ടായിരിക്കണം. അപ്പോൾ എല്ലാ കാര്യങ്ങളും കൃത്യമായ ക്രമത്തിലായിരിക്കും. വിശ്വാസവും കുടുംബവും കായിക ജീവിതവും വളരെ കൃത്യമായ ക്രമത്തിൽ മുന്നോട്ട് പോകുമ്പോൾ, ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകും. എന്നാൽ കായികത്തിലും വിജയത്തിലുമാണ് അതീവ ശ്രദ്ധ പുലർത്തുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റും. ലോകത്തിന്റെ മാസ്മരീകതയിൽ വിശ്വാസത്തേയും കുടുംബത്തേയും മറന്നു പോകാൻ ഇടവരുത്താതെ, എല്ലാത്തിനും അതിന്റേതായ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുക. അതാണ് പരമ പ്രധാനം.’

1971 ജനുവരി ഒന്നിന് നോർത്തേൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ജനിച്ച ഫിലിപ്പിന് 21^ാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടംലഭിച്ചു. 14 വയസുള്ളപ്പോൾ ഇടവക ടീമായ ‘സെന്റ് ഒലിവർ പ്ലങ്കട്ടി’നുവേണ്ടി കളിക്കവെയാണ് മുൾറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കൗട്ട് ടീം നോട്ടമിടുന്നത്. സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ താരമായി ഡേവിഡ് ബെക്കാമിനും പോൾ സ്‌കോൾസിനും ആൻഡി കോലേയ്ക്കുമൊപ്പം ബൂട്ട് കെട്ടി.
പിന്നീട് നോർവിച്ച് സിറ്റി ടീമിലേക്ക്. അവിടെനിന്ന് നോർത്തേൺ അയർലൻഡ് ഇന്റർനാഷണൽ താരമായി. നീണ്ട 16 വർഷം അയർലൻഡിന്റെ ദേശീയ ടീമംഗം, കാർഡിഫ് സിറ്റി തുടങ്ങിയ മുൻ നിര ഫുട്‌ബോൾ ക്ലബുകളുടെ കളിക്കാരൻ തുടങ്ങി വിശേഷണങ്ങൾ നീളുന്നു.എന്നാൽ, സമ്പത്തിനോ സ്ഥാനമാനങ്ങൾക്കോ ദൈവവിളിയിൽനിന്നും അകറ്റാൻ കഴിയില്ലെന്നാണ് ഫാ. മുൾറൈൻ ലോകത്തെ ഓർമിപ്പിക്കുന്നത്.
ലോകത്തിലെ ഒന്നാമത്തേത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫുട്‌ബോൾ ക്ലബായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ കയറിപ്പറ്റുക എന്നത് ഏതൊരു ഫുട്‌ബോൾതാരത്തിന്റെയും സ്വപ്‌നമാണ്. പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കുമെന്നൊരു പ്രത്യേകതകൂടിയുണ്ട്. ആ ക്ലബിൽ മൂന്ന് വർഷം കളിച്ച ഫുട്‌ബോളറാണ് ഈ നവവൈദികൻ. അതും ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ഡേവിഡ് ബെക്കാമിനൊപ്പം കളിക്കാൻ അവസരം ലഭിച്ചൊരാൾ.
സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളിൽ മുഴുകി നടന്ന കാലഘട്ടത്തിൽ ദൈവത്തിൽനിന്ന് അകന്നാണ് ഫിലിപ്പ് മുൾറൈൻ ജീവിച്ചത്. നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞ മുൾറിൻ 2005ൽ അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടു. ലോകകപ്പിനായുള്ള രണ്ട് യോഗ്യത മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടിയും വന്നു. ദൈവത്തിന്റെ സ്വരം കേൾക്കണമെങ്കിൽ ശാന്തത അനിവാര്യമാണ്. അതിനായി ചിലപ്പോൾ അവിടുന്ന് വേദനകൾ സമ്മാനിച്ചെന്നുവരാം. ഫാ. മുൾറൈനെ ദൈവം വിളിച്ചതും അത്തരമൊരു അനുഭവത്തിലൂടെയായിരുന്നു.

2008ൽ കളിക്കിടയിൽ പരിക്കേറ്റ് വിശ്രമിക്കുമ്പോഴാണ് പൗരോഹിത്യ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ മനസിൽ ഇടംപിടിച്ചത്. 30 വയസ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൈവം അതിനു മുമ്പും അനേക പ്രാവശ്യം സംസാരിച്ചിരിക്കാം. എന്നാൽ, കളിക്കളങ്ങളിലെ ആരവങ്ങൾക്കിടയിൽ താനതു കേൾക്കാതെ പോയതാണെന്ന് ഫാ. മുൾറൈൻ പറയുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ഡൊമിനിക്കൻ സഭയിൽ ചേരുകയായിരുന്നു.
പരിവർത്തനങ്ങളുടെ പിന്നിൽ ആരെങ്കിലുമൊക്കെ ഉണ്ടാകും, ദൈവം സഹായത്തിന് അയക്കുന്ന മാലാഖമാരെപ്പോലെ. ഫാ. ഫിലിപ്പ് മുൾറൈന്റെ ജീവിതത്തിലും അങ്ങനെ ഒരാളുണ്ട്. ബിഷപ്പ് നോയൽ ട്രീനർ. അയർലൻഡിലെ ഡൗൺ ആൻഡ് കോർണർ രൂപതയുടെ ഇപ്പോഴത്തെ അധ്യക്ഷൻ. ബിഷപ്പ് ട്രീനറുടെ ജീവകാരുണ്യപ്രവർത്തനങ്ങളും ദീനാനുകമ്പയും മുൾറൈനെ ഏറെ സ്വാധീനിച്ചിരുന്നു. കളിക്കളത്തിൽ തിളങ്ങിനിൽക്കുമ്പോഴും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാകാൻ പ്രേരിപ്പിച്ചത് ബിഷപ്പ് ട്രീനറായിരുന്നു.
2009ൽ പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്തോട് വിടപറഞ്ഞതോടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബിഷപ്പിന്റെ സന്തതസഹചാരിയായെന്ന് പറയാം. പൗരോഹിത്യത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായപ്പോൾ മുൾറൈന്റെ മനസിൽ തെളിഞ്ഞത് ബിഷപ്പ് ട്രീനറുടെ അനുകമ്പ നിറഞ്ഞ പ്രവൃത്തികളായിരുന്നു. തനിക്ക് എന്തുകൊണ്ട് ഇദ്ദേഹത്തെപ്പോലെയൊരു മിഷനറിയായിക്കൂടാ എന്ന എന്ന ചിന്ത പെട്ടെന്ന് ശക്തിപ്പെട്ടു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ആത്മീയതയെ ചേർത്തുപിടിക്കാൻ സാധിച്ചത് ബിഷപ്പ് ട്രീനറുമായുള്ള വ്യക്തിപരമായ ബന്ധമാണെന്ന് ഫാ. ഫിലിപ്പ് മുൾറൈൻ അടിവരയിടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?