വാഷിംഗ്ടൺ ഡിസി: പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിതീർന്ന സംഭവം വിശുദ്ധഗ്രന്ഥത്തിൽ കാണാമെങ്കിലും ഉപേക്ഷിക്കപ്പെട്ട മരം രാജ്യം ഭരിക്കുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ഭവനത്തിലെ ക്രിസ്മസ് ട്രീയായി മാറിയെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? വാർത്ത കേട്ടപ്പോൾ ഉണ്ടായ അത്ഭുതം ഇനിയും ഇറങ്ങിയിട്ടില്ല നോർത്ത് കരോലിനയിൽനിന്നുള്ള കർഷകൻ ലാറി സ്മിത്തിന്റെ മനസിൽനിന്ന്. തന്റെ മരത്തിന് ലഭിച്ച താരപരിവേഷത്തെ, അമേരിക്കൻ ജനത ആവേശത്തോടെ ഉറ്റുനോക്കുന്ന ‘സൂപ്പർബൗൾ’ കിരീടനേട്ടത്തോട് ലാറി ഉപമിക്കുന്നതും വെറുതെയല്ല.
‘സൂപ്പർ ബൗളിന് വിജയിക്കുന്നതുപോലെയാണ് ഈ അനുഭവം. സാധാരണ വെട്ടിയൊതുക്കാറില്ലാത്ത ഈ മരം ഒരു സിൻഡ്രല്ല കഥപോലെ ഉപേക്ഷിക്കപ്പെട്ടതായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈറ്റ് ഹൗസിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രഥമ വനിത മെലാനിയ ട്രംപിനും മുന്നിൽ ഇക്കഴിഞ്ഞ ദിവസമാണ് സ്മിത്ത് തന്റെ മരം പ്രദർശിപ്പിച്ചത്. അടുത്ത ആഴ്ച ഈ വൃക്ഷം അലങ്കരിച്ച് അനാച്ഛാദനം ചെയ്യും. 22വർഷത്തെ വളർച്ചയുള്ള, 19അടി ഉയരവും 800 കിലോ ഭാരവുമുള്ളതാണ് ഈ മരം.
വൈറ്റ് ഹൗസിലെ ക്രിസ്മസ് ട്രീയെ ബ്ലൂ റൂം ക്രിസ്മസ് ട്രീ എന്നും വിശേഷിപ്പിക്കാറുണ്ട്. ഔദ്യോഗികവസതിയിലെ മൂന്ന് സുപ്രധാന സ്വീകരണമുറികളിലൊന്നായ ‘ബ്ലൂ റൂ’മിൽ അലങ്കരിച്ചുവെക്കുന്നതിനാലാണിത്. വൈറ്റ് ഹൗസിൽ ഔദ്യോഗികമായി ക്രിസ്മസ് ട്രീ സ്ഥാപിക്കുന്ന പതിവ് 19-ാം നൂറ്റാണ്ടുമുതൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്. എന്തായാലും, 1971മുതൽ വൈറ്റ് ഹൗസിലെ ക്രിസ്മസ് ട്രീ അലങ്കരിക്കുക എന്നത് പ്രഥമ വനിതയുടെ വിവേചനാധികാരത്തിൽ വരുന്ന കാര്യമത്രേ!
ഇടക്കാലത്തുവെച്ച് വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീയെ എന്നതിനുപകരം ഇല്യൂമിനേറ്റഡ് പൈൻ ട്രീ എന്ന് നാമകകരണം ചെയ്ത്ത വിവാദങ്ങൾക്ക് കാരണമായിരുന്നു. ക്രിസ്മസ് ആശംസകൾക്കു പകരം ‘ഹാപ്പി ഹോളിഡേയ്സ്’ എന്ന് ഔദ്യോഗിക ക്രിസ്മസ് കാർഡിൽ രേഖപ്പെടുത്തുകയും ചെയ്തു ചില തീവ്രസെക്കുലർ വാദികൾ. എന്നാൽ, ‘ഹാപ്പി ഹോളിഡേയ്സ്’ എന്നതിനുപകരം ‘മെറി ക്രിസ്മസ്’ എന്ന ആശംസയാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാർഡിൽ ഉൾപ്പെടുത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *