”അവിവാഹിതയായൊരു അമ്മ അബോര്‍ഷന്‍ നടത്തുന്നതിനു വേണ്ടിയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ സ്‌കാന്‍ റിപ്പോര്‍ട്ടും അതിന് സഹായകരമായിരുന്നു. സ്‌കാനിംഗില്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാര്‍ ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. ഇതറിഞ്ഞ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ പ്രോ-ലൈഫുമായി ബന്ധപ്പെട്ടു. അവരിലൊരാളാണ് തൃശൂരിലെ ‘ക്യൂന്‍ മേരി’ എന്ന സ്ഥാപനത്തെക്കുറിച്ച് ആ യുവതിയോട് പറയുന്നത്. ആ വാക്കിന്റെ പുറത്താണ് അവിവാഹിതയായ ആ അമ്മ ഇവിടെ വരുന്നത്.” പറയുന്നത് പ്രശസ്ത വചനപ്രഘോഷകനും നിരവധി കുഞ്ഞുങ്ങളുടെ ജീവന്റെ സംരക്ഷകനുമായി അറിയപ്പെടുന്ന അനി ജോര്‍ജ്. ”ഇവിടെ വന്നതിനുശേഷം മെഡിക്കല്‍ കോളജില്‍ വീണ്ടും സ്‌കാന്‍ ചെയ്തു. കുഞ്ഞിന്റെ ഹൃദയത്തിനും കുടലിന്റെ ഭാഗത്തും മറ്റും തകരാര്‍ ഉണ്ട് എന്ന് ബോധ്യമായി. എങ്കിലും ഞങ്ങള്‍ യുവതിയെ ധൈര്യപ്പെടുത്തി. ദൈവത്തില്‍ ആശ്രയിക്കുക. ഡോക്ടറുടെയും പിന്തുണ ലഭിച്ചപ്പോള്‍ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ യുവതിയുമെത്തി.
പ്രസവം കഴിഞ്ഞപ്പോള്‍ സ്‌കാനില്‍ പറഞ്ഞതുപോലെ തന്നെ കുടലും ഹൃദയവും തമ്മിലുള്ള ഭാഗത്ത് ഓപ്പറേഷന്‍ ആവശ്യമായി വന്നു. പ്രശസ്തനായൊരു പീഡിയാട്രിക് സര്‍ജന്‍ വിദഗ്ധമായൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ഹൃദയവും കുടലും തമ്മിലുള്ള പ്രതിസന്ധി എടുത്തു മാറ്റി.
പിന്നീട് മറ്റൊരു പ്രശ്‌നം ശിശുവില്‍ കണ്ടത് രണ്ട് കാല്‍പാദങ്ങളും വളഞ്ഞ നിലയിലായിരുന്നു എന്നതാണ്.
രണ്ട് മാസം കഴിയുമ്പോഴാണ് ഇത്തരം കുട്ടികളുടെ ദത്തെടുക്കല്‍ നടപടികള്‍ നടക്കുക. ഈ കുഞ്ഞിന്റെ കുറവുകള്‍ മനസിലാക്കി വളര്‍ത്താന്‍ കഴിയുന്ന ഏതെങ്കിലും മക്കളില്ലാത്ത ദമ്പതികളുണ്ടോയെന്ന് ഞങ്ങള്‍ അന്വേഷണമാരംഭിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടി ക്രമങ്ങള്‍ അനുസരിച്ച് ഇതിന്റെ ഫോര്‍മാലിറ്റികളൊക്കെ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി.പക്ഷേ ഈ കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടവരെല്ലാം പിന്‍വലിഞ്ഞു.
അച്ചുമോള്‍ എന്നായിരുന്നു അവളുടെ പേര്. ഞങ്ങള്‍ നിരന്തരം ഈ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഈ കുഞ്ഞിനെ വളര്‍ത്താനും പരിചരിക്കാനും വിശാല മനസുള്ള ഏതെങ്കിലും കുടുംബത്തെ തരണമേയെന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.
ഇന്ത്യക്കാര്‍ക്ക് വേണ്ടാത്ത ശാരീരിക വൈകല്യമുള്ള കുട്ടികളെ വിദേശ ദമ്പതികള്‍ക്ക് ദത്ത് കൊടുക്കാമെന്ന് നിയമത്തിലുണ്ട്. അതിന്‍പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളെ വിവരം അറിയിച്ചു. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കൊരു ഇ-മെയില്‍ ലഭിച്ചു.
അമേരിക്കന്‍ മിലിട്ടറി ഉദ്യോഗസ്ഥനായ വില്യമും അയാളുടെ ഭാര്യ ജെസീക്കയുമായിരുന്നു അത് അയച്ചത്. അവര്‍ ഇവിടെ വന്ന് ഞങ്ങളോടൊപ്പം താമസിച്ച് ഈ കുഞ്ഞിനെ കൈയിലെടുത്തു. ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍മാരെ കണ്ടു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ”അച്ചുമോളെ ഞങ്ങളുടെ മകളായി ഏറ്റെടുക്കാം.”
അത് കഴിഞ്ഞാണ് അവര്‍ എനിക്കൊരു ആല്‍ബം തന്നത്. ആല്‍ബം നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. ഈ ദമ്പതികള്‍ക്ക് നിലവില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. ഏഴ്,അഞ്ച്, രണ്ട് എന്നീ വയസുള്ള മൂന്ന് ആണ്‍മക്കള്‍.
ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ കൈകള്‍കൊണ്ടാണ് ഈ കുഞ്ഞിനെ കൈമാറാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. ഇതിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഞങ്ങളോടൊപ്പമായിരുന്ന അദേഹം വന്നാണ് കുഞ്ഞിനെ ദത്ത് കൊടുത്തത്. പിന്നീട് ആ കുഞ്ഞിനെ വില്യം-ജസീക്ക ദമ്പതികള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കൊണ്ടുപോയി. ആ കുട്ടി ഇന്ന് അവരുടെ കുടുംബത്തില്‍ വലിയ അനുഗ്രഹമാണെന്ന് ഞങ്ങളറിയുന്നു. ഒരു ഓപ്പറേഷന്‍ നടത്തി അച്ചുമോളുടെ കാല്‍ സാധാരണ നിലയിലാക്കാമെന്ന് വില്യം- ജസീക്ക ദമ്പതികള്‍ക്കുറപ്പുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *