എൽപസോ: എൽസാൽവദോർ കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്നും അവരുടെ കുടുംബങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള താത്കാലിക താമസ പദ്ധതി (ടി പി എസ്) യുടെ കാലാവധി വർധിപ്പിക്കണമെന്നും എൽപസോ ബിഷപ്പ് മാർക്ക് ജെ സെയിറ്റ്‌സ്. താത്ക്കാലിക സംരക്ഷിത പദവി, താത്ക്കാലിക കുടിയേറ്റനുമതി പരിപാടി എന്നിവയുടെ കാലാവധി മാർച്ച് 9 തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഉടൻ പ്രശനത്തിലിടപെടണമെന്ന് ബിഷപ്പ് മാർക്ക് ആവശ്യപ്പെട്ടത്.
“കുടിയേറ്റക്കാർക്ക് കുടുംബങ്ങളെ വേർപിരിയേണ്ടി വരുമ്പോൾ അവരുടെ അമേരിക്കൻ പൗരത്വമുള്ള മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കാതാകും. കൂടാതെ അവസരങ്ങളുടെ കുറവും ആക്രമണങ്ങളും മൂലം അവർ ചൂഷണങ്ങൾക്കിരയാകുകയും ചെയ്യും. എൽ സാൽവഡോറിനായി രൂപം നൽകിയ താത്ക്കാലിക സംരക്ഷിതപദവിയുടെ അന്ത്യം ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾക്ക് ഹൃദയഭേദകമായ തീരുമാനമായിരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്ത് പ്രകൃതിദുരന്തങ്ങൾ, സായുധ പോരാട്ടങ്ങൾ, അല്ലെങ്കിൽ അസാധാരണമായ സാഹചര്യങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ താൽക്കാലിക സംരക്ഷിത പദവി പദ്ധതിയിലൂടെ കുടുംബങ്ങൾക്കും വ്യക്തികൾക്കും അമേരിക്കൻ ഐക്യനാടുകളിൽ താത്ക്കാലിക അഭയം തേടാൻ കഴിഞ്ഞിരുന്നു. രാജ്യത്തെ പ്രശ്‌നങ്ങൾ അവസാനിച്ച് മടങ്ങിപോകാൻ സാഹചര്യം ഒരുങ്ങുന്നതുവരെ യു.എസിൽ നിയമവിധേയമായി ജോലി ചെയ്യാനും കുടിയേറ്റക്കാരെ താത്ക്കാലിക സംരക്ഷിത പദവി അനുവദിച്ചിരുന്നു. എൽസാൽവഡോറിൽനിന്നുള്ള 200,000 പേർക്കാണ് താത്ക്കാലിക സംരക്ഷിത പദവിയുടെ പ്രയോജനം ലഭിച്ചിരുന്നത്. 192,000 യുഎസ് പൗരൻമാരായ കുട്ടികളുടെ മാതാപിതാക്കളും ഈ പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെത്തിയതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സംരക്ഷിത പദവി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മിശ്ര സംസ്‌കാരത്തിൽപ്പെട്ട കുടുംബങ്ങളുടെയും കുട്ടികളുടെയും ഭാവിയെപ്പറ്റിയും ബിഷപ്പ് ആശങ്ക പ്രടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *