വിധവകളായ അമ്മമാർക്ക് ആരുടെ മുഖഛായയാണ്? പരിശുദ്ധ കന്യകാമറിയത്തിന്റേതെന്ന് ഏതൊരു കത്തോലിക്കനും നിസംശയം പറയാനാകണം. ബത്‌ലഹെമിലെ പുൽക്കൂട്ടിൽ ജോസഫിന്റെ ഓരം ചേർന്ന് ഉണ്ണിയെ താലോചിച്ച മാതാവറിഞ്ഞുവോ തനിക്കുമുമ്പേ ദൈവകുമാരന്റെ വളർത്തുപിതാവായ ജോസഫ് വിടവാങ്ങുമെന്ന്? ജീവിതയാത്രകളിൽ നിനച്ചിരിക്കാത്ത സമയത്ത് ജീവിതപങ്കാളി നഷ്ടമായി ‘വിധവകളെന്ന’ നാമം പേറുന്ന ഏതാനും അമ്മമാരുടെയും സ്ത്രീകളുടെയും നേരറിവിന്റെ കഥകൾ. ഇതുവരെ ആരോടും പറയാത്ത അനുഭവങ്ങൾ. ആരും അറിയരുതെന്ന് അവർ ആഗ്രഹിച്ച ദുഃഖങ്ങൾ. അവരുടെ കണ്ണീരിന് ക്രിസ്മസ് നക്ഷത്രത്തിന്റെ തിളക്കമുണ്ട്. അത് അനേകർക്ക് പ്രത്യാശയുടെ വെളിച്ചം പകരും.
”ഇന്നുമുതൽ മരണംവരെ…” എന്ന പ്രതിജ്ഞയോടെ ജീവിതം ആരംഭിക്കുന്ന ദമ്പതികളിൽ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ അവരിൽ ആരാകും ആദ്യം മരിക്കുക എന്ന്? നിനച്ചിരിക്കാത്ത സമയത്ത് ജീവിതപങ്കാളി നഷ്ടമായി ഒരിക്കലും കേൾക്കുവാനും വിളിക്കപ്പെടുവാനും ഇഷ്ടപ്പെടാത്ത ‘വിധവ’ എന്ന നാമത്തിന് ഉടമകളായ ഒരുകൂട്ടം അമ്മമാരുടെ നേരറിവുകളിലേക്ക് കടന്നുചെല്ലുമ്പോൾ ദൈവാനുഭവത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് തൊട്ടറിഞ്ഞത്. അവയിൽ ചിലത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. ചിലത് നമ്മിൽ പ്രത്യാശയുടെ നക്ഷത്രങ്ങൾ വിരിയിക്കും. വിധവകൾ എല്ലാവരും തുല്യദുഃഖിതരല്ല എന്നു നാം മനസിലാക്കണം. ഭർത്താവിനോടൊത്തുള്ള ജീവിതദൈർഘ്യവും സ്‌നേഹത്തിന്റെ ആഴവും പരസ്പരം പൊരുത്തവും ധാരണയും വേർപാടിന്റെയും വേദനയുടെയും ആധിക്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഏറെ പേരും ഭർത്താവിന്റെ വിരഹത്തിൽ ദുഃഖിതരാണ്. വിധവകളിൽ ഏറെപ്പേരും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ദൈവത്തോടും ക്രിസ്തീയ മൂല്യങ്ങളോടും ചേർന്നുനിന്നവർ അവരുടെ ജീവിതത്തോണി തുഴഞ്ഞ് മറുകര താണ്ടിയിട്ടുണ്ട്. എന്നാൽ ചിലർ പാപക്കുഴികൾ തീർത്ത നീർക്കയത്തിൽ മുങ്ങിത്താണിട്ടുമുണ്ട്. അങ്ങനെയുള്ള വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നമുക്ക് അടുത്ത ലേഖനങ്ങളിൽ വായിക്കാം.
ഫാ. ജെൻസൺ ലാസലെറ്റ്
Leave a Comment
Your email address will not be published. Required fields are marked with *