വാഷിംഗ്ടൺ: പാവങ്ങളുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെട്ട കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി ഷിക്കാഗോ അതിരൂപത ദൈവാലയത്തിൽ സ്ഥാപിക്കുന്നു. സെപ്റ്റംബർ അഞ്ചിന് മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഒരു വയസ് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് വിശുദ്ധയുടെ തിരുശേഷിപ്പ് വിശുദ്ധ മർക്കോസിന്റെ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നത്. വൈകുന്നേരം ഏഴ്മണിക്ക് ഇടവക വികാരി ഫാ. ഇബാരയുടെ നേതൃത്വത്തിൽ ദിവ്യബലിയർപ്പിച്ച് തിരുശേഷിപ്പിന് സ്വീകരണം നൽകും. തിരുക്കർമ്മങ്ങളിൽ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്ന്യാസ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയും പങ്കെടുക്കും.
വിശുദ്ധ മദർ തെരേസയുടെ മുടിയുടെ ഭാഗങ്ങളാണ് തിരുശേഷിപ്പായി ദൈവാലയത്തിൽ പ്രതിഷ്ഠിക്കുന്നത്. വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങി നൊവേന പ്രാർത്ഥനകളിൽ പങ്കെടുക്കാൻ തീർത്ഥാടകർക്ക് അവസരമുണ്ടാകുമെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഫാ. മാർട്ടിൻ ഇബാരയുടേയും ഇടവകയിലെ ഫെർണാഡോ ഇൻഗുയിസിന്റെയും അഭ്യർത്ഥന പ്രകാരമാണ് തിരുശേഷിപ്പ് നൽകിയതെന്ന് മിഷനറീസ് ഓഫ് ചാരിറ്റിസ് വ്യക്തമാക്കി.
ഇടവകതലത്തിലും ഷിക്കാഗോ രൂപതയിലും സുവിശേഷപ്രഘോഷണത്തിന്റെ സ്വാധീനവും മാതൃകയുമാണ് വിശുദ്ധ മദർ തെരേസയെന്നും വിശുദ്ധയുടെ ജീവിതവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനാണ് തിരുശേഷിപ്പ് ദേവാലയത്തിൽ സ്ഥാപിക്കുന്നതെന്നും ഫാ. ഇൻഗുയിസ് പറഞ്ഞു. ശുശ്രൂഷയിലൂടെ സുവിശേഷപ്രഘോഷണത്തിന് മഹനീയ മാതൃക നൽകിയ മദർ തെരേസയുടെ സ്വാധീനം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇടവക ദൈവാലയത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ പാദ്രെപിയോയുടെ തിരുശേഷിപ്പും ദൈവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വിശുദ്ധ മദർ തെരേസയുടെ നാമത്തിൽ കൊസോവയിലെ പ്രിസ്റ്റീന സിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ദൈവാലയം ഈ മാസം അഞ്ചിന് കൂദാശ ചെയ്യുമെന്ന് ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിരുന്നു. മദറിന്റെ സ്വന്തം നാട്ടുകാരനായ അൽബേനിയയിൽ നിന്നുള്ള കർദിനാൾ ഏണെസ്റ്റോ സിമോണിയാണ് പാവങ്ങളുടെ അമ്മയുടെ ദൈവാലയം കൂദാശ ചെയ്യുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *