ലണ്ടൻ: ക്രൈസ്തവർക്കു നേരെയുള്ള മതമർദനങ്ങൾക്ക് ആഗോള ശ്രദ്ധ ലഭിക്കാനും മതപീഡനത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വിശ്വാസവും സഹിഷ്ണുതയും സമൂഹത്തിൽ പ്രചരിപ്പിക്കാനുമായി നവംബർ 22 ന് യു.കെയിലെ ക്രൈസ്തവ ദൈവാലയങ്ങൾ ചുവപ്പു ബുധൻ ആചരിക്കും.
എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ്, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ചുവപ്പ് ബുധനിൽ സ്‌കോട്ട്ലന്റിനു പടിഞ്ഞാറൻ തീരം മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെയുള്ള ദേവാലയങ്ങളും സ്‌കൂളുകളും ചുവപ്പു നിറമുള്ള ലൈറ്റുകളാൽ പ്രകാശിതമാകും. സഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റയും പ്രതീകമായാണ് ചുവപ്പ് വെളിച്ചത്താൽ പൊതുസ്ഥാപനങ്ങൾ അലങ്കരിക്കപ്പെടുക.
എ.സി.എൻ റിപ്പോർട്ടനുസരിച്ച് ഇംഗ്ലണ്ടിലേയും സ്‌കോട്ട്‌ലാന്റിലേയും വെയിൽസിലെയും നോർത്തേൺ അയർലണ്ടിലേയും കത്തീഡ്രലുകളിൽ ചുവപ്പ് വെളിച്ച് തെളിയും. എഡിൻ ബർഗിലെ സെന്റ് മേരീസ് കത്തീഡ്രൽ, അയറിലെ സെന്റ് മാർഗരറ്റ്‌സ് കത്തീഡ്രൽ, റെക്‌സ്ഹാമിലെ സെന്റ് മേരീസ് കത്തീഡ്രൽ, പെയ്‌സലിയിലുള്ള സെന്റ് മിറിൻ കത്തീഡ്രൽ, നോർവിച്ചിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രൽ, ബെർമിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് കാത്തലിക് കത്തീഡ്രൽ, സെന്റ് ഫിലിപ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രൽ എന്നിവയലാണ് നവംബർ 22 ന് ചുവപ്പ് വെളിച്ചം പരക്കുക.
യു.കെയിലെ എല്ലാ ഭാഗത്ത് നിന്നും കംബ്രിയ, നോർത്ത് അയർഷൈർ, ഗ്ലാസ്‌ഗോ, സറേ, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലണ്ടിലെ വിത്യസ്തങ്ങളായ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ ചുവപ്പ് ബുധന്റെ ഭാഗമാകും. അതേസമയം, വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുക എന്ന ചുവപ്പ് ബുധന്റെ സന്ദേശം പതിച്ച ചുവപ്പ് ബസ് ലണ്ടന്റെ കേന്ദ്രഭാഗത്ത് പര്യടനം നടത്തും. സെന്റ് പോൾ കത്തീഡ്രൽ, ഫീൽഡ്‌സിലെ സെന്റ് മാർട്ടിൻ കത്തീഡ്രൽ, ട്രാഫൽഗാർ ചത്വരം, ലാംബെത്ത് പാലസ് എന്നിവിടങ്ങളിൽ ബസ് നിർത്തും. ഫ്‌ളഡ്‌ലിറ്റ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് ബസ് പര്യടനം സമാപിക്കും.
കത്തീഡ്രല്ലിന് പുറത്ത് സുവിശേഷഗാനങ്ങളും മതപീഢനം നേരിൽ കണ്ടവരുടെ സാക്ഷ്യങ്ങളും സഭാ നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രസംഗങ്ങളും നടക്കും. എ.സി.എൻ യുകെയുടെ നാഷണൽ ഡയറക്ടറായ നെവില്ലെ സ്മിത്തും സി.എസ്.ഡബ്ല്യുവിന്റെ ചീഫ് എക്‌സിക്യുട്ടീവായ മെർവിൻ തോമസും പ്രഭാഷണങ്ങൾ നടത്തും. അന്ന് വൈകുന്നേരം ആറിന് വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രൽ പിയാസ്സയിൽ പ്രാർത്ഥനാസമ്മേളനം നടക്കും. പ്രാർത്ഥനയ്‌ക്കെത്തുന്നവർ ചുവപ്പ് വസ്ത്രമണിയണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *