ജക്കാർത്ത: 2019 ജ്ഞാനത്തിന്റെ വർഷമായി ആചരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജക്കാർത്ത അതിരുപത. ആധുനിക ലോകത്തിലെ വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളുമല്ല പ്രധാനപ്പെട്ടത്. മറിച്ച് അത്യുന്നതനായ ദൈവത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അവിടെയാണ് നമ്മുടെ വിശ്വാസം അടിസ്ഥാനമാക്കേണ്ടതുമെന്നുള്ള ബോധ്യം വിശ്വാസികളിൽ ഉറപ്പിക്കുക എന്നതാണ് ജ്ഞാനത്തിന്റെ വർഷാചരണം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്നും പ്രഖ്യാപനവേളയിൽ ബിഷപ്പ് ഇഗ്‌നസിയോ സുഹറിയോ പറഞ്ഞു. ജക്കാർത്ത അതിരൂപത ആസ്ഥാനത്ത് 67 ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.
ജ്ഞാനത്തിന്റെ വർഷാചരണം തുടങ്ങുന്നതിന് മുന്നോടിയായി പ്രത്യേക പ്രഭാഷണങ്ങളും മറ്റും രൂപതയിൽ സംഘടിപ്പിച്ചിരുന്നു. കത്തോലിക്ക സഭയിലെ തെരഞ്ഞെടുപ്പുകൾ ഒന്നും നേരത്തെ നിർണ്ണയിക്കുന്ന ഒന്നല്ല എന്നും ദൈവികമായ ഒരു ജ്ഞാനത്താൽ സംഭവിക്കുന്നതാണെന്നും സമ്മേളനത്തിൽ ബിഷപ്പ് ഒർമ്മിപ്പിച്ചു.
ഫ്രാൻസിസ് പാപ്പ പൊതുവിൽ അറിയപ്പെടുന്നത് പ്രാർത്ഥനയുടെ മനുഷ്യൻ എന്നും സമാധാനത്തിന്റെ വക്താവുമെന്നാണ്. സ്വന്തം ജീവിതത്തിലൂടെ ഒരു നേതാവ് എങ്ങനെയാവണമെന്ന് പാപ്പ ലോകത്തിന് കാണിച്ചു കൊടുക്കുന്നുണ്ട്. അതുപോലെ സ്വന്തം ജീവിത മാതൃക കൊണ്ട് മറ്റുള്ളവരെ പരിവർത്തനപ്പെടുത്താൻ സാധിക്കുമ്പോഴാണ് നേതൃത്വം അർത്ഥപൂർണ്ണമാകുന്നതെന്നും അത് ദൈവികമായ ജ്ഞാനത്തിന്റെ ഫലമാകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.