നല്ല ക്രൈസ്തവ ചൈതന്യമുള്ള കത്തോലിക്കാ കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു. എനിക്ക് തിരിച്ചറിവുണ്ടായ പ്രായം മുതൽ എന്റെ വീട്ടിൽ കണ്ടതും കേട്ടതും ചെയ്തതുമെല്ലാം ഈശോയോടും മാതാവിനോടും ബന്ധപ്പെട്ടും വിധേയപ്പെട്ടുമുള്ള ജീവിതമാണ്. എന്നെ സംബന്ധിച്ച് മതബോധന ക്ലാസുകൾ എന്റെ വിശ്വാസജീവിതത്തിന് സ്ഥായിയായ അടിത്തറ പാകിയ അനുഭവമായിരുന്നു. എന്നെ പഠിപ്പിച്ച ഫിലോമിന സിസ്റ്റർക്ക് ഈശോയോടും മാതാവിനോടും എന്തൊരു സ്‌നേഹമായിരുന്നു. സിസ്റ്റർ ഈശോയുടെ സ്‌നേഹത്തെക്കുറിച്ചും മാതാവിന്റെ വിശ്വാസത്തെക്കുറിച്ചും സമർപ്പണത്തെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ മാതാവിനോടുള്ള സ്‌നേഹംകൊണ്ട് എന്റെ കുഞ്ഞുഹൃദയും നിറഞ്ഞു. എപ്പോഴും ഈശോയോടും മാതാവിനോടും കൂടെയായിരിക്കുന്നതിലും വലിയ സന്തോഷമൊന്നും അന്നെനിക്കില്ലായിരുന്നു.
ജപമാല പ്രാർത്ഥന മനഃപാഠമാക്കിക്കഴിഞ്ഞപ്പോൾ ജപമാല ചൊല്ലാൻ ശരിക്കും കൊതിയായിരുന്നു. വീട്ടിൽ ജപമാലയ്ക്ക് നേതൃത്വം കൊടുക്കാൻ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ മത്സരമായിരുന്നു. ഏഴാംക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ പഠനം മുത്തോലി സെന്റ് ജോസഫ്‌സ് ഗേൾസ് ഹെസ്‌കൂളിലായിരുന്നു. നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ജപമാല ചൊല്ലാൻ തുടങ്ങും. കുറെ ദൂരം ചെന്നു കഴിഞ്ഞാലേ ആദ്യസംഘം കൂട്ടുകാരുമായി സന്ധിക്കുകയുള്ളൂ. അതിനുമുമ്പ് ചൊല്ലിത്തീർക്കണം. തിരിച്ചുവരുമ്പോഴും ജപമാല മുടക്കില്ല. മെയ്മാസം വരുന്നതോടെ ഞങ്ങൾ മക്കൾക്കെല്ലാം വലിയ ആവേശമാണ് മാതാവിന്റെ രൂപം അലങ്കരിക്കാൻ. ഓരോ ദിവസവും വ്യത്യസ്തമായ രീതിയിൽ പുതിയ പൂക്കൾകൊണ്ട് രൂപം അലങ്കരിക്കും. വണക്കമാസ പ്രാർത്ഥനയിലെ ‘സൽക്രിയ’ അനുഷ്ഠിക്കാൻ ഞങ്ങളെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.
എം.എസ്‌സി കഴിഞ്ഞതോടെ വിവാഹം നടന്നു. യൂണിവേഴ്‌സിറ്റിയിൽ ഒമ്പതാം റാങ്കോടെയാണ് പാസായതെങ്കിലും അനുയോജ്യമായ ജോലി കണ്ടെത്താനായില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ കുറെക്കാലം ജോലി നോക്കിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. അപ്പോഴേക്കും എന്റെ ഭർത്താവ് ജില്ലാ കളക്ടറായിരുന്നു. വളരെ ഭാരിച്ച ഉത്തരവാദിത്വമാണല്ലോ കളക്ടർക്കുള്ളത്. എന്റെ ജീവിതപങ്കാളി കളക്ടറാകണമെന്ന് ഞാൻ ആഗ്രഹിക്കുകയോ അതിനായി പ്രാർത്ഥിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അങ്ങനെ വലിയൊരു അനുഗ്രഹം ദൈവമാതാവ് തന്നു. കുടുംബങ്ങളുടെ വിശുദ്ധീകരണമാണ് ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം. അതിന് നമ്മെ സഹായിക്കാൻ, തിരുക്കുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയെപ്പോലെ മാധ്യസ്ഥ്യശക്തിയുള്ള മറ്റാരാണുള്ളത്?
പീസമ്മ ജോസ്(കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസിന്റെ ഭാര്യ).
Leave a Comment
Your email address will not be published. Required fields are marked with *