ബ്രിട്ടൻ: “അയർലണ്ട്, ദയവായി യു.കെയെ പിന്തുടരരുത്. ജീവനു വേണ്ടി വോട്ട് ചെയ്യൂ. ഒരിക്കലും ഒരു വൈകല്യമുള്ള കുട്ടി താൻ ജനിക്കാനാഗ്രഹിച്ചിരുന്നില്ല എന്നെന്നോട് പറഞ്ഞിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കൂ”….
അയർലണ്ടിനുവേണ്ടി പേര് വെളിപ്പെടുത്താനാകാത്ത ഒരു ബ്രിട്ടീഷ് ഡോക്ടർ എഴുതിയ ഈ തുറന്ന കത്തിന് ഇപ്പോൾ ജീവന്റെ സ്വരമാണ്. രാജ്യത്ത് ഭ്രൂണഹത്യ നിരോധിക്കുന്ന എട്ടാം ഭരണഘടനാഭേദഗതി റദ്ദാക്കുന്നത് സംബന്ധിച്ച് ഈ മാസം ഇരുപത്തഞ്ചിന് ജനഹിതപരിശോധന നടക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർ ഈ കാര്യത്തിൽ ബ്രിട്ടനെ മാതൃകയാക്കരുതെന്ന് അപേക്ഷിച്ച് രാജ്യത്തിന് കത്തെഴുതിയത്. കത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
“പ്രിയപ്പെട്ട അയർലണ്ട്, പീഢിയാട്രിക്സിൽ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷ് ഡോക്ടറാണ് ഞാൻ. ഭ്രൂണത്തിന് എന്തെങ്കിലും വൈകല്യമുണ്ടെങ്കിൽ 24 ആഴ്ചയോ അതോ ജനനം വരെയോ അബോർഷൻ നിയമവിധേയമാക്കിയ ഒരു സമൂഹത്തിലാണ് ഞാൻ വളർന്നത്. വൈകല്യം ചെറുതാണെങ്കിലും അത് ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാകുന്നതാണെങ്കിലും ബ്രിട്ടനിൽ ഇത്തരം കുഞ്ഞുങ്ങളെ നിയമവിധേയമായി അബോർട്ട് ചെയ്യാം.
മെയ് ഇരുപത്തഞ്ചിന് നടക്കുന്ന ജനഹിത പരിശോധനയിൽ ഭരണഘടനയുടെ എട്ടാം ഭേദഗതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഞാൻ ഈ കത്തെഴുതുന്നത്. ഇതിലൂടെ അയർലണ്ടിലെ സ്ത്രീകളെയും ഗർഭസ്ഥശിശുക്കളെയും നിങ്ങൾ സംരക്ഷിക്കുകയാണ്. ഗർഭഛിദ്രം നടത്തിയ എന്റെ ചില സുഹൃത്തുക്കളെ മനസിൽ കണ്ടുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. അവരിലൊരാൾ പത്തുവർഷം മുൻപ് നടത്തിയ ഭ്രൂണഹത്യയെ ഓർത്ത് ഇപ്പോഴും വിലപിക്കുകയാണ്. കുടുംബത്തിന്റെയും അവിശ്വസ്തനായ പങ്കാളിയുടേയും നിർബന്ധം മൂലമാണ് അവൾക്കങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നത്. ഭ്രൂണഹത്യ നടത്തുന്ന അമ്മമാർക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. വളരെക്കാലം നീണ്ടുനിൽക്കുന്ന മാനസിക പ്രശ്നങ്ങളും വന്ധ്യതയും ഇതുമൂലമുണ്ടാകാം.
വൈകല്യത്തോടെ ജീവിക്കുന്നതിനേക്കാലും നല്ലത് കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണെന്ന് സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിക്കാനുള്ള സമ്മർദം മറ്റുള്ളവരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മുപ്പത്തിമൂന്ന് ആഴ്ചപ്രായമുള്ള കുഞ്ഞിനെ വൈകല്യം മൂലം ഗർഭഛിദ്രം നടത്തുന്നതിൽ ഭാഗമാകേണ്ടിവന്നു എന്നതാണ് ഒരു ഡോക്ടർ എന്ന നിലയിൽ എനിക്കുണ്ടായ വേദനാജനകമായ ഒരനുഭവം. ഹൃദയമിടിപ്പ് നിർത്താനായി ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിലോ ഉംബ്ലിക്കൽ കോർഡിലോ മരുന്ന് കുത്തിവെക്കുന്നതും ഗർഭഛിദ്രത്തിന്റെ ഭാഗമാണ്. തുടർന്ന് ആ കുഞ്ഞിന്റെ മൃതശരീരമാണ് അമ്മ പ്രസവിച്ചത്. വാർഡിലെ ഏറ്റവും ദുർബലനും ചെറുതും നിശബ്ദനുമായ ആ കുഞ്ഞിനെ മനപൂർവ്വം കൊല ചെയ്തല്ലോ എന്ന ചിന്തയിൽ അസ്വസ്ഥതയോടെയാണ് ഞാൻ ആ ഷിഫ്റ്റിൽ ചെലവഴിച്ചത്.
പിന്നെ അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുടെ ജനനമെടുക്കാനായിരുന്നു എന്റെ നിയോഗം. റോസ് നിറമുള്ള അവൻ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് വന്നത്. വൈകല്യമുള്ള കുഞ്ഞുങ്ങളുള്ള അനേകം കുടുംബങ്ങളിൽ ഞാൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഒരിക്കലും ഒരു വൈകല്യമുള്ള കുട്ടി താൻ ജനിക്കാനാഗ്രച്ചിരുന്നില്ല എന്ന് എന്നോട് പറഞ്ഞിട്ടില്ല. ബഹുമാനത്തോടെയും പ്രശംസയോടെയുമാണ് അവരിലോരുത്തരെയും ഞാൻ ഓർക്കുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും എല്ലായ്പ്പോഴും മുക്തമല്ല അവരുടെ ജീവിതം. പക്ഷെ അവർ അവർ നല്ല രീതിയിൽ ജീവിക്കുന്നു. നന്നായി സ്നേഹിക്കപ്പെടുന്നു.
നിലവിൽ യു.കെയിൽ ഇരുപത്തിനാല് ആഴ്ച വരെ അബോർഷൻ നടത്താം. അമ്പത് വർഷത്തിനിടെ യു.കെയിൽ 9,000,000 ഭ്രൂണഹത്യകളാണ് നടന്നത്. 2014 ൽ വെസ്റ്റേൺ യൂറോപ്പിൽ ഏറ്റവുമധികം കൗമാരക്കാരികൾ പ്രസവിക്കുന്ന രാജ്യമായി യു.കെ മാറി. സ്ത്രീകൾക്ക് നേരെയുള്ള ആഭ്യന്തര ദുരുപയോഗം യു.കെയിൽ വളരെയധികം കൂടുതലാണ്. ദ്രുതഗതിയിൽ വർധിക്കുന്ന ലൈംഗീക രോഗങ്ങളുടെ നിരക്ക് യു.കെയിലുണ്ട്. അതിനാൽ അയർലണ്ട് ദയവായി യു.കെയെ പിന്തുടരരുത്. ജീവൻ തെരഞ്ഞെടുക്കാനായി നിങ്ങളുടെ വോട്ടുപയോഗിക്കൂ. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കൂ. നിങ്ങളുടെ എട്ടാം ഭരണഘടനാ ഭേദഗതിയെ സംരക്ഷിക്കൂ”……
1983-ൽ ജനഹിത പരിശോധനയിലൂടെ പാസാക്കിയ എട്ടാം ഭരണഘടനാഭേദഗതി 67% ഐറിഷ് വോട്ടർമാർ അംഗീകരിച്ചിരുന്നു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും. അതേസമയം, അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിൽ അബോർഷൻ അയർലണ്ടിൽ അനുവദിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *