ഒട്ടാവ: ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ ഭ്രൂണഹത്യാ പ്രോത്സാഹന നയങ്ങൾക്കെതിരെ പ്രോ ലൈഫ് പ്രവർത്തകർ പ്രതിരോധം ശക്തമാക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ കനേഡിയൻ മാർച്ച് ഫോർ ലൈഫ് പ്രതിഷേധക്കടലാകും. പ്രോ ലൈഫ് നിലപാട് പുലർത്തുന്നവരുടെ കരുത്ത് ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി 21^ാമത് മാർച്ച് ഫോർ ലൈഫിനെ ജനം വിനിയോഗിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സന്നദ്ധസംഘടനയായ ‘ക്യാംപെയിൻ ലൈഫ് കൊയാളിഷ’ന്റെ ആഭിമുഖ്യത്തിൽ മേയ് 10ന് ഒട്ടാവയിൽ അണിനിരക്കുന്ന മാർച്ച് ഫോർ ലൈഫിൽ ഇംഗ്ലീഷുകാർക്കൊപ്പം മലയാളികളുടെ സാന്നിധ്യവുമുണ്ടാകും.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേതൃത്വം കൊടുക്കുന്ന ലിബറൽ ഭരണകൂടത്തിൽ ഗർഭസ്ഥ ശിശുക്കളുടെയും അമ്മമാരുടെയും ജീവൻ എക്കാലത്തേക്കാളും അധികം വെല്ലുവിളി നേരിടുന്നുവെന്നാണ് വിലയിരുത്തൽ. ഗർഭച്ഛിദ്രം പ്രോത്‌സാഹിപ്പിക്കാൻ 65 മില്യൺ ഡോളറാണ് ഭരണകൂടം ചെലവഴിക്കുന്നത്. വീടുകളിൽ പോലും അബോർഷൻ സാധ്യമാക്കുക എന്നതാണ് ട്രൂഡോയുടെ നയം. ഒന്റാരിയോയിലെ എട്ട് ഭ്രൂണഹത്യ കേന്ദ്രങ്ങളിലും ന്യൂഫൗണ്ട് ലാൻഡ്, ലാബ്രഡോർ, ക്യൂബെക്ക് എന്നിവിടങ്ങളിലും ഗർച്ഛിദ്രത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ നിരോധിച്ച് ‘ബബ്ബിൾ സോൺ’ നിയമം പാസാക്കിയിട്ടുണ്ട്.
സർക്കാർ സഹായത്തോടെ നിരവധി സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്ര ഗുളികകൾ സൗജന്യമായി നൽകുന്നുണ്ട്. ഭ്രൂണഹത്യ അനുകൂല നിലപാടുകൾക്കെതിരെ പ്രതികരിക്കുന്ന പ്രോ ലൈഫ് പ്രവർത്തകരെ അടിച്ചമർത്താനുള്ള നീക്കവും ശക്തമാണ്. രാജ്യത്തെ വേനൽക്കാല തൊഴിൽ പദ്ധതിയിൽനിന്ന് പ്രോ ലൈഫ് പ്രവർത്തകരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകൾ ഭരണകൂടം ആവിഷ്‌ക്കരിച്ചു. കൂടാതെ, പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായവും സർക്കാർ വിലക്കിയിട്ടുമുണ്ട്.
‘നമ്മുടെ രാഷ്ട്രീയനേതാക്കൾ രാഷ്ട്രത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന ആശയങ്ങളാൽ നയിക്കപ്പെടുകയാണ്. പ്രോ ലൈഫ് പ്രവർത്തകരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുന്നു. ഭാവിയിൽ അവർ ആരുടെയൊക്കെ അവകാശങ്ങൾ നിഷേധിക്കും? നിലവിൽ ഗർഭച്ഛിദ്രം നിർബന്ധിതമാക്കുന്നതിനു തുല്യമായ നടപടികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,’ ‘കാംപെയിൻ ലൈഫ് കൊയാളിഷൻ’ പ്രസിഡന്റ് ജിം ഹഗ്‌സ് അഭിപ്രായപ്പെട്ടു.
1969ലാണ് കാനഡയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. അക്കാലം മുതൽ ഏതാണ്ട് ഒരു ലക്ഷം ഗർഭസ്ഥശിശുക്കൾ വർഷം തോറും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ‘പ്രോ ലൈഫ് ഓൾ ഇൻ’ എന്നതാണ് ഇത്തവണത്തെ മാർച്ച് ഫോർ ലൈഫിന്റെ ആപ്തവാക്യം.
Leave a Comment
Your email address will not be published. Required fields are marked with *