വാഷിങ്ടൺ ഡിസി:’ഡാക്കാ’ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ്) പ്രോഗ്രാം നിർത്തലാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ കേൾക്കാൻ യു.എസ് സുപ്രീം കോടതി വിസമ്മതിച്ചു. തിങ്കളാഴ്ചയാണ് കീഴ്ക്കോടതിയിൽ നിന്നുള്ള വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ‘ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്’ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത്.
ഡാക്കാ പ്രോഗ്രാം തുടരണമെന്ന ജില്ലാകോടതി ജഡ്ജിയുടെ വിധി കോടതിയുടെ മറ്റ് സ്വാഭാവിക നടപടിക്രമങ്ങളൊഴിവാക്കി പുനപരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ജഡ്ജിമാരോട് ആവശ്യപ്പെട്ടത്.കീഴ്ക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലും കേസ് തുടരുന്നതിനാലും ഡാക്കാ പ്രോഗ്രാം മാർച്ച് അഞ്ചിന് അവസാനിക്കുമെന്ന ഭരണകൂടത്തിന്റെ പ്രസ്താവനയ്ക്ക് ഇപ്പോൾ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുകയാണ്.
കുട്ടികളായിരുന്നപ്പോൾ നിയമവിധേയമല്ലാതെ യു.എസിലെത്തിയ അഭയാർത്ഥികളെ (ഡ്രീമേഴ്സ്) നാടുകടത്തൽ ഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതും അവർക്ക് വർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതുമായിരുന്നു കാലിഫോർണിയയിലെ ഫെഡറൽ ജില്ലാകോടതിയുടെ വിധി. ഈ വിധിക്കെതിരെയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏഴുലക്ഷത്തോളം വരുന്ന ഡ്രീമേഴ്സിന്റെ നിയമപരിരക്ഷ ഇല്ലാതാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
അതേസമയം, നാടുകടത്തൽ ഭീഷണി നേരിടുന്ന ഡ്രീമേഴ്സിനായി ‘പ്രീസ്റ്റ്സ് ഫോർ ജസ്റ്റിസ് ഫോർ ഇമിഗ്രന്റ്സ്’, ‘സിസ്റ്റേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ് ഇമിഗ്രന്റ്സ്’ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈദികരും സിസ്റ്റർമാരും ബ്രദേഴ്സും ഉപവാസമനുഷ്ഠിക്കും. നോമ്പിലുടനീളം ആഴ്ചയിലൊരു ദിവസം എന്ന രീതിയിലാണ് ഉപവാസം ക്രമീകരിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *