വാഷിങ്ടൺ ഡിസി: ലാസ് വേഗസിലും നവാഡയിലും ടെക്‌സസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിലും ഉണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ തോക്ക് ഭീകരത അവസാനിപ്പിക്കാൻ പൊതുസംവാദം നടത്തണമെന്ന് യു.എസിലെ കത്തോലിക്ക ബിഷപ്പുമാരുടെ സമ്മേളനം.
“നിരവധി വർഷങ്ങളായി നേതാക്കളോട് തങ്ങൾ തോക്ക് ഭീകരതയെ നിയന്ത്രിക്കാൻ വിവേകപൂർവ്വകമായ തീരുമാനം സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ആയുധങ്ങളുപയോഗിക്കുന്നവരുടെ കൈയ്യിൽ അവയെത്തിയാൽ എത്രവലിയ നാശനഷ്ടമാകും ഉണ്ടാകുക എന്ന് കഴിഞ്ഞയിടെ ലാസ് വേഗസിലും സതർലാന്റ് സ്പ്രിംഗ്‌സിലും ഉണ്ടായ അക്രമങ്ങൾ ചൂണ്ടിക്കാണിക്കുന്നു”. യു.എസിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷനായ വെനീസ് രൂപത ബിഷപ്പ് ഫ്രാങ്ക് ഡിവെയ്ൻ പറഞ്ഞു
“നിയമങ്ങൾ കൊണ്ടുമാത്രം അക്രമം പരിഹരിക്കാനാകില്ല. കഴിഞ്ഞയിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തോക്ക് ഭീകരത തടയാൻ സഹായകമായ നയങ്ങൾ രൂപീകരിക്കാൻ പൊതുസംവാദം നടത്തണം. മുൻപ് ആയുധങ്ങൾക്കുള്ള ഫെഡറൽ നിരോധനത്തെ തങ്ങൾ പിന്തുണച്ചിരുന്നു. എന്നാൽ പുതുക്കാത്തിനാൽ 1994 ൽ ഫെഡറൽ നിരോധനത്തിന്റെ കാലാവധി തീരുകയായിരുന്നു.കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തോക്ക് കള്ളക്കടത്തിനെ കൂടുതൽ കുറ്റകാരമാക്കാനും മാനസികാരോഗ്യം വർധിപ്പിക്കാനും തോക്കുകളിലെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനുമുള്ള നയങ്ങൾ തങ്ങൾ നിർദേശിച്ചിട്ടുണ്ട്”. അദ്ദേഹം പറഞ്ഞു.
യു.എസ് പൗരന്മാർക്ക് തോക്ക് സ്വന്തമാക്കാനുള്ള അവകാശം അംഗീകരിക്കുമ്പോൾ പോലും കൂട്ടക്കുരുതി നടത്താൻ കഴിവുള്ള ആയുധങ്ങളുടെ കാര്യത്തിൽ യു.എസ് വലിയ നിയന്ത്രണം വരുത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ ഒന്നിന് ലാസ് വേഗസിൽ സംഗീതപരിപാടിക്ക് ഒരുമിച്ച് കൂടിയ 22000 ആളുകൾക്ക് നേരെയാണ് സ്റ്റീഫൻ പെഡോക്ക് എന്ന 64 വയസുകാരൻ നിറയൊഴിച്ചത്. മൺഡാലേ ബേ ഹോട്ടലിലെ തന്റെ മുറിയിൽ 23 തോക്കുകളാണ് പെഡോക്ക് സൂക്ഷിച്ചിരുന്നത്. 58 പേരെ വധിക്കുകയും 546 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പെഡോക്ക് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *