വത്തിക്കാൻ: നഴ്‌സുമാർ മനുഷ്യത്വത്തിന്റെ ആൾരൂപങ്ങളാണെന്നും മനസ്സാക്ഷിയും മനുഷ്യത്വവും മരവിക്കുന്ന കാലഘട്ടത്തിൽ പകരം വയ്ക്കാനില്ലാത്ത ഉത്തരവാദിത്തമാണ് അവരുടേതെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെത്തിയ ‘നാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ നഴ്‌സിംഗ്’ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആരോഗ്യം വീണ്ടെടുക്കുക, രോഗം തടയൽ, ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക, രോഗപീഡകൾ ഇല്ലാതാക്കുക എന്നിവയാണ് നഴ്‌സുമാരുടെ നാല് പ്രധാന ധാർമ്മിക ദൗത്യങ്ങൾ. സാങ്കേതികയിൽ മാത്രം ഒതുങ്ങാതെ മനുഷ്യബന്ധത്തിൽ കൂടി അധിഷ്ഠിതമായതാണ് നഴ്‌സുമാരുടെ ജോലി. ഡോക്ടർമാർ, രോഗികളുടെ കുടുംബാംഗങ്ങൾ, രോഗികൾ എന്നിവരുമായി ഇടപെടുന്നവരെന്ന നിലയിൽ ബന്ധങ്ങളെ വളരെയേറെ സ്വാധീനിക്കാൻ നഴ്‌സുമാർക്ക് കഴിയും”; പാപ്പ പറഞ്ഞു.
“ക്രിസ്തു രോഗിയെ തൊട്ടപോലെ നഴ്‌സുമാർ രോഗിയെ സ്പർശിക്കണം. കാരണം സ്പർശനത്തിലൂടെയാണ് ഒരാൾക്ക്, പ്രത്യേകിച്ച് രോഗികൾക്ക് ദൈവത്തിന്റെയും മനുഷ്യരുടെയും സ്‌നേഹവും കരുണയും കരുതലും മനസിലാക്കാകൂ. കഠിനഹൃദയർക്ക് രോഗികളുടെ സ്ഥിതി മനസിലാകണമെന്നില്ല. അനുകമ്പയാണ് അതിനുള്ള മാർഗവും മരുന്നും”; അദ്ദേഹം വ്യക്തമാക്കി.
“ചിരിയും സ്പർശനവുമാണ് രോഗികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച മരുന്ന്. നിർവികാരപരമായോ അസ്വസ്ഥതയോടെയോ അല്ല യേശു കുഷ്ഠരോഗിയെ തൊട്ടത്. മറിച്ച് ശ്രദ്ധയോടും സ്‌നേഹത്തോടും രോഗിയെ ബഹുമാനിച്ചുകൊണ്ടുമായിരുന്നു.
മറ്റെല്ലാ ജോലികളെക്കാളും നഴ്‌സുമാരുടെ ത്യാഗവും അവരുടെ കഠിനാധ്വാനവും വളരെ വലുതാണ്. അതിനാൽ രോഗികൾക്ക് എന്നും നഴ്‌സുമാരോട് നന്ദിവേണം”; പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *