നാസി തടവറയിൽവെച്ച് രഹസ്യമായി ദിവ്യബലി അർപ്പിച്ച പുരോഹിതരെകുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ നാസി തടവറ, പൗരോഹിത്യ സ്വീകരണത്തിന് വേദിയാവുകയോ? ധീരരക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്നു പന്തലിച്ച സഭയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ, അപ്രകാരമൊരു സാഹസവും ഉണ്ടായിട്ടുണ്ട്.
ഒരുപക്ഷേ, ആദ്യമായും അവസാനമായും നാസി തടവറയിൽ അങ്ങനെയൊരു പൗരോഹിത്യ സ്വീകരണംമാത്രമേ നടന്നിട്ടുണ്ടാകുകയുള്ളൂ. ആ ധൈര്യശാലിയുടെ പേര്, ഡീക്കൻ കാൾ ലെയിസ്നർ. ദാക്കാവ് നാസി തടങ്കൽ പാളയത്തിൽ നടന്ന പൗരോഹിത്യ സ്വീകരണത്തിന് അകത്തോലിക്കരും അക്രൈസ്തവരുമായ തടവുപുള്ളികൾവരെ സഹകരണവുമായെത്തി എന്നതാണ് മറ്റൊരു അത്ഭുതം!
ജർമനിയിലെ കുപ്രസിദ്ധമായ ദാക്കാവ് നാസി തടങ്കൽ പാളയത്തിലെ പുരോഹിതരുടെ ജീവിതം പ്രതിപാദിക്കുന്ന ‘ദി പ്രീസ്റ്റ്സ് ബാരക്ക്’ എന്ന പുസ്തകത്തിലാണ് ഈ അസാധാരണ പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് വിവരിക്കുന്നത്. ഫ്രഞ്ച് പത്രപ്രവർത്തകൻ ഗയിൽ സെല്ലറാണ് പുസ്തകത്തിന്റെ രചയിതാവ്.
1938-1945 കാലഘട്ടത്തിൽ, നാസി ഭരണത്തെ എതിർത്ത വൈദികരെ ഹിറ്റ്ലർ തടവിലടച്ചത് മ്യൂണിക്കിനു പുറത്തുള്ള ഈ കോൺസൻട്രേഷൻ ക്യാമ്പിലായിരുന്നു. ദാക്കാവുവിൽ വൈദികരും സന്യസ്തരും സെമിനാരിക്കാരും ഉൾപ്പെടെ 2500-ൽപ്പരം സമർപ്പിതർ ഉണ്ടായിരുന്നുവെന്ന് ഗയിൽ സെല്ലർ സാക്ഷ്യപ്പെടുത്തുന്നു.
1941 ഡിസംബർ 14-നാണ് ഡീക്കൻ കാൾ ലെയിസ്നർ ദാക്കാവ് തടങ്കൽ പാളയത്തിൽ എത്തിയത്. വൈദിക പരിശീലനകാലത്ത് ക്ഷയരോഗിയായ മരിയ കാളിനെ അധികാരികൾ ചികിത്സയ്ക്കായി മ്യൂണിക്കിലെ സാനിട്ടോറിയത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. അവിടെവച്ച് ഹിറ്റ്ലറിനെതിരെ സംസാരിച്ചു എന്ന കുറ്റംചുമത്തിയ അദ്ദേഹത്തെ ദക്കാവുവിലെ കോൺസൻട്രെഷൻ ക്യാമ്പിലേക്ക് അയച്ചു. ക്യാമ്പിലെ മോശമായ സാഹചര്യത്തിൽ ക്ഷയരോഗം മൂർച്ഛിച്ചു. തന്റെ പൗരോഹിത്യ സ്വപ്നങ്ങൾ പൂവണിയുമോ എന്നുപോലും സംശയിച്ചു ആ ഡീക്കൻ. അങ്ങനെയിരിക്കെയാണ് 1944 സെപ്റ്റംബർ ആറിന് ബിഷപ്പ് ഗബ്രിയേൽ പിഗ്വറ്റ് സഹതടവുകാരനായി അവിടെ എത്തിയത്. ഡീക്കൻ കാളിന്റെ പുരോഹിതനാകാനുള്ള ആഗ്രഹം സഹതടവുകാരനും ബൽജിയം സ്വദേശിയുമായ ഫാ. ഡി കൊണിങ്കിൽനിന്ന് അറിഞ്ഞ ബിഷപ് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ: ”ഡീക്കൻ കാളിന്റെ രൂപതാധ്യക്ഷന്റെ സമ്മതപത്രം സംഘടിപ്പിക്കണം, അതു ലഭിച്ചാൽ ഞാൻ തിരുപ്പട്ടം കൊടുക്കാം.”
കാളിന്റെ സുഹൃത്തുക്കൾക്ക് സന്തോഷമായി. ദാക്കാവ് ക്യാമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ പൂക്കട നടത്തിയിരുന്ന ജോസിഫയെന്ന ഭക്തസ്ത്രീ ഇവരെ സഹായിക്കാമെന്നേറ്റു. മ്യൂണിക്ക് ആർച്ച്ബിഷപ്പിന്റെ സമ്മതപത്രവും കൂദാശക്കുവേണ്ട വിശുദ്ധ തൈലവും പ്രാർത്ഥന പുസ്തകവും ബിഷപ്പിന് ധരിക്കാനുള്ള ഊറാലയും ജയിലധികൃതരുടെ കണ്ണുവെട്ടിച്ച് അവർ ക്യാമ്പിൽ എത്തിച്ചു.
1944 ഡിസംബർ 17നായിരുന്നു ആ ചരിത്രദിനം. നൂറുകണക്കിന് വൈദികരുടെ പ്രാർത്ഥനകളുടെ അകമ്പടിയോടെ ദക്കാവ് ക്യാമ്പിലെ 26-ാം നമ്പർ ബ്ലോക്കിൽ അതീവ രഹസ്യമായി കാൾ ലെസ്നറുടെ പൗരോഹിത്യ സ്വീകരണം നടന്നു.
നാസികൾ വിവിധ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് നശിപ്പിക്കാനിട്ടിരുന്ന വസ്ത്രങ്ങളിൽനിന്നെടുത്ത നൂലുപയോയിച്ചാണ് നവ വൈദികനുള്ള കാപ്പാ തയാറാക്കിയത്. തടവറയിലുണ്ടായിരുന്ന പ്രോട്ടസ്റ്റ്ന്റ് പാസ്റ്റർമാർപോലും നവവൈദികന്റെ സഹായത്തിനെത്തി. കൂദാശാകർമങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിക്കാൻ യഹൂദവിശ്വാസി തന്റെ വയലിൻ വായിച്ചുകൊണ്ടിരുന്നു. ക്യാമ്പിലെ അനേകം വൈദികർ തങ്ങളുടെ ജയിൽ യൂണിഫോമിനു മുകളിൽ ഊറാല ധരിച്ച് നവവൈദികനോടുള്ള ആദരവു പ്രകടമാക്കി.
ദാക്കാവ് ക്യാമ്പിലെ വൈദികർക്കു മാത്രമല്ല, വിശ്വാസികൾക്കും കാൾ ലെസ്നരുടെ പൗരോഹിത്യ സ്വീകരണം വലിയ പ്രചോദനവും ശക്തിയും പകർന്നെന്ന് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ‘എന്റെ പൗരോഹിത്യ ജീവിതത്തിലെ അവിസ്മരണീയ ദിനം’ എന്നാണ് തടവറയിലെ കൂദാശ സ്വീകരണത്തെക്കുറിച്ചു ബിഷപ് പിജറ്റ് പിന്നീട് പറഞ്ഞത്. ”ക്രിസ്തുവിന്റെ ഒരു തടവുകാരൻ മറ്റൊരു തടവുകാരനെ പൗരോഹിത്യത്തിലേക്ക് കൈപിടിച്ചു നടത്തി,” അദ്ദേഹം ഡയറിയിൽ എഴുതി.
ആ വർഷം ക്രിസ്മസിന്റെ പിറ്റേന്ന് ഫാ. കാൾ ലെസ്നർ തന്റെ പ്രഥമ ദിവ്യബലിയർപ്പിച്ചു. 1945 മേയിൽ സഖ്യസൈന്യം ദക്കാവ് ക്യാ മ്പിൽ നിന്ന് മോചിപ്പിച്ചപ്പോഴേക്കും ഫാ. കാളിന്റെ ക്ഷയരോഗവും മൂർച്ഛിച്ചിരുന്നു. മൂന്നു മാസത്തിനുശേഷം ഓഗസ്റ്റ് 12ന് മ്യൂണിക്കിനു സമീപത്തുള്ള സാനിട്ടോറിയത്തിൽവെച്ച് ഫാ. കാൾ ലെസ്നർ നിത്യസമ്മാനത്തിനായി യാത്രയായി. ക്ഷമയുടെയും സഹനശക്തിയുടെയും പ്രതീകമായ കാൾ ലെസ്നർ ഇന്ന് വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1996 ജൂൺ 23നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
മനോജ് മാത്യു
Leave a Comment
Your email address will not be published. Required fields are marked with *