ഇരിങ്ങാലക്കുട രൂപതയിലെ ഒരു ഇടവകയിൽ ചങ്ങനാശേരി കൃപാ പ്രോലൈഫേഴ്സിന്റെ ജീവൻ പ്രോ ലൈഫ് എക്സിബിഷനും ക്ലാസും നടക്കുന്നു. ഒരു മണിക്കൂർ വീതമുളള മൂന്ന് ക്ലാസ് കഴിഞ്ഞപ്പോൾ പത്ത് മിനിറ്റ് വിശ്രമം ആവശ്യപ്പെട്ട് അടുത്ത കടയിൽ ജ്യുസ് കുടിയ്ക്കാൻ ഞാൻ ചെന്നു. കടക്കാരൻ എന്നോട് ആരാണെന്നും എവിടെനിന്നാണെന്നും ചോദിച്ചു.“ചങ്ങനാശേരിയിൽനിന്ന് ക്ലാസ് എടുക്കാനാണ് വന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവം മാറി. ‘നിങ്ങൾ എന്താണ് രണ്ടാഴ്ച മുമ്പ് വരാതിരുന്നതെന്നായി അദേഹത്തിന്റെ ചോദ്യം. അതിനെന്ത് മറുപടി കൊടുക്കും? അച്ചൻ ഇന്നത്തേക്കാണ് എന്നെ വിളിച്ചത്. ഇത്തിരി ഗൗരവത്തിൽ പറഞ്ഞു. എന്നാൽ അയാൾ ദേഷ്യത്തോടെ ചോദ്യം ആവർത്തിച്ചു. മാത്രവുമല്ല അയാൾ കടയ്ക്കകത്തേക്കു പോയി ജ്യുസെടുക്കാതെ കൈകെട്ടി നില്ക്കുന്നതാണ് കണ്ടത്. അദേഹം വല്ലാതെ വി ഷമിച്ചിരിക്കുന്നുവെന്ന് ആ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ കടയ്ക്കുളളിൽ കയറി അദ്ദേഹത്തോട് കാര്യമെന്തെന്ന് തിരക്കി. അദ്ദേഹം പൊട്ടിക്കരഞ്ഞു. ”എനിക്ക് എട്ടു മാസം പ്രായമുളള കുഞ്ഞുണ്ട്. അപ്പോൾ ഭാര്യ വീണ്ടും ഗർഭിണിയായി. സന്തോഷത്തോടെ ഡോക്ടറുടെ പക്കൽ ചെന്ന്് വിവരം പറഞ്ഞു. എന്തെങ്കിലും ടോണിക്കോ മറ്റോ വേണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ഡോക്ടർ ഇത് ശരിയാകില്ല. പെട്ടന്നുളള ഗർഭം ഭാര്യയ്ക്ക് ദോഷമുണ്ടാക്കും. കുഞ്ഞിനും ദോഷമാകും. എന്നു പറഞ്ഞു അതുകേട്ട് വിഷമത്തോടെ ഞാൻ മടങ്ങി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യക്ക് ശക്തമായ പനിയും വയറുവേദനയും. വിവരം ഡോക്ടറെ അറിയിച്ചപ്പോൾ സംഗതി ഗൗരവമാണ്, ഉടനെ ഗർഭഛിദ്രം നടത്തണം, അല്ലെങ്കിൽ ഭാര്യയുടെ ജീവൻ അപകടത്തിലാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി. ആ ഡോക്ടറുടെ വാക്കുകേട്ട് ഭയന്നുപോയ ഞാൻ രണ്ടാഴ്ച മുമ്പ് ഡോക്ടർക്ക് 1800 രൂപ കൊടുത്ത് എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞു. നിങ്ങൾ രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കില്ലായിരുന്നു,”’അയാൾ പിന്നെയും പൊട്ടിക്കരഞ്ഞു.
ഇന്ന് ആര് എവിടെയും പ്രോ ലൈഫ് ക്ലാസിനു വിളിച്ചാൽ എന്തു തടസം ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോകുന്നത് ഇതുപോലുളള അനുഭവം കൊണ്ടാണ്. പ്രോ ലൈഫ് പ്രവർത്തനങ്ങൾക്ക് ഒട്ടും അമാന്തം വരുത്തരുതേ. ഈ തിന്മയ്ക്കെതിരേ പ്രവർത്തിക്കാൻ നാളെ, നാളെയെന്ന് കരുതി നീട്ടിവെക്കരുത്.
ചങ്ങനാശേരി പാറേൽ പള്ളിയിലെ വാർഡ് കൂട്ടായ്മകളിൽ സായാഹ്നകൺവൻഷനുകൾ നടക്കുകയാണ്. 14 കൂട്ടായ്മകളിൽ ജീവൻ ദൈവദാനം എന്ന വിഷയത്തിൽ ഓരോ ദിവസങ്ങളിലായി പ്രസംഗമുണ്ട്. ഒരു വാർഡ് കൺവൻഷൻ കഴിഞ്ഞപ്പോൾ അതിൽ സംബന്ധിച്ചൊരു സഹോദരൻ വന്നു ‘സംസാരിക്കണം’ എന്നുപറഞ്ഞു, ‘എനിക്കെപ്പോഴും മരിക്കണം മരിക്കണം’ എന്ന ചിന്തയാണ്’ അയാൾ പറഞ്ഞു. കൗൺസലിംഗിന് അടുത്ത ദിവസംതന്നെ ആരെയെങ്കിലും ക്രമീകരിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ ഞാൻ തിരികെ വിട്ടു. അൽപം മാനസികാസ്വസ്ഥത ഉള്ള ആളാണെന്നു കേട്ടിരുന്നു.
ഒരാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന്റെ സഹോദരിയെ കണ്ടപ്പോൾ അവർ ചോ ദിച്ചു. ”ചേട്ടന്റെ കാര്യം അറിഞ്ഞോ?” ഒരു കൊള്ളിയാൻ മിന്നി. ”എന്തു പറ്റി?” ഭയത്തോടെ ചോദിച്ചു.”ചേട്ടൻ മരിച്ചുപോയി”.”എങ്ങനെ?” ഭയപ്പെട്ടിരുന്ന ഉത്തരം, ”ട്രെയിനിന്റെ മുന്നിൽ ചാടി മരിച്ചു” സർവ്വ നാഡികളും സ്തംഭിച്ചപോലെ എനിക്ക് തോന്നി…
മനസ് തകർന്ന് എന്റെ ആത്മീയ പിതാവായ വൈദികനെ ഫോൺ വിളിച്ചു വിവരം പറഞ്ഞു. അച്ചൻ ആശ്വസിപ്പിച്ചു. ഇനി ഇങ്ങനെ ഒരു വീഴ്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. അതിനുശേഷം ശുശ്രൂഷക്ക് ആരാവശ്യപ്പെട്ടാലും എങ്ങനെയും നടത്താൻ പരിശ്രമിക്കാറുണ്ട്.
നമുക്കൊന്നിച്ച് ആത്മശോധന ചെയ്യാം…… എന്റെ നിശബ്ദത, നിസംഗത, എന്റെ അലസത ഒരു ജീവനെങ്കിലും നശിക്കാൻ കാരണമായിട്ടുണ്ടോയെന്ന്.
എബ്രാഹം പുത്തൻകളം
Leave a Comment
Your email address will not be published. Required fields are marked with *