ഇന്ത്യാനോപോളിസ്: നിത്യജീവിതമാണ് എന്തിനെക്കാളും പരമപ്രധാനമെന്ന് ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്‌സിറ്റി സ്റ്റൂഡൻസ് അസോസിയേഷൻ സ്ഥാപകൻ കുർട്ടിസ് മാർട്ടിൻ. സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയാണ് എപ്പോഴും നയിക്കേണ്ടത്. അതിനായി ഭൂമിയിൽ സേവനതൽപ്പരരായി ജീവിക്കണം. വ്യക്തിജീവിതത്തിലെ ഭൗതികകാര്യങ്ങളെക്കാളുപരി സ്വർഗം മാത്രമായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാനോപോളിസിൽ ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്‌സിറ്റി സ്റ്റൂഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സീക്ക്2019’ കോൺഫ്രൻസിൽ സംഘടനാഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കുർട്ടിസ് മാർട്ടിൻ.
ഈ ലോകജീവിതത്തെക്കുറിച്ച് ആകുലപ്പെട്ട് സമയം പാഴാക്കാതെ നിത്യജീവിതം പ്രാപിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സദാ ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്യണം. സ്വർഗത്തിൽ ധനികനെന്നോ പാവപെട്ടവനെന്നോ വേർതിരിവില്ല. കൂടാതെ ക്രിസ്തുവിനെപോലെയുള്ള നേതാക്കൻമാരെയാണ് സമൂഹത്തിന്റെ വളർച്ചക്കായി ലോകം പ്രതീക്ഷിക്കുന്നതും. അദ്ദേഹം വിശദീകരിച്ചു.
ജനുവരി 3മുതൽ 7വരെയുള്ള അഞ്ചു ദിവസത്തെ പരിപാടികളാണ് ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്‌സിറ്റി സ്റ്റൂഡൻസ് അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്നത്. അസേസിയേഷന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വർഷം കൂടിയാണിത്. ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് നയിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. ‘ക്രിസ്തുവാകുന്ന താക്കോലിന്റെ ഉത്തരങ്ങൾ നിങ്ങൾ ഓരോരുത്തരും’ എന്നതാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. 17000ത്തോളം അംഗങ്ങൾ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും പരിപാടികളിൽ പങ്കാളികളാവുന്നുണ്ട്.