വത്തിക്കാൻ: പരിശുദ്ധാത്മാവാണ് പരിശുദ്ധിയുടെ ഉറവിടമെന്നും അതെല്ലാവർക്കുമുള്ള വിളിയാണെന്നും ഫ്രാൻസിസ് പാപ്പ. പന്തക്കുസ്താത്തിരുനാളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസലിക്കയിൽ ത്രികാലജപം നയിക്കുകയായിരുന്നു അദ്ദേഹം.
“മാമോദീസയിലൂടെ ദൈവികജീവനിൽ പങ്കുകാരാകാനും സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തുവിന്റെ സാക്ഷികളാകാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. പന്തക്കുസ്താദിനത്തിലാണ് ക്രിസ്തീയവിശുദ്ധിയുടെ കഥ ആരംഭിക്കുക. പരിശുദ്ധാത്മാവ് ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനത്തിനിടയിലേയ്ക്ക് സമൃദ്ധമായി അവിടുത്തെ പരിശുദ്ധി ചൊരിയുന്നു”; പാപ്പ പറഞ്ഞു
“പ്രവാചകന്മാരിലൂടെ കർത്താവ് തന്റെ ജനത്തെപ്പറ്റിയുള്ള പദ്ധതി വ്യക്തമാക്കിയിരുന്നു. എസെക്കിയേലിലൂടെ അവിടുന്നു പറയുന്നു: ”എൻറെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എൻറെ കൽപ്പനകൾ പാലിക്കുന്നവരും നിയമങ്ങൾ കാക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും… നിങ്ങൾ എൻറെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും” (36:27-28). ജോയേൽ പ്രവാചകൻറെ അധരങ്ങൾ പ്രഖ്യാപിക്കുന്നു: ”എല്ലാവരുടെയും മേൽ എൻറെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രികളും പ്രവചിക്കും… ആ നാളുകളിൽ എൻറെ ദാസന്മാരുടെയും ദാസികളുടെയുംമേലും എൻറെ ആത്മാവിനെ ഞാൻ വർഷിക്കും…കർത്താവിൻറെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷപ്രാപിക്കും” (2:28-29,32). എല്ലാ പ്രവചനങ്ങളും അരൂപിയുടെ എന്നേയ്ക്കുമുള്ള വർഷിക്കലിന്റെ മധ്യസ്ഥനും കേന്ദ്രവുമായ യേശുക്രിസ്തുവിൽ നിറവേറുകയായിരുന്നു”; പാപ്പ വ്യക്തമാക്കി.
“പന്തക്കുസ്താദിനംമുതൽ, ലോകാവസാനംവരെയും ക്രിസ്തുവിൽ പൂർണമായ ഈ പരിശുദ്ധി, അരൂപിയുടെ പ്രവർത്തനങ്ങൾക്ക് വിധേയപ്പെടുന്നവർക്ക് നൽകപ്പെടുന്നു. നാം അരൂപിയ്ക്കായി തുറവിയുള്ളവരായിരിക്കുമ്പോൾ, അരൂപിയാൽ നയിക്കപ്പെടുന്നതിനായി നാം അനുവദിക്കുമ്പോൾ, നാം വിശുദ്ധിയുടെ പാതയിലേയ്ക്കു പ്രവേശിക്കുകയാണ്. അതു നമ്മെ പൂർണസന്തോഷത്തിന്റെ അനുഭവമുള്ളവരാക്കുന്നു. നവമായ പന്തക്കുസ്താ സഭയ്ക്കു നേടിത്തരുവാൻ കന്യകാമറിയത്തോട് നമുക്കു യാചിക്കാം. നവമായ പന്തക്കുസ്താ, സുവിശേഷം ജീവിക്കുന്നതിന്റെയും സാക്ഷ്യപ്പെടുത്തുന്നതിൻറെയും ആനന്ദം നമുക്കു നൽകും; ദൈവത്തിൻറെ ഉപരിമഹത്വത്തിനായി, വിശുദ്ധരായിരിക്കുന്നതിനുള്ള തീക്ഷ്ണമായ ആഗ്രഹം നമ്മിൽ നിവേശിപ്പിക്കുകയും ചെയ്യും”; പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *