വത്തിക്കാൻ: ഓസ്ട്രേലിയയിലെ ആദ്യ ഗായക സംഘം തങ്ങളുടെ ഇരുനൂറാം വാർഷികം ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം ആഘോഷിച്ചു. സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലെ ഗായക സംഘമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പയ്ക്ക് മുന്നിൽ ഗാനമാലപിച്ച് വാർഷികം ആഘോഷിച്ചത്. കഴിഞ്ഞ പെന്തക്കോസ്ത ഞായറാഴ്ച പുരാതന ഗായകസംഘമായ സിസ്റ്റിൻ കൊയറുമായി ചേർന്നായിരുന്നു കത്തീഡ്രൽ ഗായകർ ഗാനമാലപിച്ചത്.
ഫ്രാൻസിസ് പാപ്പായുടെ മുന്നിൽ പാടാൻ തങ്ങൾക്കു ലഭിച്ച ഈ അവസരം വളരെ അഭിമാനവും സന്തോഷവും നിറഞ്ഞതാണെന്നും ഇത് ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ലെന്നും സെന്റ് മേരീസ് കത്തീഡ്രൽ ഗായകസംഘത്തിന്റെ ഡയറക്ടർ തോമസ് വിൽസൺ പറഞ്ഞു. “സിസ്റ്റിൻ ഗായകസംഘത്തിന്റെ കൂടെ പാടാൻ ലഭിച്ച അവസരം തങ്ങൾ വളരെ വിലമതിക്കുന്നു. ലോകത്തിലെ പുരാതന കൊയറും ഓസ്ട്രേലിയയിലെ പുരാതന കൊയറും കത്തോലിക്കാ ഗായകസംഘമാണെന്നുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു”; അദ്ദേഹം കൂട്ടിച്ചേർത്തു.
കാതറീൻ ഫിറ്റ്സ്പാട്രിക് എന്ന ഐറിഷ് വനിതയാണ് 1818 -ൽ സെന്റ് മേരീസ് കത്തീഡ്രൽ ഗായകസംഘം സ്ഥാപിച്ചത്. സ്വന്തം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഗായകസംഘം ആദ്യമായി ന്യൂ സൗത്ത് വെയിൽസിൽ കത്തോലിക്കാ കുർബാനക്കായി ഗാനങ്ങളാലപിച്ചു. ഇതാണ് പിന്നീട് സെന്റ് മേരീസ് കത്തീഡ്രൽ ഗായകസംഘമായി രുപാന്തരപ്പെട്ടത്.
മൂന്നാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഗായകസംഘത്തിന്റെ ഇപ്രാവശ്യത്തെ യൂറോപ്പ്യൻ ടൂറിലുള്ളത്. വത്തിക്കാനിലെ പരിപാടി കൂടാതെ ബെൽജിയത്തെ ഇന്റർനാഷണൽ ഗ്രിഗോറിയൻ ഫെസ്റ്റിവലിലും ഏപ്രെസ്സിലെ ലാസ്റ്റ് പോസ്റ്റ് മാനിൻ ഗേറ്റ് മെമ്മോറിയലിലും ഗായകസംഘം പങ്കെടുക്കുന്നുണ്ട്. സെന്റ് മേരീസ് കൊയറിനായി നാൽപ്പത്തിമൂന്ന് പേരടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയയിൽനിന്നും പോയിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *