Follow Us On

29

March

2024

Friday

പുല്‍ക്കൂട്ടിലെ പിറവിയുടെ സന്തോഷം ജീവിതത്തില്‍ അനുഭവിക്കുക

പുല്‍ക്കൂട്ടിലെ പിറവിയുടെ സന്തോഷം ജീവിതത്തില്‍  അനുഭവിക്കുക

യേശു ഭൂവില്‍ പിറന്നതിന്റെ സന്തോഷം ആഘോഷിക്കുകയാണ് നമ്മള്‍. ദൈവപിതാവ് തന്റെ കാരുണ്യത്താല്‍ നമ്മുടെ രക്ഷ സംജാതമാക്കാനായി പ്രിയപുത്രനെ മനുഷ്യപക്കലേക്ക് അയച്ചു. ഈ പുത്രന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ഓരോ വര്‍ഷവും ഏറ്റവും വലിയ സന്തോഷത്തോടെ അനുസ്മരിക്കുകയും ആഘോഷിക്കുകയുമാണ് നാം.
യേശുവിന്റെ പിറവിയെ എത്രമാത്രം ഒരുക്കത്തോടെയാണു നാം സ്വീകരിക്കുന്നത്! പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍…, മുടങ്ങാതെ ഇരുപത്തിയഞ്ചു ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍… നോമ്പ് നോക്കല്‍… ശാരീരിക-മാനസിക പരിഹാരക്രിയകള്‍… ഇവയെല്ലാം ക്രിസ്തുവിന്റെ പിറവിയുടെ പ്രത്യേകതയെ നമ്മില്‍ നിറയ്ക്കുകയാണ്.
യേശു എന്തിനാണ് പിറന്നതെന്നു നമുക്കെല്ലാവര്‍ക്കും അറിയാം. എന്റെയും നിന്റെയും രക്ഷ.. അതെ, നമ്മുടെ രക്ഷയ്ക്ക്… സന്തോഷത്തിന്… സമാധാനത്തിന്.. ഇങ്ങനെ അനേകം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നമുക്കുണ്ട്. ഇവിടെ എന്റെ ഉള്ളില്‍ ഉയരുന്ന ഒരു വലിയ ചോദ്യമുണ്ട്. രക്ഷകനായി തമ്പുരാന്‍ മണ്ണില്‍ പിറന്നത് ഞാനിന്ന് അനുസ്മരിക്കുന്നു എങ്കില്‍, അതിനൊരു കാരണം ഞാനും പിറന്നു എന്നതാണ്. എന്നാല്‍ എന്റെ പിറവിയെക്കുറിച്ച് എനിക്കു എത്രമാത്രം സന്തോഷമുണ്ട്? പിറക്കാതിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ഞാന്‍ ചിന്തിച്ചിട്ടുണ്ടോ…? ഉണ്ട് എന്നാണ് പലരും പറയുന്നത്…! എന്റെ ജനനം യേശുവിന്റെ ജനനംപോലെ വിലപ്പെട്ടതാണ് എന്നറിഞ്ഞാല്‍ ജീവിതം എത്ര സുന്ദരമാകും. എന്തു സന്തോഷമായിരിക്കും നമ്മുടെ ഉള്ളില്‍…
ഞാന്‍ വൈദികനായി അഭിഷിക്തനായ മനോഹരമായ ദിനത്തില്‍, പ്രഥമ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനു മുന്‍പ് അന്നു സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഒത്തിരിയേറെപ്പേര്‍ക്ക് നന്ദി പറഞ്ഞെങ്കിലും ഇന്നും മറക്കാതെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചില വാക്കുകളുണ്ട് കൃത്യമായി എഴുതി തയ്യാറാക്കി എന്റെ മാതാപിതാക്കളോട് പറഞ്ഞ വാക്കുകളാണത്. ഞാന്‍ പറഞ്ഞതിങ്ങനെയാണ്…
”പത്താമത്തെ മകനായി പിറക്കാന്‍ അനുവാദം തന്നതിന് നന്ദി…” പത്തു മക്കളുള്ള വീട്ടിലെ ഏറ്റവും ഇളയവനാണു ഞാന്‍. എന്റെ ഒരു സുഹൃത്ത് ഓര്‍മ്മിപ്പിക്കാറുണ്ട് ”ഈ നൂറ്റാണ്ടിലായിരുന്നെങ്കില്‍ നീ പിറക്കില്ലായിരുന്നു…!” എന്ന്. സത്യമാണത്.
ഒന്ന്… ഒന്നര… തീര്‍ന്നു ഇന്നു നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളുടെ എണ്ണം. അതുകൊണ്ടുതന്നെ പിറവിയെ കുറിച്ചുള്ള ഓര്‍മ്മ പോലും എനിക്കു സന്തോഷപ്രദമാണ്.
പത്തുമക്കളുള്ള കുടുംബത്തില്‍ മൂത്ത ആളാണെങ്കില്‍ ജനനം ഉറപ്പാണ്. അവസാനത്തെ കുഞ്ഞാകുമ്പോള്‍ വേണ്ടാ എന്നു വയ്ക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പക്ഷേ ചാച്ചനും അമ്മച്ചിയും എടുത്ത തീരുമാനം ദൈവത്തിന്റെ സ്‌നേഹം ഞാനും അനുഭവിക്കട്ടെ എന്നായിരുന്നു… അങ്ങനെ ഞാന്‍ വിശ്വസിക്കുന്നു.
വീട്ടില്‍ ആദ്യത്തെ അഞ്ച് മക്കളും പെണ്‍മക്കളായിരുന്നു. അതിനുശേഷം പിറന്നത് ഇരട്ട ആണ്‍ കുഞ്ഞുങ്ങള്‍. എന്റെ മാതാപിതാക്കള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാനുള്ള സാധ്യത അവിടംകൊണ്ട് അവസാനിപ്പിക്കാമയിരുന്നു. എന്നാല്‍ ദൈവമാഗ്രഹിച്ചത് അവരിലൂടെ എന്റെ കൂടി പിറവിയായിരുന്നു. ദൈവത്തിനു നന്ദി… ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞപ്പോള്‍ എന്റെ ഉള്ളിലെന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു… ഇന്നും അതോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു…
എന്റെ പിറവിയെക്കുറിച്ച് ഒത്തിരി സന്തോഷിക്കുന്നവനാണു ഞാന്‍…, അഭിമാനിക്കുന്നവനുമാണു ഞാന്‍… പലരും എന്നെ പത്താമത്തവന്‍ എന്നു പറഞ്ഞു കളിയാക്കിയിട്ടുണ്ട്… മാതാപിതാക്കള്‍ ആഗ്രഹിക്കാതെ പിറന്നവന്‍ എന്നുവരെ അതു നീണ്ടിട്ടുമുണ്ട്… എന്നാല്‍ ഞാന്‍ സങ്കടപ്പെട്ടത് ഈ കളിയാക്കലിലല്ല, മറിച്ച് എനിക്കു താഴെ ഒരനുജനോ ഒരനുജത്തിയോ ഇല്ലല്ലോ എന്നോര്‍ത്താണ്.
പരിചയമുള്ള ഒരു കുടുംബം. ആണ്‍കുഞ്ഞു പിറക്കാനായി അവര്‍ കാത്തിരുന്നു. ആദ്യത്തെ കുഞ്ഞ് പെണ്ണ്, രണ്ടാമത്തേതും മൂന്നാമത്തേതും പെണ്ണ്. നാലാമത്തേത് ആണ്‍കുഞ്ഞാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു… പലരും അങ്ങനെ പറയുകയും ചെയ്തു. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞ്. പ്രതീക്ഷയില്ലാത്ത മനസുമായി വീണ്ടും ഒരു കുഞ്ഞുകൂടി പിറക്കാനുള്ള സാധ്യതയെ അവര്‍ നിഷേധിച്ചു.
ദൈവം വീണ്ടും ഒരു പിറവിക്കാലത്തിലേക്ക് നമ്മെ എത്തിക്കുകയാണ്. ദൈവപുത്രന്റെ പിറവിയെ വീണ്ടും ഉള്ളില്‍ സ്വീകരിക്കാന്‍… എന്റെ പിറവിയുടെ പ്രത്യേകത മനസിലാക്കാന്‍…
”ഈ ജീവിതം എനിക്കെന്തിനു തന്നു കുഞ്ഞാക്കോ ചേട്ടാ… ഈ ജീവിതം എനിക്കെന്തിനു തന്നു കുഞ്ഞേലിയാമ്മ ചേടത്തീ” എന്നു പതിവായി പാടുന്ന ഒരു വ്യക്തിയെ എനിക്കറിയാം. സ്വന്തം അപ്പനെയും അമ്മയെയും ചോദ്യം ചെയ്യുകയാണീ മനുഷ്യന്‍. ജീവിതനിരാശയില്‍ സ്വന്തം ജന്മത്തെ പഴിചാരി, ദൈവത്തെ പഴിചാരി, മാതാപിതാക്കളെ പഴിചാരി മുന്‍പോട്ടു നീങ്ങുമ്പോള്‍ എ ങ്ങ നെയാണ് യേശു പിറന്നതിന്റെ സന്തോഷം കൊണ്ടാടാനാവുക…?
”ദൈവമേ ഒരിക്കല്‍ കൂടി നീ ഞങ്ങളുടെ ഇടയില്‍ പിറക്കണമേ, ഞങ്ങള്‍ക്ക് രക്ഷ ഒരുക്കിത്തരണമേ” എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. എന്റെ പിറവിയെ ഇന്നു വരെ ഞാന്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍… നല്ല മനസോടെ സ്വീകരിച്ചിട്ടില്ലെങ്കില്‍… ഏതെങ്കിലും കാരണത്താല്‍ ഈ ജന്മത്തെ നിഷേധപരമായിട്ടാണ് ഇന്നും കാണുന്നതെങ്കില്‍… യേശു എന്റെ ഉള്ളില്‍ ഇതുവരെ പിറന്നിട്ടില്ല. മാറ്റം വരുത്താന്‍ തീരുമാനമെടുക്കാം… ഈ ക്രിസ്മസിനെങ്കിലും ഈശോ നമ്മുടെ ഉള്ളില്‍ പിറന്നു എന്നും എമ്മാനുവേലായി ജീവിക്കുന്നു എന്നും ഉള്ള അനുഭവം ലഭിക്കാനായി പുല്‍ക്കൂട്ടിലെ തമ്പുരാനോടു ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കാം.
ഇരുപത്തിയഞ്ചു ദിവസം നോമ്പു നോക്കുമ്പോഴും മുടങ്ങാതെ വിശുദ്ധ ബലിയര്‍പ്പിക്കുമ്പോഴും പങ്കുചേരുമ്പോഴും എന്റെ പിറവിയെയോ മറ്റാരുടെയെങ്കിലും പിറവിയെയോ ഞാന്‍ വിലകുറച്ചു കാണുന്നുവെങ്കില്‍… ഈശോ പിറക്കാനുള്ള ഇടം ഇനിയും ഒരുക്കപ്പെട്ടിട്ടല്ല…!
”ഭൂമുഖം കാണും പൈതലിനു
പുല്‍ക്കൂട്ടിലുണ്ണിതന്‍ പൊന്മുഖമായ്
ആരോമലതിന്‍ പൂ പുഞ്ചിരിയില്‍
പാരിതില്‍ വിടരുന്നു സ്വര്‍ഗവും.”
ആരോ എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ കുറച്ചു വരികളാണിത്… ഭൂവിലേക്കു പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും പുല്‍ക്കൂട്ടിലെ പൊന്നുതമ്പുരാന്റെ തിരുമുഖമാണ്. ആ കുഞ്ഞു പുഞ്ചിരിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗം വിടരുകയാണ്. എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍. ഈ ഭൂമിയില്‍ എനിക്കും പിറക്കാനായത് എത്രയോ മഹത്തായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ജീവന്‍ അവസാനിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗവാസികള്‍ പോലും ദുഃഖിതരാകുന്നു. വിടര്‍ന്നു വരുന്ന സ്വര്‍ഗത്തിന്റെ സന്തോഷം മുളയിലേ ഇറുത്തു കളയപ്പെടുമ്പോള്‍ സ്രഷ്ടാവായ ദൈവം എത്രയധികമാണ് വേദനിക്കുന്നത്. ലോകത്തെവിടെയെങ്കിലും ഒരു കുടുംബത്തില്‍ ഒരു കുഞ്ഞു പിറക്കാനായി ദമ്പതികള്‍ മനസു കാണിക്കുമ്പോള്‍ അത്യുന്നതങ്ങളിലെ ദൈവമഹത്വം നല്ല മനസുള്ള ആ കുടുംബത്തിലേക്കും കടന്നുവരികയാണ്.
ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും കരോള്‍ ഗാനങ്ങളും പാതിരാ കുര്‍ബാനയും അതോടൊപ്പം 25 ദിവസം ഒഴിവാക്കിയ ഭക്ഷണപാനീയങ്ങളും മറ്റു പല കാര്യങ്ങളും ജീവിതത്തിലേക്കു വീണ്ടും കടന്നു വരുന്ന അനുഭവമാണ് പലപ്പോഴും നമുക്കുള്ളത്. ക്രിസ്മസ് കഴിയുമ്പോള്‍ നാം വീണ്ടും പഴയ മനുഷ്യരായി മാറുന്നു… തമ്പുരാന്‍ ഏറ്റവും നിസാരനായി പുല്‍ക്കൂട്ടില്‍ പിറന്നത് 25 ദിവസത്തെ ഒരുക്കത്തിനുശേഷം തെറ്റുകുറ്റങ്ങള്‍ നിറഞ്ഞ പഴയ ജീവിതം ആവര്‍ത്തിക്കാനല്ല. പകരം ദൈവപുത്രന്റെ പിറവിയെ സന്തോഷത്തോടെ സ്വീകരിക്കാനും ഓരോരുത്തരും പിറവിയുടെ അര്‍ത്ഥം മനസിലാക്കി ഈ ഭൂവില്‍ പ്രത്യാശയോടെ ജീവിക്കാനുമാണ്…
ദാമ്പത്യജീവിതത്തില്‍ ഒരു കുഞ്ഞു പിറക്കാനായി പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഒത്തിരിപ്പേരുണ്ട്. കൃത്യമായ കാലയളവില്‍ ജീവന്റെ തുടിപ്പ് ഗര്‍ഭപാത്രത്തില്‍ ആരംഭിക്കാതെ വരുമ്പോള്‍ സങ്കടപ്പെടുന്നവരുമുണ്ട്. വിവാഹിതനായ ഒരു വ്യക്തി എന്നോട് ആവശ്യപ്പെട്ട പ്രാര്‍ത്ഥന ഇങ്ങനെയാണ് ”… അച്ചാ ഉടനെയൊന്നും ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം…” ഇന്നുവരെ അവരുടെ ഈ നിയോഗത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല… കഴിഞ്ഞ ദിവസം ഒരു സഹോദരി പറഞ്ഞത് ”അച്ചാ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറക്കാന്‍ എന്തൊക്കെയോ തടസങ്ങളുണ്ട്. ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം”. അവരുടെ പ്രതീക്ഷ പൂവണിയാനായി നമുക്കോരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം.
മക്കബായരുടെ പുസ്തകം ഏഴാം അധ്യായത്തില്‍ നാമിങ്ങ നെ വായിക്കുന്നില്ലേ ഒരമ്മയുടെ അമൂല്യമായ വാക്കുകള്‍ ”… എനിക്കറിഞ്ഞുകൂടാ നിങ്ങള്‍ എങ്ങനെയാണ് എന്റെ ഉദരത്തില്‍ ഉരുവായതെന്ന്. നിങ്ങള്‍ക്ക് ജീവനും ശ്വാസവും നല്‍കിയതും ഞാനല്ല…” എത്രയോ സത്യമായ ഏറ്റുപറച്ചില്‍… ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കും ഇതുപോലെ ഏറ്റുപറയാന്‍ കഴിഞ്ഞെങ്കില്‍…! തന്നിലൂടെ പിറന്ന കുഞ്ഞിനെ നോക്കി മോശം വാക്കുകള്‍ പറയാന്‍ ഒരമ്മയ്ക്ക്, ഒരപ്പന് ഒരിക്കലും കഴിയുകയില്ല… (?)
ഗര്‍ഭിണിയായ എന്റെ പെങ്ങള്‍ പള്ളിയില്‍ വരാത്തതു വലിയ വയറും വച്ചുകൊണ്ട് വരാനുള്ള നാണക്കേടുകൊണ്ടാണെന്നു ഒരിക്കല്‍ പറഞ്ഞു കേട്ടപ്പോള്‍ സങ്കടമാണ് എനിക്കു തോന്നിയത്. എനിക്കു തോന്നുന്നത് ബോധമുള്ള ആരും, ഗര്‍ഭക്ലേശത്തോടെ പള്ളിയില്‍ വരുന്ന അല്ലെങ്കില്‍ വഴിയോരത്തു കണ്ടുമുട്ടുന്ന ഒരു സഹോദരിയെയും കളിയാക്കുകയില്ല എന്നാണ്. ഉദരത്തിലുള്ള ശിശുവിനെപ്രതി നാണക്കേടു തോന്നുന്നവരോട് എനിക്ക് പറയാനുള്ളത് ഈ പ്രാര്‍ത്ഥനയാണ് ”… ഈ കുഞ്ഞു പിറക്കാതിരുന്നെങ്കില്‍…” അപ്പോള്‍ കാണാം അവരുടെ നാണക്കേടില്ലാത്ത വിശ്വാസജീവിതം… എന്തു നേര്‍ച്ച നേരാനും എന്തു ത്യാഗം സഹിക്കാനും അവര്‍ക്കുള്ള മനസ്. കാരണം കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന പലതരത്തിലുള്ള സാമൂഹിക, മാനസിക, ഒറ്റപ്പെടലുകള്‍… വേദനകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.
പുല്‍ക്കൂട്ടിലെ പിറവിയുടെ സന്തോഷം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവര്‍ ഏതു ജീവനെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായിരിക്കും എന്നുറപ്പാണ്. ഞാന്‍ അങ്ങനെയല്ലെങ്കില്‍ ഈശോയുടെ പിറവി ബാഹ്യതലത്തില്‍ മാത്രമാണ് ഞാന്‍ ഇതുവരെ ആഘോഷിച്ചിട്ടുള്ളത് എന്നാണര്‍ത്ഥം. ജീവനെ സ്‌നേഹിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. കുഞ്ഞുങ്ങള്‍ പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന അനേകരുണ്ട്. ഓരോ കുഞ്ഞിന്റെയും പിറവിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുമ്പോള്‍ ആണ്‍-പെണ്‍ ലേബലുകളില്‍ വേര്‍തിരിവുകളും നീരസങ്ങളും പ്രകടമാക്കുമ്പോള്‍ സന്തോഷം നഷ്ടമാകുകയല്ലേ?
ലോകത്തെല്ലായിടത്തും തന്നെയിന്ന് ജീവന്റെ സംരക്ഷകരുണ്ട്. അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ആരുമില്ലാത്തവര്‍ തുടങ്ങി ഏതു തരത്തിലുള്ള ജീവനെയും പരിപാലിക്കുന്നവര്‍. അവര്‍ എന്നും ഈശോയുടെ പിറവി ആഘോഷിക്കുകയാണ്. തന്റെ ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനു പോരായ്മകള്‍ ഉണ്ട് എന്ന് അറിഞ്ഞിട്ടും നശിപ്പിക്കാതെ പിറക്കാന്‍ അനുവാദം കൊടുത്ത് അഭിമാനത്തോടെ ജീവിക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ വര്‍ഷത്തെ ഈശോയുടെ പിറവി പുതുമ നിറഞ്ഞതാകട്ടെ. സ്വന്തം ജീവിതത്തില്‍ ദൈവിക സാ ന്നിധ്യം അനുഭവിക്കാന്‍… എന്റെ പിറവിയെ അംഗീകരിക്കാ ന്‍… സ്‌നേഹിക്കാന്‍… സ്വീകരിക്കാന്‍… മറ്റുള്ളവരുടെ ജീവനെയും ആദരിക്കാന്‍… ബഹുമാനിക്കാന്‍… ബാഹ്യമായ പ്ര ത്യേകതകള്‍ക്കതീതമായി എല്ലാവരിലും ദൈവികത ദര്‍ശിക്കാന്‍ ഈ വര്‍ഷത്തെ ക്രിസ്മസ് സഹായകമാകുവാനായി നമുക്കു പ്രാര്‍ത്ഥിക്കാം… പുല്‍ക്കൂട്ടിലെ പൊന്നുതമ്പുരാന്റെ അനുഗ്രഹം നമ്മുടെ ഏവരുടെയും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും എന്നും വിളങ്ങി നില്‍ക്കട്ടെ….!

ഫാ. പോള്‍ കൊട്ടാരം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?