പോളണ്ട്: കത്തോലിക്കരെ സംബന്ധിച്ച് ഞായറാഴ്ച ദൈവത്തിന്റെ ദിനമാണ്. സ്യഷ്ടിക്കർമ്മങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ദിനം. ആ ദിനത്തിന്റെ പ്രാധാന്യത്തെ ക്രിസ്ത്യൻ രാജ്യമായ പോളണ്ടും ഉൾക്കൊള്ളുകയാണ്. വ്യാപാരത്തിനും മറ്റുജോലികൾക്കും അവധി നൽകി ഞായറാഴ്ച്ചകൾ പൂർണ്ണമായും വിശ്രമത്തിനും പ്രാർത്ഥനയ്ക്കുമായി മാറ്റിവെയ്ക്കാൻ പോളണ്ട് തീരുമാനിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഘട്ടം ഘട്ടമായി ഞായറാഴ്ച്ചകളിലെ വ്യാപാരം പൂർണ്ണമായി ഒഴിവാക്കുന്ന ബില്ലിനെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്. പോളണ്ട് പാർലമെന്റിന്റെ അധോമണ്ഢലമായ സെജിം ആണ് 2018 ന്റെ അവസാനം വരെ മാസത്തിലെ ആദ്യ ഞായറാഴ്ച്ചയും അവസാന ഞായറാഴ്ച്ചയും ഷോപ്പിങ് ഒഴിവാക്കിക്കൊണ്ടുള്ള ബിൽ പാസാക്കിയത്. 2019 ൽ മാസത്തിലെ അവസാന ഞായറാഴ്ച്ച മാത്രമെ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനാകൂ. 2020 ൽ മാസത്തിലെ എല്ലാ ഞായറാഴ്ച്ചയും ഷോപ്പിങ് ഒവിവാക്കിയിട്ടുണ്ട്. അതേസമയം ക്രിസ്മസ് പോലെയുള്ള വലിയ അവധിദിനങ്ങൾക്ക് മുൻപ് വരുന്ന ഞായറാഴ്ച്ചകളിൽ പ്രവർത്തിക്കാൻ ചില ബേക്കറികളെയും ഓൺലൈൻ ഷോപ്പുകളെയും അനുവദിച്ചിട്ടുണ്ട്.
ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ച ആശയത്തെ ഭരണപക്ഷമായ റൂളിങ് കൺസർവേറ്റീവ് ലോ ആൻഡ് ജസ്റ്റിസ് പാർട്ടി പിന്തുണയ്ക്കുകയായിരുന്നു. ജോലിക്കാർ കൂടുതൽ സമയം കുടുംബത്തിനൊപ്പം കഴിയേണ്ടതാവശ്യമാണെന്ന് ലോ ആൻഡ് ജസ്റ്റിസ് പാർട്ടി പ്രതിനിധികൾ പറഞ്ഞു. പോളീഷ് സെനറ്റിൽ ഉടൻ ബിൽ പാസാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് പ്രസിഡന്റ് ഡുബ ഒപ്പുവെയ്ക്കുന്നതോടെ ബിൽ നിയമമാകും. അതേസമയം, തങ്ങൾ ബില്ലിൽ പൂർണ്ണ തൃപ്തരല്ലെന്നും എല്ലാ ഞായറാഴ്ച്ചയും ജോലിക്കാർക്ക് അവധി നൽകണമെന്നും പോളണ്ടിലെ റോമൻ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *