ന്യൂഡൽഹി: യമനിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിന് പുതിയൊരു മുഖഛായ. അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന ഈ ചിത്രം നിമിഷനേരത്തിനുള്ളിലാണ് ശ്രദ്ധനേടിയത്. ഫാ. ടോമിന്റെ യാചന ഉടൻ അപ്‌ലോഡ് ചെയ്യുമെന്നും(Fr Tom’s Entreaty will be uploaded soon ..!) ഇതിനൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിത്രം ആരാണിട്ടതെന്നോ എവിടെ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല.
ഫാ. ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും ഇപ്പോൾ തുടർച്ചയായി പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഫാ.ടോം ഉഴുന്നാലിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗിക്കുകയാണെന്ന് കരുതുന്നു. താനൊരു യൂറോപ്യൻ പുരോഹിതൻ അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാൻ നടപടികളൊന്നും ആരംഭിക്കാത്തതെന്നും ഭാരതസർക്കാരും ഏതാനും മാധ്യമങ്ങളും ഫാ. ടോം ഉടൻ മോചിതനാകുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രൂപരേഖകളൊന്നുമില്ലെന്നുമായിരുന്നു മുമ്പൊരിക്കൽ വന്ന പോസ്റ്റിലെ വാക്കുകൾ.
ഇതെത്തുടർന്ന് മാധ്യമപ്രവർത്തകർ സത്യാവസ്ഥയറിയാൻ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തപ്പോൾ താൻ ഫാ. ടോമിന്റെ സുഹൃത്താണെന്നും അദ്ദേഹം ഒരു മെസേജിലൂടെ പാസ് വേഡ് അറിയിച്ചതാണെന്നുമായിരുന്നു മറുപടി.
ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങൾ തുടരുകയാണെന്നാണ് ഇപ്പോഴും കേന്ദ്രസർക്കാരിന്റ വാക്കുകൾ. ‘വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരനെയും സർക്കാർ കൈയൊഴിയില്ല. നേരത്തെ മറ്റൊരു വൈദികനെ വിദേശത്തുനിന്ന് സുരക്ഷിതനായി തിരിച്ചെത്തിച്ച കാര്യം ഓർമപ്പെടുത്തിയ മന്ത്രി, ഇറാക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനവും സർക്കാരിന്റെ മുഖ്യപരിഗണനയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *