നോക്ക്(കൗണ്ടി മേയോ): മക്കൾ ദൈവീകദാനമാണെന്ന തിരിച്ചറിവിൽ അവരെ ലോകത്തിന് നൽകുന്ന മാതാപിതാക്കൾ ആദരിക്കപ്പെടണമെന്ന് സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്.
കൂടുതൽ മക്കളുള്ള മലയാളി ദമ്പതികളെ അയർലണ്ടിലെ സീറോ മലബാർ സഭ പൊന്നാട ചാർത്തി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചിലധികം മക്കളുള്ളവരെയാണ് നോക്ക് മരിയൻ തീർത്ഥാടനവേളയിൽ സഭാസമൂഹം ആദരിച്ചത്.
“സന്താനനിയന്ത്രണം വേണമെന്ന് പൊതുഅഭിപ്രായമുള്ള ഒരു സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും മക്കൾ ദൈവീകദാനമാണെന്ന തിരിച്ചറിവിൽ അവരെ ലോകത്തിന് നൽകുകയും ചെയ്യുന്ന മാതാപിതാക്കൾ ആദരിക്കപ്പെടേണ്ടവരാണെന്ന് സഭയ്ക്ക് ഉത്തമബോധ്യമുണ്ട്”; ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.
ഗർഭഛിദ്രം നിരോധിക്കുന്ന എട്ടാം ഭരണഘടനാ ഭേഗദതി റദ്ദാക്കണോ എന്നത് സംബന്ധിച്ച ഈ 25 ന് രാജ്യത്ത് ജനഹിത പരിശോധന നടക്കുന്ന സാഹചര്യത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ സഭാസമൂഹം പ്രത്യേക പ്രാർത്ഥന എറ്റുചൊല്ലി.
അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോൾ ഗർഭഛിദ്രം അനുവദിക്കണമെന്ന നിയമം 2013 മുതൽ തന്നെ അയർലണ്ടിൽ നിലവിലുണ്ട്. എങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് നിയന്ത്രണങ്ങളില്ലാതെ അബോർഷൻ അനുവദിക്കണമെന്നാണ് പ്രൊ ചോയ്‌സ് കാരുടെ വാദം. ഇതിനായുള്ള കരട് ബിൽ സർക്കാർ തയ്യാറാക്കി പ്രസിഡണ്ടിന് സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ലിയോ വരദ്ക്കറടക്കം എട്ടാം ഭരണഘടനാ ഭേദഗതി റദ്ദാക്കുന്നതിന് അനുകൂലമാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ എതിർപക്ഷത്താണ്.
Leave a Comment
Your email address will not be published. Required fields are marked with *