മദര്‍ ലിറ്റിയെ ഓര്‍ക്കുമ്പോള്‍ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമ എന്ന ചിന്തയാണ് എന്റെ മനസിലേക്ക് ഓടിയെത്തുക. മദറുമായി ഏകദേശം ഇരുപതുവര്‍ഷത്തെ പരിചയമുണ്ട്. അതില്‍ ഏതാണ്ട് മുഴുവന്‍ സമയവും മെത്രാന് എന്ന നിലയിലുള്ള ബന്ധമായിരുന്നു. മദറിന്റെ അസാധാരണത്വം സാധാരണത്വത്തിലായിരുന്നു എന്ന് ഞാന്‍ വിശേഷിപ്പിക്കും. അത് ചിന്തയിലും ജീവിതത്തിലും പ്രവൃത്തിയിലും എല്ലാം അങ്ങനെതന്നെ. ആ ശൈലിയിലേക്ക് അനേകം പേരെ ആകര്‍ഷിക്കാനും മദറിന് കഴിഞ്ഞുവെന്നത് ആ ജീവിതത്തിന്റെ വിജയവും ദൈവം അനുഗ്രഹിച്ചു എന്നതിന്റെ ഉറപ്പുമാണ്.
ദൈവത്തിന്റെ അനന്തപരിപാലനയിലുള്ള വിശ്വാസം
മദര്‍ ലിറ്റിയെ സംബന്ധിച്ച് ഈ കാര്യം ഏറെ വാസ്തവമാണ്. ഭൗതികനിക്ഷേപങ്ങളില് കണ്ണുനട്ടിരിക്കുന്നതും ഭാവി-വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ആലോചിച്ചുറപ്പിക്കുന്നതും പൊതുവെ ശീലിച്ചിട്ടുള്ള ഒരു തലമുറയില്‍ മദറിനെപ്പോലെ ദൈവപരിപാലനയില്‍ വിശ്വസിച്ച ഒരാള്‍ മാംസരക്തങ്ങളോടെ ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറയ്ക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. മദര്‍ നമുക്കു തന്ന ഏറ്റവും വലിയ സംഭാവന ഈ ദൈവാശ്രയബോധമാണ്.
ആലംബഹീനര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങ്
സമൂഹത്തില്‍ തീര്‍ത്തും ആലംബഹീനരായവര്‍ക്ക് കൈത്താങ്ങായി എന്നതാണ് ആ സമര്‍പ്പണത്തിന്റെ മനോഹരമായ ഇതിവൃത്തം. ഫ്രാന്‍സിസ് പാപ്പാ സഭയെപ്പറ്റി വാചാലനാകുമ്പോള്‍ നാം കേള്‍ക്കുന്നത് സുരക്ഷിതത്വത്തെ സ്നേഹിക്കുന്ന സഭയല്ല; മുറിവേറ്റ, അശരണരെ മാറോടുചേര്‍ത്ത് അനുഗ്രഹിക്കുമ്പോള്‍ അഴുക്കുപുരണ്ട, യുദ്ധഭൂമിയില്‍ ആശ്വാസം പകരുന്ന, പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരെ കരുതുന്ന, ഏത് അതിര്‍ത്തിവരെ പോകാനും സന്മനസുള്ള സഭ. ആ സഭയാണ് ഈ കാലഘട്ടത്തില്‍ കര്‍ത്താവിന്റെ മണവാട്ടി. ഈ ദര്‍ശനം പതിറ്റാണ്ടുകള്‍ക്കുമുമ്പേ സ്വന്തമാക്കിയ മദര്‍, നമ്മുടെ സമൂഹത്തിലെ ഏറ്റം അവഗണിക്കപ്പെട്ടവരും രോഗികളും ബുദ്ധിമാന്ദ്യം സംഭവിച്ചവരും ശാരീരിക-മാനസിക വെല്ലുവിളികള്‍ ഉള്ളവരുമായവരുടെ ശുശ്രൂഷയ്ക്കും പുനരധിവാസത്തിനും ശ്രദ്ധിച്ചു എന്നത് നമ്മെ ഏറെ സന്തോഷിപ്പിക്കേണ്ട കാര്യമാണ്. നമ്മുടെയിടയില്‍ ഇങ്ങനെയൊരു മാലാഖ ഉണ്ടായിരുന്നു എന്നത് മാനവമഹത്വത്തിന്റെ അടയാളമത്രേ. ആ ഭവനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ കണ്ണും കരളും ഒരുപോലെ ആര്‍ദ്രമാക്കുന്ന കുഞ്ഞുങ്ങളും അവരുടെ അവസ്ഥകളും കണ്ടറിയാന്‍ കഴിയും. വൈകല്യമുള്ളതുകൊണ്ട് മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മക്കളെ പൊന്നുപോലെ നോക്കി സ്വന്തം മാതാവിനുപോലും ലജ്ജ തോന്നുംവിധം കാരുണ്യംകൊണ്ട് വളര്‍ത്തുന്ന മാതൃത്വത്തിന്റെ സുന്ദരരൂപം എങ്ങനെ മറക്കാന്‍ പറ്റും? ആര്‍ക്കാണ് ഇതുപോലെ ചെയ്യാന്‍ കഴിയുക? മദറിന്റെ ഈ സ്നേഹശുശ്രൂഷ സമൂഹത്തിന് ശക്തമായ അനുഗ്രഹസ്രോതസായിരുന്നു. ദൈവത്തെ കാണാതെയും തൊട്ടറിഞ്ഞതായി തോന്നാതെയും ഈ ഭവനത്തില്‍നിന്ന് പുറത്തുപോകാന്‍ പറ്റില്ല. ആ പിഞ്ചോമനകളുടെ മുഖത്തെ പുഞ്ചിരി ബാഹ്യമായി എല്ലാം തികഞ്ഞതായി കരുതുന്ന നമുക്കുപോലും അസൂയ ഉളവാക്കുന്നതാണ്.
ദിവ്യകാരുണ്യം ശക്തിസ്രോതസായ ജീവിതം
മദറിന്റെ ശുശ്രൂഷയും പ്രാര്‍ത്ഥനാജീവിതവും സാധാരണക്കാരുടെ ജീവിതത്തില്‍ ചെലുത്തിയ മാറ്റങ്ങള്‍ വര്‍ണനാതീതമാണ്. മദര്‍ പകര്‍ന്നു നല്‍കിയത് കരുതലിന്റെ, സ്നേഹശുശ്രൂഷയുടെ, ദശാംശം നല്‍കുന്നതിന്റെ ഒക്കെ പാഠങ്ങളാണ്. സാധാരണക്കാരായ മനുഷ്യര്‍ ഈ ശുശ്രൂഷകളില്‍ വളരെയേറെ താല്പര്യമുളവരായി. സ്വന്തം സമര്‍പ്പണംകൊണ്ടും സ്വാധീനംകൊണ്ടും കാരുണ്യശുശ്രൂഷയെ ഏറ്റെടുക്കുവാന്‍ അനേകര്‍ മുമ്പോട്ടുവന്നു. ആത്മീയ ജീവിതത്തിന്റെ ഉറപ്പുള്ള മറുപുറമായി ഈ ശുശ്രൂഷകളെ സാധാരണക്കാര്‍ കണ്ടുതുടങ്ങി. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുവാനുള്ള ഉള്‍വിളി അനേകര്‍ക്ക് പകരുന്നതില്‍ മദര്‍ വിജയിച്ചു. മദര്‍ തുടക്കം കുറിച്ച ആത്മീയശൈലികള്‍ എത്ര വശ്യസുന്ദരം! എന്നാല്‍ ഈ ശുശ്രൂഷയുടെ പിന്‍ബലം കായികബലം അല്ലെന്നും സൂര്യോദയത്തിനുമുമ്പും നിശയുടെ നിശബ്ദതയിലും തിരുവോസ്തിനാഥന്റെ മുമ്പില്‍ അര്‍പ്പിക്കുന്ന പ്രണാമവും അവിടെനിന്ന് ലഭിക്കുന്ന ആത്മീയ ഊര്‍ജവുമാണെന്നും മദര്‍ പഠിപ്പിച്ചു; അല്ല ജീവിച്ചു കാണിച്ചു. സ്വയം പ്രേരിതമായ ഏതൊരു പ്രവൃത്തിയും അധികനാള്‍ മുമ്പോട്ടുപോകില്ല. ദൈവികപ്രേരിതമായ സേവനചര്യയാകട്ടെ ജീവിതാന്ത്യംവരെ അനര്‍ഗളം പ്രവഹിക്കും; സംശയമില്ല. കാലം അതിനെ തളര്‍ത്തുകയില്ല.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്
Leave a Comment
Your email address will not be published. Required fields are marked with *