വാഷിങ്ടൺ: സ്‌നേഹത്തിൽ നിന്നുത്ഭവിച്ച പ്രസ്ഥാനമാണ് മാർച്ച് ഫോർ ലൈഫെന്നും സ്‌നേഹം ജീവൻ രക്ഷിക്കുന്നു എന്ന മാർച്ച് ഫോർ ലൈഫിന്റെ പ്രമേയത്തിന്റെ ജീവിക്കുന്ന സാക്ഷികളാണ് റാലിയിൽ പങ്കെടുത്തവരെന്നും യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന 45ാം മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റോസ് ഗാർഡനിൽ നിന്നാണ് ലൈവ് സ്ട്രീമിങ്ങിലൂടെ ട്രംപ് മാർച്ചിനെ അഭിസംബോധന ചെയ്തത്. മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
“ആയിരക്കണക്കിനും പതിനായിരക്കണക്കിനുമുള്ള കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ദേശസ്‌നേഹികൾ എന്നിവർ രാജ്യതലസ്ഥാനത്ത് ഒരുമിച്ചുകൂടിയിരിക്കുകയാണ്. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. എന്നാൽ, ജീവൻ ആഘോഷിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം പടുത്തുയർത്തണമെന്ന ഒരൊറ്റ ലക്ഷ്യമാണ് നിങ്ങൾക്കുള്ളത്. നിങ്ങൾ നിങ്ങളുടെ കുടുംബത്തേയും അയൽക്കാരേയും രാജ്യത്തേയും ജനിച്ചതും ജനിക്കാതിരിക്കുന്നതുമായ എല്ലാ കുഞ്ഞുങ്ങളെയും സ്‌നേഹിക്കുന്നു. കാരണം എല്ലാ ജീവിതങ്ങളും വിശുദ്ധമാണെന്നും ദൈവത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് ഓരോ കുഞ്ഞെന്നും നിങ്ങൾ വിശ്വസിക്കുന്നു”; ട്രംപ് പറഞ്ഞു.
“എല്ലാകാലങ്ങളിലും അമേരിക്കക്കാർ മറ്റെല്ലാവരെക്കാളും മെച്ചപ്പെട്ട പ്രോലൈഫ് പ്രവർത്തകരാണ്. അടിയന്തരകാരണത്താൽ അമേരിക്കയിലെ 12% ആളുകൾ മാത്രമാണ് ഭ്രൂണഹത്യയെ പിന്തുണക്കുന്നത്. നിങ്ങൾ മൂലമാണ് അമേരിക്കയിൽ ആയിരക്കണക്കിനും പതിനായിരക്കണക്കിനും കുഞ്ഞുങ്ങൾ ജനിക്കുന്നത്. ജീവിതം നമുക്കെല്ലാവർക്കും ഏറ്റവും വലിയ അത്ഭുതമാണ്. തന്റെ സ്‌നേഹപൂർണ്ണമായ കരങ്ങളിൽ കുഞ്ഞിനെ താരാട്ടുന്ന എല്ലാ അമ്മമാരുടേയും കണ്ണുകളിൽ നാം ഇത് കാണുന്നു. സമൂഹത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ നാം ജീവന്റെ വിശുദ്ധിയേയും കുടുംബത്തേയും സംരക്ഷിക്കുന്നു;”ട്രംപ് പറഞ്ഞു.
ട്രംപിന് പുറമെ സ്പീക്കറായ പോൾ റയാൻ, ഫുട്‌ബോൾ കളിക്കാരനായ ടിം ടിബോയുടെ അമ്മ പാം ടിബോ, തിബോണിലെ മെത്രാപ്പോലിത്ത, വാഷിങ്ടൺ ആർച്ചുബിഷപ്പ്, കാനഡയിലും അമേരിക്കയിലുമുള്ള മെത്രാപ്പോലീത്തമാർ എന്നിവരും മാർച്ച് ഫോർ ലൈഫ് റാലിയെ അഭിസംബോധന ചെയ്തു. മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും യുവജനങ്ങളായിരുന്നു. രാജ്യമെങ്ങും നിന്നുള്ള വലിയ സംഘങ്ങൾ നാഷണൽ മാളിലാണ് ഒരുമിച്ച് കൂടിയത്. വെളുത്ത തൊപ്പി വീശിക്കൊണ്ടാണ് ബാറ്റൻ ഫോ ലായിൽ നിന്നുള്ള നാനൂറു പേരോളമുള്ള സംഘം മാർച്ചിനെത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും ദൈവാലയ സംഘടനകളും അവളെ ധീരയാകാൻ സഹായിക്കൂ, ശിശുക്കളെ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാർഡുകളുമായി നടന്നുനീങ്ങി. ഏറെപ്പേരും നിയോൺ നിറത്തിലുള്ള തൊപ്പിയും ടീഷർട്ടും ധരിച്ചിരുന്നു. വിർജീനിയയയിൽ ഫ്രെഡറിക്‌സ്ബർഗിലെ സ്വകാര്യ സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങൾ പ്രോലൈഫ് ജനറേഷനാണെന്ന് വിളിച്ചുപറഞ്ഞാണ് മാർച്ചിൽ പങ്കെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *