യു.കെ: ദിവ്യബലി അർപ്പണ സെന്ററുകൾ കൂട്ടിച്ചേർത്തതിലൂടെ ഗ്രേറ്റ് ബ്രിട്ടണിൽ ഉയരുന്ന മിഷൻ സെന്ററുകൾ ദൈവത്തിന് സഭാമക്കളോടുള്ള കരുതലിന്റെ അടയാളങ്ങളാണെന്ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ‘സൺഡേ ശാലോ’മിനോട് പറഞ്ഞു. മിഷൻ സെന്ററുകൾ യാഥാർത്ഥ്യമാകുന്നതോടെ 5,000ൽപ്പരം കുടുംബങ്ങൾക്ക് ആഴ്ചയിലൊരിക്കൽ സീറോ മലബാർ ദിവ്യബലിയിൽ പങ്കുചേരാനുള്ള സാഹചര്യം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 8,000ൽപ്പരം കുടുംബങ്ങളാണ് രൂപതയിലുള്ളത്.
‘മിഷനുകൾ നിലവിൽ വരുന്നതോടെ അതത് മേഖലയിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ചയും വേദപ~ന ക്ലാസുകൾക്ക് അവസരം ഒരുങ്ങും.മാത്രമല്ല, മതബോധനം ഉൾപ്പെടെയുള്ള രംഗങ്ങളിൽ കൂടുതൽ കഴിവും നൈപുണ്യവുമുള്ളവരുടെ സേവനം ലഭ്യമാക്കാനും അതിലൂടെ ഗുണപരമായ മാറ്റം കൊണ്ടുവരാനും സാധിക്കും,’ മിഷൻ സെന്ററുകളുടെഗുണപരമായ നേട്ടത്തെക്കുറിച്ച് ‘സൺഡേ ശാലോ’മിന് അനുവദിച്ച അഭിമുഖത്തിൽ മാർ സ്രാമ്പിക്കൽ വ്യക്തമാക്കി.
പതിനെട്ട് ദിവസത്തെ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മിഷൻ സെന്ററുകളുടെ പ്രഖ്യാപനം പുരോഗമിക്കുകയാണ്. മാർച്ച് മാസത്തോടെ ഗ്രേറ്റ് ബ്രിട്ടണിലെ മിഷൻ സെന്ററുകളുടെ എണ്ണം 41 ആകും. 170ൽപ്പരം ദിവ്യബലി അർപ്പണ സെന്ററുകളിലായി ചിതറിക്കിടക്കുന്ന സമൂഹങ്ങളെ ക്രോഡീകരിച്ച് 76 മിഷൻ സെന്ററുകൾ രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. ഈ ആശയം ഒരു വർഷം പൂർത്തിയാക്കുന്നതിനിടയിൽതന്നെ കൈവരിച്ച നേട്ടം വളർച്ചയ്ക്കുവേണ്ടിയുള്ള രൂപതാമക്കളുടെ ആഗ്രഹമാണ് വ്യക്തമാക്കുന്നത്.
ഒട്ടേറെ ആശങ്കകളും നൂലാമാലകളും പ്രതിസന്ധികളും സൃഷ്ടിക്കുമായിരുന്ന ഈ ദൗത്യം എപ്രകാരം വിജയത്തിലെത്തിച്ചു എന്ന ചോദ്യത്തിന് മാർ സ്രാമ്പിക്കലിന്റെ ഉത്തരം ഒരു ദൈവവചനമാണ്: ‘സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷണത ഇത് നിറവേറ്റുന്നു,’ (ഏശയ്യാ 9:7)
മിഷൻ സെന്ററുകളിലൂടെ ലഭിക്കുന്ന ആത്മീയ നേട്ടങ്ങളും നന്മകളും പരിഗണിക്കുമ്പോൾ മിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തികൾക്കോ സമൂഹങ്ങൾക്കോ ഉണ്ടായ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും നിസാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭാവിയിലുണ്ടാകുന്ന സാഹചര്യങ്ങൾ അനുസരിച്ച്, നിലവിലെ സംവിധാനങ്ങളിലും ക്രമീകരണങ്ങളിലും വിശ്വാസികൾക്ക് കൂടുതൽ സൗകര്യപ്രദമാകുംവിധം മാറ്റം വരുത്താനുള്ള സാധ്യതകളും നമുക്ക് മുമ്പിലുണ്ട്,’ മാർ സ്രാമ്പിക്കൽ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *