മെക്സിക്കോ: തൊണ്ണൂറ്റിനാല് വയസുകാരി എമ്മ മേറിസിനി മുത്തശ്ശിക്ക് ലോകം അറിഞ്ഞൊരു പേരിട്ടു: ‘തീർത്ഥാടനമുത്തശ്ശി’. വെറുതെയല്ല, കഴിഞ്ഞ കാൽനൂറ്റാണ്ടായി കാൽനട തീർത്ഥാടനം ജീവിതവ്രതമാണ് ഇറ്റാലിയൻ സ്വദേശിനി മേറിസിനി മുത്തശ്ശിക്ക്. താണ്ടിയ ദൂരം അളക്കുക ശ്രമകരമാണെങ്കിലും, ഇനിയും നടപ്പുതുടരുക എന്നത് മുത്തശ്ശിക്ക് ഒട്ടും ശ്രമകരമേ അല്ല.
ഇക്കഴിഞ്ഞ വർഷവും മുത്തശ്ശി സഞ്ചരിച്ചും ഏതാണ്ട് 570 മൈലുകൾ. അതായത് 900ൽപ്പരം കിലോമീറ്ററുകൾ! വടക്കുകിഴക്കൻ മെക്സിക്കോയിലെ മോൺടെറിയിൽനിന്ന് മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പെയിലേക്കായിരുന്നു തീർത്ഥാടനം ഗ്വാഡലൂപ്പ മാതാവിനോട് ആഴമായ ഭക്തിയുള്ള മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇതിനകം സന്ദർശിച്ചു കഴിഞ്ഞു.
40 ദിവസം നീണ്ടുനിന്ന ഗ്വാഡലൂപ്പെ തീർത്ഥാടനത്തിലുടനീളം കുടുംബ വിശുദ്ധീകരണമായിരുന്നു പ്രത്യേകം നിയോഗം. 25വർഷത്തെ തീർത്ഥാടന അനുഭവങ്ങൾകൊണ്ട് പോർച്ചുഗൽ, സ്പെയിൻ, പോളണ്ട്, ഇസ്രായേൽ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളൊക്കെയും മുത്തശ്ശിക്ക് ഇപ്പോൾ മനപാ~മാണ്.
തീർത്ഥാടന ദിവസങ്ങളിൽ അതിരാവിലെ ആറു മണിയോടെ മുത്തശ്ശി നടപ്പ് ആരംഭിക്കും. ഒരു കുടയും കുറച്ച് പഴങ്ങളും വെള്ളവും പാലും സൂക്ഷിക്കുന്ന ഒരു സ്യൂട്ട്കേസും കൂടെയുണ്ടാകും. ഇതൊന്നുമില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. വഴിയിലുടനീളം മുത്തശ്ശിക്ക് ഭക്ഷണവും ആരോഗ്യപരിരക്ഷയും നൽകാൻ ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരാണ് എത്താറുള്ളത്.
തീർത്ഥാടനത്തിൽ അനുഭവിക്കുന്ന സഹനങ്ങളും ക്ലേശങ്ങളുമൊക്കെ, പിരിഞ്ഞുകഴിയുന്ന ദമ്പതിമാർ ഒരുമിക്കുന്നതിനും കുട്ടികളില്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്നതിനും ലോക സമാധാനത്തിനും യുവജനങ്ങളുടെ ഭാവിക്കുമൊക്കെ വേണ്ടിയാണ് മുത്തശ്ശി സമർപ്പിക്കാറ്. അങ്ങനെ തളരാത്ത, ചോരാത്ത ആവേശവുമായി തീർത്ഥാടക മുത്തശ്ശി ഇന്നും യാത്ര തുടരുകയാണ്.