സെലിഗർ: യേശുക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ ഓർമ്മ പരസ്യമായി ആചരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ. ഓർത്തഡോക്‌സ് സഭ ദനഹാത്തിരുനാളിൽ അനുഷ്ഠിക്കുന്ന സ്‌നാനം പരസ്യമായി ചെയ്താണ് വ്‌ളാഡിമിർ പുടിൻ തന്റെ ക്രൈസ്തവവിശ്വാസം പ്രഘോഷിച്ചത്. മോസ്‌കോയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള സെലിഗർ തടാകത്തിലാണ് പുടിൻ യേശുവിന്റെ ജ്ഞാനസ്‌നാന സ്മരണ പുതുക്കിയത്.
മൈനസ് ആറ് ഡിഗ്രി തണുപ്പുണ്ടായിരുന്നതിനാൽ രോമക്കുപ്പായം ധരിച്ചാണ് പുടിൻ തടാകത്തിനടുത്തെത്തിയത്. തുടർന്ന് വസ്ത്രമഴിച്ച ശേഷം ഓർത്തഡോക്‌സ് വൈദികർ ആശീർവദിച്ച തടാകത്തിലേക്ക് നെറ്റിയിൽ കുരിശുവരച്ചുകൊണ്ട് അദ്ദേഹമിറങ്ങി. തടാകം തണുത്തുറഞ്ഞിരുന്നതിനാൽ പുടിന്റെ ജ്ഞാനസ്‌നാന തിരുക്കർമ്മത്തിനായി മഞ്ഞുപാളി നീക്കിയിട്ടിരുന്നു. കഴുത്തിൽ കുരിശുമാലയും ധരിച്ചാണ് അദ്ദേഹം തടാകത്തിൽ മുങ്ങി നിവർന്നത്. ഓർത്തഡോക്‌സ് വിശ്വാസിയായ പുടിൻ മതപരമായ ചടങ്ങുകളനുഷ്ഠിക്കുന്നതിൽ കൃത്യനിഷ്ഠയുള്ളയാളാണ്.
ജൂലിയൻ കലണ്ടറുപയോഗിക്കുന്നതിനാൽ ക്രിസ്മസ് ജനുവരി ഏഴിനും ദനഹാ തിരുനാൾ ജനുവരി 19നുമാണ് ഓർത്തഡോക്‌സ് സഭ ആചരിക്കുന്നത്. ഒരു കാലത്ത് നിരീശ്വരവാദത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പേരിൽ ക്രൈസ്തവരെ ഉന്മൂലനം ചെയ്തിരുന്ന റഷ്യയിൽ ഇന്ന് നിരീശ്വരവാദികൾ വളരെ കുറവാണ്. വൈദികപരിശീലനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണവും നാൾക്കുനാൾ കൂടുകയാണ്. നിലവിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമർ പുടിന്റെ പരസ്യ പിന്തുണയും പങ്കാളിത്തവും റഷ്യൻ സഭയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ പൂട്ടികിടന്നിരുന്ന മുപ്പതിനായിരം ദൈവാലയങ്ങളാണ് വിശ്വാസികൾക്ക് സർക്കാർ തുറന്ന് നൽകിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 80000 ദൈവാലയങ്ങൾ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് റഷ്യൻസഭ.
Leave a Comment
Your email address will not be published. Required fields are marked with *