സാന്റിയാഗോ: വിവാഹം സ്വർഗത്തിലാണ് നടക്കുന്നതെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ആകാശത്തിൽ അതും 36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ വിവാഹം ആശിർവദിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പയുടെ ചിലി സന്ദർശനവേളയിലാണ് ചരിത്രവിവാഹം നടന്നത്. മുഖ്യകാർമ്മികനായത് ഫ്രാൻസിസ് പാപ്പയും.
സാന്റിയാഗോയിൽ നിന്ന് വടക്കൻ നഗരമായ ഇക്വിക്കിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. വിമാനജീവനക്കാരായ കാർലോസ് സിയുഫാർഡിയേയും ഭാര്യ പൗള പോഡസ്റ്റയേയും അപ്രതീക്ഷിതമായാണ് പാപ്പ പരിചയപ്പെട്ടത്. സംസാരത്തിനിടെ രണ്ടുകുട്ടികളുള്ള തങ്ങൾ നിയമപരമായി വിവാഹിതരായതാണെന്നും എന്നാൽ ദൈവാലയത്തിൽ വെച്ച് വിവാഹം നടന്നിട്ടില്ലെന്നും ദമ്പതികൾ പാപ്പയെ അറിയിച്ചു. കാരണമന്വേഷിച്ച പാപ്പയോട് 2010 ൽ ചിലിയിലുണ്ടായ ഭൂകമ്പത്തിൽ സാന്റിയാഗോയിലെ തങ്ങളുടെ ദൈവാലയം തകർന്നതായി ദമ്പതികൾ പറഞ്ഞു.
തുടർന്നാണ് വിമാനത്തിൽ വെച്ച് അവരുടെ വിവാഹം നടത്താൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചത്. പാപ്പ സഞ്ചരിച്ച വിമാനത്തിന്റെ ഉടമസ്ഥനായ ഇഗ്നാസിയെ ക്യൂട്ടോയായും മറ്റ് വിമാനജീവനക്കാരും വിവാഹതിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി. ദമ്പതികളുടെ മോതിരങ്ങൾ ആശീർവദിച്ചു നൽകിയ പാപ്പ ഇരുവരുടെയും കരങ്ങളിൽ അതണിയിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിൽ വെച്ച് വിവാഹ പ്രാർത്ഥനകൾ ഉരുവിട്ട പാപ്പ സംഭവിച്ചത് ചരിത്രമാണെന്നും മറ്റൊരു പാപ്പയും ഇതു വരെ വിമാനത്തിൽ വെച്ച് വിവാഹം നടത്തിയിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ഒപ്പുവെയ്ക്കാൻ ഔദ്യോഗിക സാക്ഷ്യപത്രമില്ലാത്തതിനാൽ കർദിനാൾമാരോട് സാക്ഷ്യപത്രം തയ്യാറാക്കാൻ പാപ്പ ആവശ്യപ്പെട്ടു. ദമ്പതികളും സാക്ഷിയായി ഒരു കർദിനാളുമാണ് വിവാഹ സാക്ഷ്യപത്രത്തിൽ ഒപ്പുവെച്ചത്. തുടർന്ന് പാപ്പ നവദമ്പതികൾക്ക് ജപമാല സമ്മാനമായി നൽകി. പോഡസ്റ്റയ്ക്ക് വെള്ള കൊന്തയും സിയുഫാർഡിയ്ക്ക് കറുത്ത കൊന്തയുമാണ് പാപ്പ നൽകിയത്. രണ്ട് കുട്ടികളാണ് ഫ്ലൈറ്റ് അറ്റൻഡർമാരായ ദമ്പതികൾക്കുള്ളത്. ആറുവയസുകാരി റാഫേലയും മൂന്നു വയസുകാരി ഇസബെല്ലയും.
Leave a Comment
Your email address will not be published. Required fields are marked with *