യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയിലെ ബത്‌സയ്ഥായിൽ ജനിച്ചു. പത്രോസ് ശ്ലീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്‌നാപകയോഹന്നാന്റെ ശിഷന്മാരായി ജീവിതമാരംഭിച്ചു. പിന്നീട് രണ്ടുപേരും ഈശോയുടെ ശിഷ്യന്മാരായി മാറി. പന്തക്കുസ്തായ്ക്കുശേഷം അന്ത്രയോസ് കപ്പടോച്ചിയാ, ഗലാത്തിയ, ബിഥീനിയ, റഷ്യ, മാസഡോണിയ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷം പ്രഘോഷിച്ചു. അക്കയായിൽ പാത്ര എന്ന സ്ഥലത്തുവച്ച് അദ്ദേഹത്തെ വിധിക്കുവാനായി കുരിശിൽ കിടത്തി. അപ്പോൾ അദ്ദേഹം ഇപ്രകാരം നിലവിളിച്ചുകൊണ്ട് പ്രാർത്ഥിച്ചു ”ഓ, വിശുദ്ധ കുരിശേ, വളരെ നാളായി നിന്നെ പുൽകുവാൻ ആഗ്രഹിക്കുന്ന എന്റെ ആത്മാവിന് ഇപ്പോൾ അത് സാധ്യമാകും എന്നതിൽ ഞാൻ ആനന്ദിക്കുന്നു; യാതൊരു മടിയുംകൂടാതെ നിന്നിലൂടെ മരണം വരിച്ചവന്റെ ഈ ശിഷ്യനെയും സ്വീകരിക്കണമേ.” രണ്ടു ദിവസത്തോളം വിശുദ്ധൻ കുരിശിൽ ജീവനോടെ കിടക്കുകയും യേശുവിന്റെ പ്രബോധനങ്ങൾ ഉത്‌ഘോഷിക്കുകയും അവസാനം ക്രിസ്തുവിനു സമാനമായ രീതിയിൽ മരണം വരിച്ചുകൊണ്ട് യേശുവിനോട് ചേരുകയും ചെയ്തു. വിശുദ്ധ കുരിശിന്റെ രഹസ്യം നമുക്ക് പ്രദാനം ചെയ്തു എന്ന നിലയിലും വിശുദ്ധ അന്ത്രയോസിന്റെ രക്തസാക്ഷിത്വം പ്രാധാന്യമർഹിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *