ചെമ്പുകടവ്: താമരശ്ശേരി രൂപതയിലെ ചെമ്പുകടവ് സെൻറ് ജോർജ്ജ് ദൈവാലയത്തിൽ നിന്ന് ക്രിസ്മസ് പാതിരാകുർബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ മാതാപിതാക്കൾ മാപ്പ് പറഞ്ഞു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയൂസ് ഇഞ്ചനാനിയെ കണ്ടാണ് സംഭവത്തിൽ തങ്ങൾ ഖേദം പ്രകടിപ്പിക്കുന്നതായി ഇവർ അറിയിച്ചത്. എവിടെ വേണമെങ്കിലും മാപ്പ് പറയാൻ തയ്യാറാണെന്നും ഇവർ അറിയിച്ചു.
തിരുവോസ്തി സ്വീകരിച്ചതിലെ അസ്വഭാവികത മൂലമാണ് ഇടവകക്കാർ ഇവരെ ശ്രദ്ധിച്ചത്. നാവിൽ സ്വീകരിച്ച തിരുവോസ്തി വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് വീഴിക്കുന്നത് കണ്ടതോടെ വിശ്വാസികളുടെ സംശയം ഇരട്ടിച്ചു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി നിലത്തു ചവിട്ടി പിടിച്ച ശേഷം പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.
സംശയം തോന്നി പേരുകൾ ചോദിച്ചെങ്കിലും ക്രിസ്ത്യൻ പേരുകളാണ് ഇവർ പറഞ്ഞത്. എന്നാൽ, തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതോടെ മറ്റ് മതസ്ഥരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ദൈവാലയാധികൃതർ പോലീസിനെ ബന്ധപ്പെട്ടു. പുലർച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിലെടുത്തു.
പ്രധാനപ്പെട്ട തിരുനാൾ ദിനങ്ങളിൽ ദിവ്യബലി അർപ്പണത്തിലും വിശുദ്ധകുർബാന നൽകുന്നതിലും അതീവജാഗ്രത പുലർത്തണമെന്ന് സഭ മുൻപെ അറിയിച്ചിരുന്നു സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈദികരും വിശ്വാസികളും കൂടുതൽ ജാഗരൂകരാകണമെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *