June 22: വിശുദ്ധ തോമസ് മൂർ
ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ് മൂർ ജനിച്ചത്. ഹെൻറി എട്ടാമന്റെ ചാൻസലർ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധൻ. ഒരു പൊതുസേവകനുമെന്ന നിലയിൽ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയിൽ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവൻ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധൻ ഇംഗ്ലണ്ടിന്റെ ചാൻസലർ ആയിരുന്നു. അഗാധമായ ആത്മീയതയുള്ളവനായിരുന്ന വിശുദ്ധൻ ആരഗോണിലെ കാതറീനെ വിവാഹ മോചനം ചെയ്തുകൊണ്ട് ആനെ ബോളിനെ വിവാഹം ചെയ്യുവാനുള്ള ഹെൻറി രാജാവിന്റെ തീരുമാനത്തെ എതിർത്തു. മാത്രമല്ല, മാർപാപ്പായെ നിഷേധിച്ചുകൊണ്ട് റോമിൽ നിന്നും വേർപിരിഞ്ഞ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ ശ്രമങ്ങളെ വിശുദ്ധൻ അംഗീകരിച്ചതുമില്ല.
രാജ്യദ്രോഹകുറ്റത്തിന് വിശുദ്ധൻ ലണ്ടൻ ടവറിൽ വിചാരണ ചെയ്യപ്പെട്ടു. കുറ്റവിചാരണയിൽ തന്റെ മനസ്സാക്ഷിക്കനുസരിച്ചുള്ള തന്റെ പ്രവർത്തിയിൽ ക്രൈസ്തവലോകത്തെ സകല സമിതികളുടേയും പിന്തുണ തനിക്കുണ്ടെന്ന് തിരിച്ചറിയുന്നതായും വിശുദ്ധൻ പ്രഖ്യാപിച്ചു. ഒരു സുപ്രധാനിയായ നയതന്ത്രജ്ഞൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ തിളങ്ങിയ വിശുദ്ധൻ, യഥാർത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാർമ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാൻ തയ്യാറായില്ല.
രാജാവായിരുന്ന ഹെൻറിക്ക് ഇത് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും, വിശുദ്ധനെ തന്റെ പക്ഷത്താക്കുവാൻ വ്യർത്ഥമായി ശ്രമിച്ചു, കാരണം തോമസ് മൂറിന്റെ അംഗീകാരത്തിന് അതിന്റേതായ വിലയുണ്ടെന്ന കാര്യവും, അദ്ദേഹം ആരാലും ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്ന കാര്യവും രാജാവിനറിയാമായിരുന്നു. എന്നാൽ തനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അംഗീകരിക്കാതെ വിശുദ്ധൻ തന്റെ ചാൻസലർ പദവിയിൽ നിന്നും രാജിവെച്ചപ്പോൾ രാജാവിന് എങ്ങിനെയെങ്കിലും തോമസിനെ ഒഴിവാക്കേണ്ടതായി വന്നു.
ഹെൻറി എട്ടാമന്റെ വിവാഹ മോചനത്തിനും, പുനർ വിവാഹത്തിനും, കൂടാതെ മാർപാപ്പായെ നിരാകരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ സഭാധികാരിയാകുവാനുമുള്ള ഹെൻറി എട്ടാമന്റെ ശ്രമങ്ങൾക്ക് അംഗീകാരം നൽകാത്തതിനും 1535 ജൂലൈ 6ന് ലണ്ടനിലെ ടവർ ഹില്ലിൽ വെച്ച് വിശുദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വർഷങ്ങൾക്കുശേഷം, 1935-ൽ വിശുദ്ധ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏ.ഡി. 2000-ത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ തോമസ് മൂറിനെ രാഷ്ട്രീയ നേതാക്കൻമാരുടെ മാധ്യസ്ഥനായി നിർദ്ദേശിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *