വൂളങ്കോങ്: ന്യൂകാസിൽ മെയിറ്റ്‌ലാൻഡിലെ വികാരി ജനറലായിരുന്ന ബ്രയാൻ മാസ്‌കോർഡ് വൂളങ്കോങ് രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി അഭിഷിക്തനായി. വൂളങ്കോങ്ങിലെ വിൻ എന്റർടൈൻമെന്റ് ഹാളിൽ നടന്ന സ്ഥാനാരോഹണ കർമ്മങ്ങൾക്ക് സിഡ്നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷർ മുഖ്യകാർമ്മികത്വം വഹിച്ചു. മുൻ വൂളങ്കോങ് ബിഷപ്പ് പീറ്റർ ഇൻഗം, ന്യൂകാസിൽ രൂപതാ ബിഷപ്പ് വില്യം റൈറ്റ് എന്നിവരെ കൂടാതെ മുപ്പത്തിനാല് ഓസ്ട്രേലിയൻ ബിഷപ്പുമാരും നൂറ്റിപതിമൂന്നു വൈദികരും സഹകാർമികരായി. ഓസ്ട്രേലിയയിലെ അപ്പോസ്റ്റോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് അഡോൾഫോ റ്റിറ്റോയിലാനയുടെ സാന്നിദ്ധ്യത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ.
രൂപതയിലെ ഇടവകകളിൽ പെട്ട അനേകം കുടുംബങ്ങൾ, കത്തോലിക്കാ സ്‌കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ക്രൈസ്തവസഭാ നേതാക്കന്മാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കു പുറമേ ബിഷപ്പ് ബ്രയാന്റെ കുടുംബാംഗങ്ങൾ, കൂട്ടുകാർ, മുൻ ഇടവകാംഗങ്ങൾ എന്നിവരും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
ബിഷപ്പാകുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ താൻ വളരെ അസ്വസ്ഥനായി. പക്ഷെ, ഇപ്പോൾ താൻ ദൈവത്തിന്റെ വിളിയോട് വിധേയത്വമുള്ളവനായി അവിടുത്തെ മുൻപിൽ നിൽക്കുന്നു.പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ എന്നിൽ അർപ്പിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോൾ നല്ല ബോധ്യമുണ്ട്. നിങ്ങളോടൊപ്പം ജീവിച്ചും പ്രവർത്തിച്ചും ഈ മുന്തിരിത്തോട്ടങ്ങളുടെ നാട്ടിൽ ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ ശ്രമിക്കാം. ബിഷപ്പ് ബ്രയാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ പുതിയ ബിഷപ്പ് ഈ രൂപതയിലെ ജനങ്ങൾക്ക് മുൻപിൽ വിശ്വാസത്തിലും പ്രത്യാശയിലും സത്ക്കർമ്മങ്ങളിലും ഒരു മാതൃകാപുരുഷനാണ്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ നാമെല്ലാം സഭയെ പണിയാൻ നിയുക്തരാണ്. അതിനാൽ ഒരു അദ്ധ്യാപകന്റെ പഠിപ്പിക്കുന്ന ബുദ്ധിയും, ജീവിതപങ്കാളിയുടെ സ്‌നേഹിക്കുന്ന ഹൃദയവും, ഇടയന്റെ കരുതലിന്റെ ആത്മാവും ആവശ്യമാണ്. കൂടാതെ ഏറ്റവും പ്രധാനമായി ക്രൂശിതനായ യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ ധരിച്ചിരിക്കണം. മുഖ്യകാർമ്മികനായ ആർച്ചുബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു.
ഇല്ലാവാര, മക്കാർതർ, ഫാൾ ഹെവൻ, സതേൺ ഹൈലാൻഡ് എന്നീ ഭൂപ്രദേശങ്ങൾ ചേർന്നതാണ് വൂളങ്കോങ് രൂപത. ഏകദേശം രണ്ടു ലക്ഷം കത്തോലിക്കരുള്ള ഈ രൂപതയിൽ 22 വർഷങ്ങൾക്കുശേഷമാണ് മെത്രാഭിഷേകം നടക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *