Follow Us On

28

March

2024

Thursday

സഭ എന്നാൽ അച്ചനും മെത്രാനും മാത്രമോ?

സഭ എന്നാൽ അച്ചനും മെത്രാനും മാത്രമോ?

നെപ്പോളിയൻ ചക്രവർത്തിയും പീയൂസ് ഏഴാമൻ മാർപാപ്പയും തമ്മിൽ നടന്ന സംവാദം സഭാചരിത്രത്തിലെ ഈടുറ്റൊരു ഫലിതമാണ്. ലോകസമ്രാട്ടായി സ്വയം അവരോധിച്ച നെപ്പോളിയനെ മുട്ടുകുത്തി വന്ദിച്ച് ആദരിക്കാൻ പാപ്പ വിസമ്മതിച്ചു. തന്റെ മുൻഗാമിയായ പീയൂസ് ആറാമൻ പാപ്പയിൽനിന്ന് ബലമായി പിടിച്ചെടുത്ത കിരീടം ഉപയോഗിച്ചുകൊണ്ട് ലോകസാമ്രാട്ടായി കിരീടധാരണം നടത്തിയ നെപ്പോളിയന്റെ ധാർഷ്ട്യത്തെ അംഗീകരിക്കാൻ പാപ്പ തയാറായിരുന്നില്ല. തന്നെ വന്ദിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ കത്തോലിക്ക സഭയെ തകർത്തുകളയും എന്നായിരുന്നു നെപ്പോളിയന്റെ ഭീഷണി. പീയൂസ് പാപ്പ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ”നെപ്പോളിയൻ, ഞങ്ങൾ ഒരുപാട് മാർപാപ്പമാരും മെത്രാന്മാരും വൈദികരും അല്‌മേനികളും ചേർന്ന് കഴിഞ്ഞ 17 നൂറ്റാണ്ടായി ഈ സഭയെ തകർക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമാന്യബുദ്ധിയനുസരിച്ച് ഇതു പണ്ടേ തകരേണ്ടതായിരുന്നു. എന്നാൽ ഞങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന സഭയെ നിനക്കൊന്നും ചെയ്യാനാവില്ല.”
സഭയിലെ സമീപകാല സംഭവങ്ങളാണ് ഈ പഴയ സംഭവ കഥയെ ഓർമിപ്പിച്ചത്. സഭയുടെ അജയ്യതയ്ക്ക് കാരണം അത് നരകപിശാചിനെ തോൽപിച്ച ക്രിസ്തുവിന്റെ ശരീരം ആണെന്ന വസ്തുതയാണ്. കുരിശുമരണത്തോളം കീഴ്‌വഴങ്ങി സ്വർഗത്തോളം ഉയർത്തപ്പെട്ട ക്രിസ്തുവിന്റെ ശരീരമാണ് തിരുസഭ. നാരകീയ ശക്തികൾക്ക് സഭയ്‌ക്കെതിരെ ഒരിക്കലും പ്രബലപ്പെടാനാവില്ല. സഭ എന്നാൽ മെത്രാനും അച്ചനും മാത്രമാണെന്ന കൊളോണിയൽ സഭാദർശനമാണ് ഇന്നും പലരുടെയും മനസിൽ. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായ ദൈവജനമാണ് തിരുസഭ എന്ന സത്യം ഗ്രഹിക്കുന്നതുവരെ സഭയിലെ ഭിന്നതകൾ അവസാനമില്ലാതെ തുടരും എന്നതാണ് സത്യം. സഭയുടെ സംരക്ഷകൻ ശിരസായ ക്രിസ്തുവാണ്. അതിനാൽ സഭയുടെ രക്ഷകരായി ആരും സ്വയം അവതരിക്കരുത്. ഇപ്രകാരമുള്ള അവതാരങ്ങളും വിപ്ലവങ്ങളും സഭാഗാത്രത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ.
തിരുത്തലിന്റെ ഭിന്നമാർഗങ്ങൾ
സഭയിൽ തിരുത്തലുകൾ ആവശ്യമുണ്ട്. എന്നാൽ തിരുത്തലിന്റെ രണ്ട് വ്യത്യസ്ത മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഫ്രാൻസിസ് അസീസിയും മാർട്ടിൻ ലൂഥറുമാണ് ഈ വിരുദ്ധ ദൃഷ്ടാന്തങ്ങൾ. സഭാചരിത്രത്തിലെ ഏറ്റവും ഇരുണ്ട യുഗത്തിലാണ് ഫ്രാൻസിസ് ജനിച്ചത്. സഭയിലെ ജീർണതകൾ സകല സീമകളും ലംഘിച്ച കാലത്ത് അസീസിയിലെ ഈ വിശുദ്ധൻ സഭാ നവീകരണത്തിനിറങ്ങി. സഭാധികാരികളെ സമ്പൂർണമായി അനുസരിച്ചും സുവിശേഷമൂല്യങ്ങളെ സ്വന്തം ജീവിതത്തിൽ അക്ഷരംപ്രതി അനുവർത്തിച്ചുമാണ് ഫ്രാൻസിസ് സഭയെ നവീകരിച്ചത്. ഫ്രാൻസിസിന്റെ നവീകരണമാർഗം സഭയെ അടിമുടി വിശുദ്ധീകരിച്ചു. എന്നാൽ സഭയിലെ സമാനമായ മറ്റൊരു പ്രതിസന്ധി ഘട്ടത്തിൽ മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ വൈദികൻ നവീകരണ ചിന്തയുമായി മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ മാർഗം തികച്ചും വ്യത്യസ്തമായിരുന്നു. സഭാധികാരികളെ വെല്ലുവിളിച്ചും അനുദിനം ആരോപണങ്ങൾ പരസ്യപ്പെടുത്തിയും സഭയുടെ അടിസ്ഥാന മൂല്യങ്ങളെ പരസ്യമായി ലംഘിച്ചും ലൂഥർ നവീകരണ ലക്ഷ്യവുമായി രംഗത്തിറങ്ങി. സഭയുടെ വളർച്ചയിൽ അസൂയ പൂണ്ടിരുന്ന നിക്ഷിപ്ത താൽപര്യക്കാരായ യൂറോപ്യൻ രാജാക്കന്മാർ ലൂഥറിന് പിന്തുണയുമായി നിരന്നു. തനിക്ക് ലഭിച്ച അപ്രതീക്ഷിത പിന്തുണയിൽ മതിമറന്ന ലൂഥർ സഭയുടെ സത്യവിശ്വാസത്തെത്തന്നെ ചോദ്യം ചെയ്തു. സഭാഗാത്രത്തിലെ ഏറ്റവും വലിയ മുറിവായ പ്രൊട്ടസ്റ്റന്റ് വിപ്ലവമായിരുന്നു ലൂഥറിന്റെ സംഭാവന.
സഭയിൽ നവീകരണവും വിശുദ്ധീകരണവും ആവശ്യമാണ്. എന്നാൽ അതിനായി ഫ്രാൻസിസ് മാർഗമാണോ ലൂഥറൻ മാർഗമാണോ സ്വീകരിക്കേണ്ടത് സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ ലൂഥറൻ മാർഗം തേടുമ്പോൾ സഭയുടെ യഥാർത്ഥ വിശുദ്ധീകരണം ആഗ്രഹിക്കുന്നവർ ഫ്രാൻസിസിന്റെ മാർഗമാണ് തേടേണ്ടത്. ലൂഥറൻ മാർഗം എളുപ്പവഴിയാണ്; അധികാരികളെ ചെളിവാരിയെറിഞ്ഞാൽ മാത്രം മതി. എന്നാൽ ഫ്രാൻസിസിന്റെ മാർഗം സമൂലമായ ആത്മനവീകരണമാണ്. സഭാശുശ്രൂഷകരുടെ തിരുവസ്ത്രം ഊരിച്ച് ചാക്കുടുപ്പിക്കാൻ ലൂഥർ ശ്രമിച്ചപ്പോൾ സ്വയം ചാക്കുവസ്ത്രം ധരിച്ചാണ് ഫ്രാൻസിസ് മാതൃക കാട്ടിയത്. മറ്റുള്ളവരെ ദാരിദ്ര്യമൂല്യം പഠിപ്പിക്കാനുള്ള ലൂഥറൻ വ്യഗ്രത മാറ്റി ദാരിദ്ര്യത്തിന്റെ മനുഷ്യാവതാരമായി ഫ്രാൻസിസ് സ്വയം മാറി. ഫ്രാൻസിസിന്റെ മാർഗം നിശ്ചയമായും വിജയിക്കും, കാരണം അതിൽ സുവിശേഷത്തിന്റെ ആത്മാവുണ്ട്. ലൂഥറൻമാർഗം സത്യമായും വിനാശകരമാണ്. കാരണം അതിൽ ലോകത്തിന്റെ അരൂപി മാത്രമേയുള്ളൂ. സഭയുടെ നന്മ ലക്ഷ്യമാക്കി സമീപകാലത്ത് പ്രതികരിച്ച പല നല്ല മനുഷ്യരും ലൂഥറൻമാർഗം അനുവർത്തിച്ചതിലെ ദുഃഖം സഭയിലാകമാനം മൂകത പരത്തുന്നുണ്ട് എന്ന സത്യം എല്ലാവരും മനസിലാക്കണം.
നന്മ-തിന്മയുടെ വൃക്ഷത്തിന്റെ ഫലം തിന്നുന്നവർ
നന്മയുടെ പക്ഷത്ത് നിൽക്കാനുള്ള നിർബന്ധബുദ്ധിയാണ് പലരെയും പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ നന്മ-തിന്മയെ വിലയിരുത്തുമ്പോൾ സംഭവിക്കാവുന്ന ആപേക്ഷികതയുടെ അപകടം സഭയ്ക്കും ബാധകമാണ്. സ്ഥാനവും സമയവും തെറ്റിയാൽ ഏതു നന്മയും തിന്മയാകാം എന്ന സ്‌കൊളാസ്റ്റിക് ചിന്തകരുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. സഭയ്ക്കുള്ളിൽ പറയേണ്ടവ പുറത്തു പറയുമ്പോൾ അതു സ്ഥാനം തെറ്റിയ നന്മയാകാം. കാര്യങ്ങളുടെ സമഗ്രത ഗ്രഹിക്കാതെ സമരത്തിനിറങ്ങുമ്പോൾ അത് സമയംതെറ്റിയ നന്മയ്ക്കുവേണ്ടിയുള്ള മുറവിളിയായി മാറാം. നന്മതിന്മയുടെ ഫലം നിങ്ങൾ ഭക്ഷിക്കരുത് എന്ന ദൈവപ്രമാണത്തിന് നന്മയും തിന്മയും നാം സ്വയം തീരുമാനിക്കരുത് എന്ന അർത്ഥംകൂടിയുണ്ട്. ചില സങ്കുചിത കാരണങ്ങളാൽ അനഭിമതരായവരെ സകല തിന്മകളുടെയും മൂർത്തീഭാവമായി അവതരിപ്പിക്കാനുള്ള ശ്രമത്തിൽ പറുദീസയിലെ പ്രലോഭകന്റെ നിഴലു വീണിട്ടുണ്ട്. സ്വന്തം പക്ഷത്തുള്ളവരുടെ നെറികേടുകളെപ്പോലും ന്യായീകരിക്കുന്നതിലും സമാനപ്രശ്‌നമാണുള്ളത്.
ഈ ലോകത്തിലെ എല്ലാ ഭിന്നതകളും (Historical conflicts)  ദൈവവും സാത്താനും തമ്മിലുള്ള സനാതന സംഘർഷത്തിന്റെ (Cosmological conflict)േ ഭാഗമാണെന്ന അഗസ്റ്റീനിയൻ ചിന്തയും സമകാലിക സംഭവങ്ങളെ മനസിലാക്കാൻ സഹായകമാണ്. ദൈവത്തെ തോൽപിക്കാനാവില്ല എന്നറിയാവുന്ന സാത്താൻ ദൈവത്തിന് പ്രിയപ്പെട്ട സഭയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ വിവാദത്തിൽ പലരും സാത്താന്റെ കൈകളിലെ ഉപകരണങ്ങളായി മാറുന്നുണ്ട്. സാത്താന്റെ ഇടപെടലിന്റെ ഏറ്റവും വലിയ സാക്ഷ്യം വ്യക്തികളിൽനിന്ന് സാധാരണയായ വിവേകംപോലും നഷ്ടപ്പെടുത്തുന്നു എന്നതാണ്. സഭയിൽ സത്യവും നീതിയും സ്ഥാപിക്കാൻ എന്ന വ്യാജേന രംഗത്തിറങ്ങുന്നവർ സഭയെത്തന്നെ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഈ വിവേകക്കുറവുമൂലമാണ്. വികാരിയച്ചനോ മെത്രാനോ എതിരെ പ്രതിഷേധിക്കാൻ വിശുദ്ധ കുർബാനയ്ക്ക് പ്ലക്കാർഡുകളുമായി വരുന്നവരെയും സ്വാർത്ഥലക്ഷ്യങ്ങളെപ്രതി, വൈദികരെയും മെത്രാന്മാരെയും തിരുക്കർമങ്ങൾക്ക് വന്നാൽ തടയുമെന്ന് ഭീഷണിപ്പെടുത്തുന്നവരെയും നയിക്കുന്നത് സമാനമായ അവിവേകമാണ്. ഇത്തരം അവിവേകങ്ങളെ പ്രതിരോധിക്കാൻ കലഹത്തിന്റെ മാർഗം സ്വീകരിക്കുന്നവരും തിന്മയുടെ ശക്തിയുടെ പിടിയിലാണ്.
ഷേക്‌സ്പിയറുടെ മാക്‌ബെത്ത് എന്ന ദുരന്തകഥയുടെ അവതരണരംഗത്ത് രണ്ട് അരൂപികൾ നൃത്തമാടിക്കൊണ്ട് നടത്തുന്ന പ്രഖ്യാപനം പ്രസിദ്ധമാണ്. ”തിന്മയെല്ലാം നന്മയാണ്. നന്മയെല്ലാം തിന്മയാണ്” (Fair is foul, foul is fair). കഥാകാരന്റെ ക്രാന്തദർശനം കാലത്തിന്റെ പ്രത്യേകതയെ വെളിപ്പെടുത്തുന്നതാണ്. പൈശാചികതയുടെ ഭരണത്തിൽ സംഭവിക്കുന്ന സ്ഥലജലവിഭ്രാന്തിയാണിത്.
നന്മയുടെ തേജോരൂപങ്ങളായി നമിക്കേണ്ടവരെല്ലാം തച്ചുടയ്‌ക്കേണ്ട തിന്മകളാണെന്നും സഭയുടെ ശത്രുക്കളായ കോർപറേറ്റു മാധ്യമങ്ങൾ രക്ഷകന്റെ അവതാരങ്ങളാണെന്നും തെറ്റിദ്ധരിക്കാൻ പ്രേരിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്നു. സഭയുടെ നാശം കൊതിച്ച് തീപ്പൊരിക്കായി കാത്തിരുന്നവർക്ക് മുന്നിൽ സർവനാശത്തിന്റെ കാട്ടുതീ ഒരുക്കിക്കൊടുക്കുകയാണ് നാം.
സഭയെ വളർത്തുന്നവൻ
സഭയെ അമ്മയായി കരുതാത്തവർക്ക് ദൈവത്തെ പിതാവായി മനസിലാക്കാനാവില്ല എന്ന വിശുദ്ധ സിപ്രിയന്റെ വാക്കുകൾ ശ്രദ്ധേയമാണ്. മയക്കത്തിലായിരുന്ന ആദാമിന്റെ പാർശ്വത്തിൽനിന്ന് വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചതിനു സമാനമായാണ് ക്രിസ്തു സഭയ്ക്ക് ജന്മം നൽകിയത്. കുരിശിൽ പിടഞ്ഞ് മരണവേദനയാൽ തളർന്നു മയങ്ങിയ ക്രിസ്തുവിന്റെ പാർശ്വം പടയാളി പിളർന്നപ്പോഴാണ് രണ്ടാം ഹവ്വയായ സഭ രണ്ടാം ആദമായ ക്രിസ്തുവിൽനിന്ന് പിറന്നതെന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നതിന്റെ പൊരുൾ നാം ഗ്രഹിക്കാതെ പോകരുത്. സഭയെ ജനിപ്പിച്ചതും വളർത്തിയതും ക്രിസ്തുവാണ്. അവിടുന്ന് കുരിശിൽ ചിന്തിയ തിരുരക്തമാണ് സഭയുടെ നിത്യപോഷണം. നമ്മുടെ പിടിയരിയും പിരിവുമാണ് സഭയുടെ മൂലധനം എന്ന വാദത്തിൽ ഏറെയൊന്നും കഴമ്പില്ല. നാം വിശുദ്ധ ജീവിതത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും സഭാജീവിതം നയിക്കുമ്പോൾ നാമാണ് കൃപയിൽ വളരുന്നത്. സഭയെ നാം വളർത്തി എന്ന അവകാശവാദം വെടിഞ്ഞ് സഭയിലൂടെ നമ്മെ വളർത്തുന്ന ക്രിസ്തുവിനെ കണ്ടെത്താൻ കഴിയണം. സഭയിൽ ഭിന്നതയുളവാക്കുമ്പോൾ സഭയെ വളർത്താൻ യഥാർത്ഥത്തിൽ ത്യാഗമനുഭവിച്ച ക്രിസ്തുവിനാണ് വേദനിക്കുന്നത്. സഭയെ വളർത്താനെന്ന വ്യാജേന കലഹമുണ്ടാക്കുന്നവർ സഭയ്ക്കുവേണ്ടി ത്യാഗം ചെയ്യാത്തവരാണ്.
പരിഹാരമാർഗങ്ങൾ
മുകളിൽ പറഞ്ഞ സഭാദർശനത്തിന്റെ വെളിച്ചത്തിൽ കാലിക പ്രശ്‌നങ്ങൾക്ക് ചില പരിഹാരമാർഗങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയണം.
ഒന്നാമതായി, തിരുസഭയെ അപ്പസ്‌തോലന്മാരാകുന്ന അടിസ്ഥാനത്തിന്മേൽ ക്രിസ്തു സ്ഥാപിച്ചതാണെന്ന സത്യം നാം വിശ്വസിക്കണം. അതായത് സഭയെ സ്ഥാപിച്ച ക്രിസ്തുതന്നെയാണ് സഭയുടെ ഹയരാർക്കിയെയും ഘടനയെയും സ്ഥാപിച്ചത്. ഈ വിശ്വാസം നഷ്ടമായാൽ സഭ എന്നത് കേവലം സങ്കല്പം മാത്രമാകും. മേജർ ആർച്ച് ബിഷപ്പിനെയും മെത്രാപ്പോലീത്തമാരെയും സഹായമെത്രാന്മാരെയും ക്രിസ്തുവാണ് നിയമിച്ചത് എന്ന വിശ്വാസം തകർക്കുന്നത് ആത്മഹത്യാപരമാണ്. അതിനാൽ തങ്ങൾക്കിഷ്ടപ്പെട്ട മെത്രാനെ പുകഴ്ത്താനായി ഏതെങ്കിലും മെത്രാനെ താറടിച്ചു സംസാരിക്കാൻ ചാനലിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം ഒരുപോലെ സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുകയാണ്. അതിനാൽ കൂട്ടായ്മയുടെ അരൂപിയിൽ മാത്രമേ പ്രശ്‌നങ്ങളെ സമീപിക്കാൻ പാടുള്ളൂ. നമുക്ക് ഒരു പക്ഷമേയുള്ളൂ – അത് ക്രിസ്തുവിന്റെ പക്ഷമാണ്.
രണ്ടാമതായി, സഭയുടെ പ്രശ്‌നം സഭയ്ക്കുള്ളിലാണ് പരിഹരിക്കേണ്ടത്. ഏതെങ്കിലും രൂപതയുടെ ആഭ്യന്തര പ്രശ്‌നമാണെന്നു വാദിക്കാൻവേണ്ടിപോലും പലരും കോർപറേറ്റു ചാനലുകളുടെ പൊതുവേദിയാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് വിരോധാഭാസമാണ്. നിങ്ങൾക്കിടയിലെ പ്രശ്‌നം തീർക്കാൻ കഴിവുള്ള ഒരാൾപോലും നിങ്ങൾക്കിടയിലില്ലേ എന്ന ശ്ലീഹായുടെ ചോദ്യം (1 കോറി. 6:6) നമുക്കും ബാധകമല്ലേ? സഭയിലെ പ്രതിസന്ധികളെ കോടതിവ്യവഹാരങ്ങളാക്കി മാറ്റുമ്പോൾ വചനത്തെക്കാളും വലുത് നമുക്ക് പീനൽകോഡും ക്രിസ്തുവിനെക്കാളും വലുത് ന്യായാധിപനുമായി മാറുന്നു. നീതിപീഠങ്ങളെ സമീപിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെയും നീതിപീഠങ്ങളെ സഭാനിന്ദയ്ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതിനെയും വേർതിരിച്ചു കാണാൻ നമുക്ക് കഴിയണം. സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങൾ സഭാസംവിധാനങ്ങളിലൂടെ പരിഹരിക്കാൻ നാം തയാറാവണം. പ്രസ്തുത പരിഹാരം നമ്മുടെ ലക്ഷ്യങ്ങളോടൊത്തു പോകുന്നില്ലെങ്കിലും കാലതാമസമെടുക്കുന്നുവെങ്കിലും നാം കലഹിക്കരുത്. കോടതിവ്യവഹാരങ്ങൾ അടിയന്തിരമായി അവസാനിപ്പിച്ച് സഭയുടെ മേശയ്ക്ക് ചുറ്റുമിരിക്കാൻ എല്ലാവരും തയാറാണം. സഭാനേതൃത്വത്തിന്റെ നിർദേശം എല്ലാവരും അനുസരിക്കണം.
മൂന്നാമതായി, പ്രശ്‌നപരിഹാരത്തിനുവേണ്ടത് സി.എ.ജിയെ വെല്ലുന്ന ഓഡിറ്റു റിപ്പോർട്ടു തയാറാക്കാൻ കഴിവുള്ളവരെയോ വാക്‌വിലാസത്തിന്റെ പ്രവാചകരെയോ നീതിയുടെ ഖഡ്ഗം ചുഴറ്റുന്നവരെയോ തത്വചിന്തകരെയോ അല്ല; സഭയെ സ്‌നേഹിക്കുന്നവരെയാണ്. അതിനാൽ സി.എ.ജിമാരും പ്രവാചകന്മാരും തൽക്കാലം നിശബ്ദത പാലിക്കണം. തിരുസഭയ്ക്കുവേണ്ടി കണ്ണീരോടെ നിലവിളിച്ചു പ്രാർത്ഥിക്കുന്ന വിശ്വാസികളോട് കൈകോർത്ത് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന് പ്രവർത്തിക്കാൻ ഇടം കൊടുക്കാം.
നാലാമതായി, സീറോ മലബാർ സഭയിലെ പ്രഥമ വൈദികകൂട്ടായ്മയായ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികകൂട്ടായ്മ അതിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തിന് ചേർന്ന ഔന്നത്യം ഉചിതമായ സമയത്ത് പ്രകടമാക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. സഭയുടെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെയും ചരിത്രപരമായ ദൗത്യം നിർവഹിച്ച പാരമ്പര്യമാണ് അതിരൂപതയിലെ വൈദികർക്കുള്ളത്. ആ ശ്രേഷ്ഠതയ്ക്കുള്ള അംഗീകാരമായാണ് തിരുസിംഹാസനം സഭയുടെ ആസ്ഥാനപദവി നൽകി അതിരൂപതയെ ആദരിച്ചത്. അതിനാൽ ഏതാനും ചില ശബ്ദങ്ങൾ മാത്രം കേട്ട് പ്രസ്തുത അതിരൂപതയെ ഒന്നാകെ ഒറ്റപ്പെടുത്താൻ ആരും മുതിരരുത്. വിജ്ഞാനവും വിവേകവും വിശുദ്ധിയും ഗുരുത്വവുമുള്ള ഏറെ വൈദികരാൽ സമ്പന്നമായ ഈ വൈദികകൂട്ടായ്മയിലൂടെ ദൈവഹിതം പ്രകടമാകാൻ നമുക്ക് പ്രാർത്ഥിക്കാം. നഷ്ടമായ കോടികൾക്കും കോടതിവിധികൾക്കും മുകളിൽ അവർ ദൈവഹിതം നടപ്പിലാക്കും.
അഞ്ചാമതായി, കോടതിവ്യവഹാരങ്ങളും പരസ്യമായ വിഴുപ്പലക്കലുകളും ആത്യന്തികമായി ഭരണനവീകരണ കമ്മീഷനുവേണ്ടി ജസ്റ്റിസ് കൃഷ്ണയ്യർ നിർദേശിച്ച ചർച്ച് ആക്ടിന്റെ നടത്തിപ്പിന് വഴിയൊരുക്കിക്കൊടുക്കുകയാണ്. ചർച്ച് ആക്ടിനെ വരവേൽക്കാൻ കോപ്പുകൂട്ടുന്നവർ എലിയെ കൊല്ലാൻ ഇല്ലം ചുടണമെന്ന് വാദിക്കുന്നവരാണ്. ഒരു വ്യവഹാരത്തിലെ അപര്യാപ്തത പരിഹരിക്കാൻ സർവസ്വത്തും സർക്കാരിന് അടിയറ വയ്‌ക്കേണ്ട സാഹചര്യം നാമായിട്ട് ഒരുക്കരുത്. പിടിയരിയുടെയും പിരിവിന്റെയും വിലാപങ്ങൾ എന്നേക്കുമായി അപ്രസക്തമായി സഭതന്നെ അന്യാധീനപ്പെടുന്ന അവസരമൊരുക്കാതെ നോക്കാൻ നമുക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. കൂടാതെ, രാജ്യനിയമവുമായി ഒത്തുപോകുന്ന കാനൻനിയമത്തെ നിക്ഷിപ്ത താൽപര്യങ്ങളോടെ കോടതികളിൽ അപഹസിക്കാൻ അവസരമൊരുക്കരുത്. ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്ന ഇത്തരം അക്ഷന്തവ്യമായ അപരാധങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാം. അവസാനമായി, കേവലം ശ്രദ്ധക്കുറവിനും സാങ്കേതിക വീഴ്ചകൾക്കും ഉപരിയായി സഭാതലവന്റെ ഭാഗത്തുനിന്ന് വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നുവെന്നത് എത്ര കടുത്ത വിമർശകർപോലും സമ്മതിക്കുന്ന സത്യമാണ്.
അതിനാൽ അനാവശ്യ ചർച്ചകളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും സഭാപിതാക്കന്മാരെയും സഭയെയും സംശയത്തിന്റെ പുകമറയിൽ നിർത്തുന്ന പ്രവണത അവസാനിപ്പിക്കാൻ നമുക്ക് ഒരു മനസോടെ പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.
ബിഷപ് മാർ ജോസഫ് പാംബ്ലാനി
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?