വത്തിക്കാൻ: സഭ സ്ത്രീയായി നിലകൊള്ളണമെന്നും അവൾക്ക് കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മയുടെയും ഭാര്യയുടേയും മനോഭാവം ഉണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ. സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻറെ പ്രഥമ തിരുനാൾദിനത്തിൽ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
‘നാമിത് മറക്കുമ്പോൾ ഇത് പുരുഷ സഭയായി മാറുന്നു. ഈ സ്ത്രൈണ മാതൃഭാവം ഇല്ലെങ്കിൽ ഒറ്റപ്പെടലിലും സ്നേഹരാഹിത്യത്തിലും ഫലശൂന്യതയിലും ജീവിക്കുന്ന പ്രായമായ, അവിവാഹിതരുട സഭയായി ഇത് മാറുന്നു. പരിശുദ്ധ മറിയത്തെപ്പോലെ തിരുസഭ ഭാര്യയെന്നും അമ്മയെന്നുമുള്ള തന്റെ സ്ത്രൈണഭാവം പരിപാലിക്കണം. ഈ സ്ത്രൈണഭാവമില്ലെങ്കിൽ സഭയുടെ യഥാർത്ഥ സ്വത്വം അതിന് നഷ്ടമാകുകയും അത് ചാരിറ്റബിൾ സംഘടനയോ സോക്കർ ടീമോ അതുപോലെ മറ്റെന്തെങ്കിലുമോ ആയിത്തീരുകയും ചെയ്യും’; പാപ്പ പറഞ്ഞു.
‘ഒരമ്മയെ പോലെ ആർദ്രയുടെ മാർഗത്തിലാണ് സഭയും നീങ്ങുന്നത്. തലോടലിന്റെയും നിശബ്ദതയുടേയും വാത്സല്യമൂറുന്ന ഉറ്റുനോട്ടത്തിന്റെയും ഭാഷയിലൂടെ എങ്ങനെ ജ്ഞാനം പകരണമെന്ന് സഭയ്ക്കറിയാം. മാന്യരും അനുകമ്പയുള്ളവരും ചിരിക്കുന്നവരും സ്നേഹത്തിൽ നിറഞ്ഞവരുമായി, എല്ലാ ക്രൈസ്തവരും ഏതെങ്കിലും വിധത്തിൽ ഈ പാതയിലൂടെ സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ്’; അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചിൽ പാപ്പ പ്രഖ്യാപിച്ച സഭാ മാതാവിന്റെ തിരുനാൾ പന്തക്കുസ്ത തിരുനാളിന് ശേഷമുള്ള തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *