ചിലി: സുവിശേഷത്തിൻറെ സന്ദേശം സന്തോഷമാണെന്നും തലമുറകളിൽ നിന്ന് തലമുറകളിലേക്കു പകരുന്ന ആനന്ദമാണ് അതെന്നും ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരാകയാൽ നാം ഈ ആനന്ദത്തിൻറെ അവകാശികളാണെന്നും പാപ്പ പറഞ്ഞു. ചിലിയർപ്പിച്ച വിശുദ്ധ കുർബാനമധ്യേ വിശ്വാസികൾക്ക് വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കാനായിലെ കല്യാണമാണ് പാപ്പ ദിവ്യബലി മധ്യേ വായിച്ചത്.
“ചിലിയിലുള്ള പ്രിയ സഹോദരങ്ങൾക്ക് ഉത്സവത്തിന്റേതായ അന്തരീക്ഷത്തിൽ വിശ്വാസജീവിതം നയിക്കാൻ നന്നായി അറിയാം. ദൈവത്തിൻറെ പിതൃത്വവും പരിപാലനയും അവിടുത്തെ നിരന്തരവും സ്‌നേഹനിർഭരവുമായ സാന്നിധ്യവും പാട്ടുപാടിയും നൃത്തംചവിട്ടിയും ആഘോഷിക്കാൻ നിങ്ങൾക്കറിയാം. അനുദിനജീവിതത്തിൽ ക്ഷമ, കുരിശിൻറെ പൊരുൾ, വിരക്തി, അപരനോടുള്ള സ്‌നേഹം, ഭക്തി എന്നീ ആന്തരികമനോഭാവങ്ങൾ നിങ്ങളിലങ്ങനെ ജന്മമെടുക്കുന്നു”; പാപ്പ പറഞ്ഞു.
“സന്തോഷം പൂർണ്ണമാകാൻ മറിയം നടത്തുന്ന ഇടപെടൽ സുവിശേഷം അവതരിപ്പിക്കുന്നത് ഈ ഉത്സവാന്തരീക്ഷത്തിലാണ്. ചുറ്റും സംഭവിക്കുന്നത് അവൾ ഒരു നല്ല അമ്മയെപ്പോലെ നിരീക്ഷിക്കുന്നു. അങ്ങനെയാണ് കാനായിൽ ആ ആഘോഷത്തെ ദു:ഖമയമാക്കുന്ന ഒരു കാര്യം സംഭവിക്കാൻ പോകുന്നതായി അവൾ അറിഞ്ഞത്. പുത്രന്റെ അടുത്തുചെന്ന് അവൾ പറയുന്നത് ഇതുമാത്രമാണ് ‘ അവർക്ക് വീഞ്ഞില്ല”; പാപ്പ പറഞ്ഞു.
“മറിയം നമ്മുടെ ഗ്രാമങ്ങളിലൂടെയും വഴികളിലൂടെയും ഭവനങ്ങളിലൂടെയും ആതുരാലയങ്ങളിലൂടെയും കടന്നുപോകുന്നു. നമ്മുടെ ഹൃദയങ്ങളെ ഞെരുക്കുന്ന പ്രശ്‌നങ്ങൾ അവൾ തിരിച്ചറിയുന്നു. തുടർന്ന് യേശുവിൻറെ പക്കൽചെന്ന് അവർക്ക് വാഞ്ഞില്ല എന്നവൾ പറയുന്നു. മറിയം പിന്നീട് നിശബ്ദയായി നില്ക്കുന്നില്ല, ”അവൻ പറയുന്നത് ചെയ്യുവിൻ” എന്നവൾ പരിചാരകരോട് പറയുന്നു. യേശു വന്നത് തനിച്ച് പ്രവർത്തിക്കാനല്ല മറിച്ച് നമ്മോടൊപ്പം പ്രവർത്തിക്കാനാണ്. അവിടന്ന് നമ്മോടൊപ്പമാണ് അത്ഭുതം പ്രവർത്തിക്കുന്നത്”; പാപ്പ പറഞ്ഞു.
“മറിയത്തെപ്പോലെ നമുക്കും സന്തോഷരഹിതമായ ജീവിതം തിരിച്ചറിയാനും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനും പഠിക്കാം. നമ്മുടെ തനതായ സംസ്‌കാരം, നമ്മുടെ പാരമ്പര്യം, നമ്മുടെ പൗരാണിക ജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നലകാം. അങ്ങനെ അവർക്കും ജ്ഞാനവുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കട്ടെ”; പാപ്പ ആശംസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *