Follow Us On

29

March

2024

Friday

'സേവ് ദ എയിത്ത്': അയർലൻഡിനായി ലണ്ടനിൽ മുഴങ്ങിയത് 'ജീവശബ്ദം'

'സേവ് ദ എയിത്ത്': അയർലൻഡിനായി ലണ്ടനിൽ മുഴങ്ങിയത് 'ജീവശബ്ദം'

ലണ്ടൻ: അസ്ഥി മരവിക്കുന്ന കൊടും തണുപ്പിനിടയിലും കഴിഞ്ഞ ദിവസം ലണ്ടനിൽ മുഴങ്ങിയത് ‘ജീവന്റെ ചൂടി’നായുള്ള പ്രോലൈഫ് ശബ്ദം. സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ള പരേഡിലാണ് അയർലണ്ടിലെ അമ്മമാരെയും ഗർഭസ്ഥ ശിശുക്കളെയും സംരക്ഷിക്കുന്ന ‘എട്ടാം ഭരണഘടനാഭേദഗതി’ നിലനിർത്തണമെന്നാവശ്യപ്പെട്ട് എൺപതിലേറെ പ്രോലൈഫ് നേതാക്കൾ അണിനിരന്നത്. മെയ് 25 ന് അയർലണ്ടിൽ എട്ടാംഭരണഘടനാ ഭേദഗതി അസാധുവാക്കാനും 12 ആഴ്ചവരെയുള്ള ഭ്രൂണഹത്യനിയമവിധേയമാക്കാനുമുള്ള ജനഹിത പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിൽ പ്രോലൈഫ് മാർച്ച് നടന്നത്. ‘ലണ്ടൻ ഐറിഷ് യുണൈറ്റഡ് ഫോർ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ നിഷ്‌കളങ്ക ജീവനായി തെരുവിലിറങ്ങിയത്.
ലണ്ടനിലെ ഐറിഷ് സ്ത്രീകളാണ് കഴിഞ്ഞവർഷം ‘ലണ്ടൻ ഐറിഷ് യുണൈറ്റഡ് ഫോർ ലൈഫ്’ എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ജനഹിതപരിശോധന നടക്കുന്ന സാഹചര്യത്തിൽ എട്ടാം ഭരണഘടനാ ഭേദഗതി റദ്ദാക്കുന്നതിനെതിരെ വോട്ടു രേഖപ്പെടുത്താൻ ‘ഹോം ടു വോട്ട്’ എന്ന ക്യംപെയിനും സംഘടനാ നേതാക്കൾ രൂപീകരിച്ചിട്ടുണ്ട്. ജനഹിത പരിശോധന നടക്കുമ്പോൾ രാജ്യത്തു തിരിച്ചെത്തി എട്ടാംഭരണഘടനാ ഭേദഗതിക്കനുകൂലമായി വോട്ടുരേഖപ്പെടുത്തുന്നതാണ് ‘ഹോം ടു വോട്ട്’ എന്ന ക്യംപെയ്ൻ.
മാർച്ചിലുടനീളം തങ്ങൾക്ക് നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് പങ്കെടുത്തവർ പറഞ്ഞു. ലണ്ടൻ ഫോർ ലൈഫ് മാർച്ചിന്റെ ഭാഗമാകാനായത് വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് ലണ്ടനിൽ ജിവിക്കുന്ന ഒരു ഐറിഷ് പ്രവാസി പറഞ്ഞു. “ഗർഭസ്ഥശിശുവിനുള്ള മനുഷ്യാവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ഞങ്ങളുടെ അഭ്യുദയകാംക്ഷികൾ അണിനിരന്നു. ചരിത്രത്തിന്റെ ശരിയായ ഭാഗത്താണ് ഞങ്ങൾ. അയർലണ്ട് എട്ടാം ഭരണഘടനാ ഭേദഗതി സംരക്ഷിച്ചേ പറ്റൂ. ഗർഭസ്ഥശിശുക്കളെയും അമ്മമാരെയും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കർത്തവ്യമാണ”; അവർ പറഞ്ഞു.
അതേസമയം ഭ്രൂണഹത്യ തടയുന്ന എട്ടാം ഭരണഘടനാഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോലൈഫ് നേതാക്കൾ ഐറിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പതിനേഴുപേരടങ്ങുന്ന പ്രോലൈഫ് നേതാക്കൾ പ്രധാനമന്ത്രി ലിയോ വരാദ്ക്കറിന് കത്തയച്ചത്. സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടയച്ച കത്തിൽ ഗർഭിണികൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് അയർലണ്ടെന്നും ഏട്ടാം ഭരണഘടനാ ഭേദഗതിയുടെ ഫലമായി ഒരു ലക്ഷത്തിലേറെ കുഞ്ഞുങ്ങൾ ഭ്രൂണഹത്യയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും പ്രോലൈഫ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ മറ്റെല്ലാസമയത്തും ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്നും എട്ടാംഭരണഘടനാ ഭേദഗതി വ്യക്തമാക്കുന്നു. മുൻപ് ഭരണഘടനാ ഭേദഗതി അസാധുവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വിശുദ്ധ പാട്രിക്കിന്റെ തിരുനാളിന്റെ ഭാഗമായി വരാധ്ക്കർ വൈറ്റ്ഹൗസ് സന്ദർശിച്ചിരുന്നവെങ്കിലും ഭ്രൂണഹത്യ സംബന്ധിച്ച ഒരു വിഷയവും ചർച്ച ചെയ്തിരുന്നില്ല.
അതേസമയം, ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നു എന്നതിൽ അയർലണ്ട് തീർച്ചയായും അഭിമാനിക്കണമെന്നും അവരുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയെ അസാധുവാക്കാനുള്ള നീക്കത്തെ തള്ളിക്കളയണമെന്നും മുൻ ഐറിഷ് പ്രധാനമന്ത്രി ജോൺ ബ്രൂട്ടൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.’ഗർഭസ്ഥശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇല്ലാതാക്കുന്നത് അയർലണ്ടിന് യോജിച്ച നടപടിയല്ല. ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയർലണ്ട് എന്നത് സത്യമാണ്. പക്ഷെ നാമതിൽ അഭിമാനിക്കണം. ഒരിക്കലും ഭരണഘടനാ ഭേദഗതി അസാധുവാക്കുന്നതിനനുകൂലമായി താൻ വോട്ടു ചെയ്യില്ല. ജനഹിതപരിശോധനാ ഫലം പ്രവചിക്കാനാകില്ലെങ്കിലും ഗർഭസ്ഥശിശുവിനോടുള്ള മനുഷ്യത്വപരമായ സമീപനത്തിലാണ് തന്റെ ശ്രദ്ധ. തീർച്ചയായും ഇതിനെപ്പറ്റി നിരവധി ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. ജനിക്കുന്നതിന് മുൻപ് തന്നെ ആ കുഞ്ഞിനെ നിങ്ങൾ മനുഷ്യനായി അംഗീകരിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ആകുഞ്ഞിന് മനുഷ്യാവകാശങ്ങൾ ഇല്ലേ എന്ന് നിങ്ങൾ സ്വയം ചോദിക്കുക. അതിന് മനുഷ്യാവകാശങ്ങളുണ്ടെങ്കിൽ ജനിക്കാനുള്ള അവകാശമാണ് അതിനാദ്യമുണ്ടാകേണ്ടത്’; അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, കീപ്പ് അയർ ലണ്ട് പ്രോലൈഫ്’ എന്ന മുദ്രാവാക്യമുയർത്തി ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ അയർലണ്ടിൽ നടന്ന പ്രൊലൈഫ് റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ‘റാലി ഫോർ ലൈഫ്’ എന്ന പേരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭ്രൂണഹത്യയ്ക്കെതിരെ ഡബ്ലിനിൽ റാലി നടന്നത്. അബോർഷൻ നിയമവിധേയമാക്കാനുള്ള ശ്രമത്തിനെതിരെ പ്രവർത്തിക്കുന്ന ‘സേവ് ദ എയിത്ത്’ എന്ന ക്യാംപെയ്നാണ് റാലി സംഘടിപ്പിച്ചത്.
‘അനുകമ്പയുള്ളതും പുരോഗമിക്കുന്നതുമായ സമൂഹത്തിൽ ഭ്രൂണഹത്യയ്ക്ക് ഒരു സ്ഥാനവുമില്ല’; സേവ് ദ എയിത്തിന്റെ വക്താവായ നിയാം ഉറൈ ബിഹ്റൈൻ പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സ്ഥലത്താണ് അയർലണ്ടുള്ളത്. അബോർഷൻ വ്യവസായത്തെ ഉപേക്ഷിക്കാനും കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും കൂടുതൽ സംരക്ഷണം നൽകാനും തങ്ങൾ ആവശ്യപ്പെടുകയാണ്’; അവർ കൂട്ടിച്ചേർത്തു.
‘സേവ് ലൈഫ് സേവ് ദ എയിത്ത്’, ‘അയർലണ്ടിനെ പ്രോലൈഫായി തുടരാൻ അനുവദിക്കൂ’ എന്ന് മുദ്രാവാക്യങ്ങൾ മുഴക്കി പാർനൽ ചത്വരത്തിൽ നിന്ന് മെറിയോൺ ചത്വരത്തിലേക്ക് നടന്ന റാലിയിൽ ആയിരക്കണക്കിനാളുകൾ മാർച്ചു ചെയ്തു. ‘സേവ് ദ എയിത്ത്’ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഹാഷ്ടാഗും അവർ പ്രമോട്ട് ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങളാണ് പ്രോലൈഫ് റാലിയിൽ പ്രധാനമായും പങ്കെടുത്തതെന്ന് ‘ദി ഐറിഷ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഗർഭസ്ഥ ശിശുക്കളോടുള്ള സ്നേഹം റാലിയിൽ ഫഹ്കെടുത്തവരുടെ മുഖത്തുണ്ടായിരുന്നുവെന്നും പത്രം റിപ്പോർട്ടു ചെയ്തു.
മുൻപ്, ‘ഡൺലാവോഗെയർ ലൈഫ് ക്യാൻവാസ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആളുകൾ അയർലൻഡിൽ റാലി നടത്തിരുന്നു. ഡൺലാവോഗെയർ തീരപ്രദേശത്ത് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരിൽ നടന്ന റാലിയിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. ഹൃദയാകൃതിയിലുള്ള ബലൂണുകൾ, പോസ്റ്ററുകൾ എന്നിവ കൈകളിലേന്തിയ ജനക്കൂട്ടം ലൗവിങ് ദ എയിത്ത് എന്ന ലോഗോയോട് കൂടിയ തൊപ്പികളും ധരിച്ചിരുന്നു.
1983-ൽ ജനഹിത പരിശോധനയിലൂടെ പാസാക്കിയ ഈ ഭേദഗതി 67% ഐറിഷ് വോട്ടർമാർ അംഗീകരിച്ചിരുന്നു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും. അതേസമയം, അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിൽ അബോർഷൻ അയർലണ്ടിൽ അനുവദിച്ചിട്ടുണ്ട്. 2016 ൽ 3265 ഐറിഷ് യുവതികൾ അബോർഷനായി യു.കെ യിലേക്ക് പോയതായി ഐറിഷ് ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അവകാശമുണ്ടെന്ന് സമൂഹം അംഗീകരിക്കുന്നെങ്കിൽ മനുഷ്യന്റെ മൗലീക അവകാശമായ ജീവിക്കാനുള്ള അവകാശത്തിന് പ്രസക്തിയില്ലാതായിത്തീരുമെന്ന് എൽഫിൻ രൂപതാ ബിഷപ്പ് കെവിൻ ഡോറനും വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?