സോളമൻ ഐലന്റ്: സോളമൻ ദ്വീപുകളിൽ ഉണ്ടായ ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഒരു ‘പറക്കും ബിഷപ്പ്’. സോളമൻ ദ്വീപുകളിലെ ബിഷപ്പ് ലൂസിയാനോ കാപെല്ലിയാണ് ഒക്കെ നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് എല്ലാമായി പറന്നെത്തുന്നത്. വിവിധ ദ്വീപുകളിലേയ്ക്ക് ഭക്ഷണവും വസ്ത്രവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുവാൻ വിമാനത്തിൽ എത്തുന്ന ബിഷപ്പിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ‘പറക്കും ബിഷപ്പ്’ എന്ന വിശേഷണത്തിന് അർഹനാക്കിയത്. ദൗത്യനിർവഹണത്തിന്റെ പൂർത്തീകരണത്തിന് രൂപതയുടെ സഹായത്താൽ വിമാനം പറത്താനും അദ്ദേഹം പരിശീലനം നേടി.
ഇറ്റലിയിൽ നിന്നുള്ള സലേഷ്യൻ മിഷനറിയായ കാപെല്ലി 35വർഷത്തെ സേവനത്തിന് ശേഷം 2007 ഒക്ടോബറിലാണ് ജിസോ രൂപതയിൽ എത്തുന്നത്. ആ കാലഘട്ടത്തിൽ അവിടെയുണ്ടായ ഒരു ഭൂകമ്പം വിവിധ ദ്വീപുകളിലെ നിരവധി ആളുകളെ സാരമായി ബാധിച്ചിരുന്നു. വിടുകളും സാധനങ്ങളും കൃഷിയിടങ്ങളുമൊക്കെ നശിച്ചു. അങ്ങനെ ആ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുക, അവർക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുക, തകർന്ന പള്ളികൾ പുനർനിർമ്മിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ ദൗത്യങ്ങൾക്ക് അദ്ദേഹത്തെ ജീസോ രൂപത ചുമതലപ്പെടുത്തി.
തുടർന്ന് ചെറിയ വിമാനത്തിൽ അദ്ദേഹം സ്വയമേ വിവിധ ദ്വീപുകളിലേയ്ക്ക് പറന്നു. മരുന്നും ഭക്ഷണം മറ്റ് അവശ്യസാധനങ്ങളുമായി. 40 ദ്വീപുകളുള്ള ജിസോ രൂപതയുടെ ആകെയുള്ള ജനസംഖ്യയിൽ 11 ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. ഇറ്റാലിയൻ ബിഷപ്പ്‌സ് കോൺഫ്രൻസ് ഉൾപ്പടെയുള്ള സംഘടനകളുടെ സാമ്പത്തിക സഹായത്താലുമാണ് ഈ മിഷൻ പ്രവർത്തനം നടത്തുന്നത്.