കിഗാലി, റുവാണ്ട: 1994-ൽ നടന്ന വംശഹത്യയിൽ ഏതെങ്കിലും വിധത്തിൽ പങ്കാളികളായ എല്ലാ ക്രൈസ്തവർക്കും വേണ്ടി റുവാണ്ടൻ ബിഷപ്‌സ് കോൺഫ്രൻസ് മാപ്പ് ചോദിച്ചു. ഹുതു വംശത്തിൽപെട്ട തീവ്രവാദികൾ നടത്തിയ വംശഹത്യയിൽ 8 ലക്ഷത്തിലധികം തുത്സിസ് വംശജരും മിതവാദികളായ ഹുതു വംശജരും കൊല്ലപ്പെട്ടിരുന്നു.
സഭ ചെയ്ത എല്ലാ തെറ്റുകൾക്കും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. എല്ലാ ക്രൈസ്തവരും ചെയ്ത വിവിധ തരത്തിലുള്ള തെറ്റുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ദൈവപ്രമാണങ്ങളോടുള്ള വിശ്വസ്തത സഭാംഗങ്ങൾ ലംഘിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു; റുവാണ്ടയിലെ ഇടവകകളിൽ വായിച്ച ബിഷപ്പുമാരുടെ സന്ദേശത്തിൽ പറയുന്നു.
വംശത്തിന്റെ പേരിൽ സഹമനുഷ്യരെ വെറുത്തതിനും രാജ്യത്ത് വിദ്വേഷം വളർത്തിയതിനും തുടർന്ന് ബിഷപ്പുമാർ മാപ്പ് ചോദിച്ചു. ഒരേ കുടുംബമാണെന്നതിന് സാക്ഷ്യം വഹിക്കാതെ നമ്മൾ സഹമനുഷ്യരെ കൊലപ്പെടുത്തി. ആക്രമണത്തിന് പദ്ധതിയിട്ടവരുടെയും ആക്രണത്തിന് ഇരയായവരുടെയും കൂട്ടത്തിൽ പുരോഹിതരുമുണ്ടായിരുന്നു. പലയിടത്തും വംശം നോക്കാതെ പുരോഹിതരും ബിഷപ്പുമാരും ജനങ്ങളെ സംരക്ഷിച്ചു. എന്നാൽ മറ്റ് പലയിടങ്ങളിൽ അവർ അക്രമികളുടെ ഭാഗത്ത് നിന്നു. സഭയുടെ കെട്ടിടങ്ങളിൽ അഭയം നൽകിയ ശേഷം ചതിച്ച സംഭവങ്ങളും ഉണ്ടായി; കരുണയുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബിഷപ്പുമാർ പുറപ്പെടുവിച്ച കുറുപ്പിൽ പറയുന്നു.
കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വംശീയ വിദ്വേഷമാണ് വംശഹത്യയിലേക്ക് നയിച്ചത്. ഹുതു വംശജനയായ റുവാണ്ടൻ പ്രസിഡന്റ് വിമാന അപകടത്തിൽ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള തർക്കമായിരുന്നു കലാപത്തിന്റെ തുടക്കം. റുവാണ്ടയിൽ 57 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. 37 ശതമാനമാളുകൾ പ്രോട്ടസ്റ്റ്ന്റ് സഭകളിൽ പെട്ടവരാണ്. വംശഹത്യയെ തുടർന്ന് പുനരൈക്യ പ്രവർത്തനങ്ങൾക്ക് സഭ സജീവമായ നേതൃത്വം നൽകുന്നുണ്ട്. കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ സഭ നടത്തിയ പരസ്യമായ ഏറ്റുപറച്ചിൽ പുനരൈക്യപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.
Leave a Comment
Your email address will not be published. Required fields are marked with *