ക്വാറഘോഷ്: മരണവും നാശവും വിതച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നുമോചിപ്പിച്ച സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ വിശ്വാസികൾ മരക്കുരിശ് ഉയർത്തിനിൽക്കുന്ന ചിത്രവും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽക്കൂടി ലോകമെങ്ങും പ്രചരിക്കുകയാണ്…
‘കുരിശിന്റെ ആളുകൾ’ എന്നാണ് ഐ.എസ് ക്രൈസ്തവരെ വിശേഷിപ്പിക്കുന്നത്. കുരിശിനോടും കുരിശിന്റെ ജനതയോടും കഠിനമായ വിരോധം പുലർത്തുന്നവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. മോസൂൾ നഗരം പിടിച്ചെടുത്ത് രണ്ടാഴ്ചക്കുള്ളിൽ അവിടെയുണ്ടായിരുന്ന ദൈവാലയങ്ങളിലെ എല്ലാ കുരിശുകളും തകർത്തതിന്റെ കാരണവും മറ്റൊന്നല്ല. ക്രൈസ്തവരുടെ ഭവനങ്ങൾ തെരഞ്ഞുപിടിച്ച് അവിടെ ഉണ്ടായിരുന്ന കുരിശുകളും മതചിഹനങ്ങളും അവർ നശിപ്പിക്കുകയും ചെയ്തു.
എന്നാൽ, കുരിശിനെ ഇല്ലാതാക്കാൻ ഒരാൾക്കും കഴിയില്ല എന്ന ചരിത്രപാഠം വീണ്ടും ആവർത്തിക്കപ്പെടുകയാണ് ഇറാക്കിലെ മോസൂളിൽ. നശിപ്പിക്കപ്പെട്ട കുരിശുകൾ ഒന്നൊന്നായി ഇവിടെ വീണ്ടും ഉയർത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇറാക്കിലെ ക്രൈസ്തവ നഗരമായ ക്വാറഘോഷിലെ അൽ താഹിറ ദൈവാലയത്തിൽ രണ്ടുവൈദികരും ഇറാക്കി സൈനികരും ചേർന്ന് മരക്കുരിശ് ഉയർത്തുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴ് നൂറ്റാണ്ട് പഴക്കമുണ്ട് ഈ ദൈവാലയത്തിന്. 2014-ൽ ഭീകരർ ദൈവാലയം പിടിച്ചെടുത്ത് മാതാവിന്റെ തിരുസ്വരൂപം നശിപ്പിച്ചു. ദൈവാലയം തീയിട്ടു. എന്നാൽ ജനങ്ങളുടെ വിശ്വാസത്തെ തെല്ലും നശിപ്പിക്കാനായില്ല. വർഷങ്ങൾക്കുശേഷം അവിടെ ഉണ്ടായിരുന്നവരും അക്രമങ്ങളെ അതിജീവിച്ചവരുമായ അരലക്ഷം ക്രൈസ്തവർ പ്രത്യാശയുടെ നിഴലിലാണ്. ജന്മദേശത്തേക്ക് ദൈവം തങ്ങളെ തിരിച്ചെത്തിച്ചതോർത്ത് അവർ സന്തോഷിക്കുന്നു.
‘ദൈവാലയത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്ന്’ അവിടെ കുരിശ് സ്ഥാപിച്ച വൈദികരിലൊരാളായ ഫാ. അമർ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും തകർക്കപ്പെട്ട നഗരവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അവരുടെ മനസ്സിനെ ഭാരുപ്പെടുത്തുന്നുണ്ട്.
മോസൂളിലെ മറ്റൊരു നഗരമായ ബാർട്ടെല്ലയിലും സമാനമായ മടങ്ങിവരവ് അരങ്ങേറുന്നു. അവിടെയും നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളിൽ കുരിശുകൾ ഉയർന്നുതുടങ്ങി. രണ്ടുവർഷത്തിനുശേഷം ഇറാക്കിൽ വീണ്ടും ദേവാലയമണികൾ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *