Follow Us On

29

March

2024

Friday

സിംഹഗർജനമുയർത്തിയ പളളി പ്രസംഗങ്ങൾ

സിംഹഗർജനമുയർത്തിയ പളളി പ്രസംഗങ്ങൾ

ആട്ടിത്തെളിച്ചുകൊണ്ടു പോകുകയായിരുന്നു അവരെ. അറുക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടുകളെപ്പോലെ. വൃദ്ധരെയും മുടന്തരെയും ബധിരരെയും മാനസികരോഗികളെയും മാറാരോഗികളെയും അവശരെയും വികലാംഗരെയും ഹിറ്റ്‌ലറുടെ പട്ടാളക്കാർ ആശുപത്രിയിലേക്കും ക്ലിനിക്കുകളിലേക്കും വലിച്ചിഴച്ചുകൊണ്ടുവന്നു.
രോഗം ഭേദമാകുമെന്നും നല്ല ചികിത്സ ലഭിക്കുമെന്നും പലരും കരുതി. പക്ഷേ പട്ടിണിയും കഠിനാദ്ധ്വാനവും മൃഗീയമായ മർദ്ദനവുമാണ് അവർക്ക് ലഭിച്ചത്. മാരകമായ ഇഞ്ചക്ഷൻ നൽകി പലരെയും നാസികൾ കൊന്നുകളഞ്ഞു. പട്ടിണിക്കിട്ടും ഗ്യാസ്‌ചേംബറുകളിൽ മാരകമായ വിഷവാതകം ശ്വസിപ്പിച്ചും അവർ അറുംകൊല തുടർന്നു. ആദ്യമൊക്കെ ആരുമറിയാതെയായിരുന്നു കൊല. പേര് ദയാവധം. മനോരോഗികളെയും അവശരെയും കൊന്നൊടുക്കുന്നത് പുണ്യമെന്ന് നാസികൾ കരുതി. ചോരയുടെ ഗന്ധം ജർമ്മനിയിലെങ്ങും പടർന്നു. പൊതുജനം വിവരമറിയും മുമ്പേ പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധം അണപൊട്ടിയൊഴുകിയെങ്കിലും ഹിറ്റ്‌ലർ വഴങ്ങിയില്ല. വൃദ്ധരും അവശരും രോഗികളും സമൂഹത്തിന് ഒന്നും നൽകാൻ കഴിവില്ലാത്തവരാണെന്നും ദേശീയ സമ്പത്ത് അവർ തിന്നുമുടിക്കുകയായിരുന്നുവെന്നുമാണ് നാസികൾ പ്രചരിപ്പിച്ചത്. ഗ്യാസ്‌ചേംബറുകളിലും ആശുപത്രികളിലും നിർബാധം തുടരുന്ന ദയാവധമെന്ന അറുംകൊലയുടെ കഥകേട്ട് ലോകം വിറങ്ങലിച്ചു. ഒന്നു നിലവിളിക്കാൻ പോലുമാകാതെ പിടഞ്ഞ് മരിച്ച നിഷ്‌കളങ്കരുടെ നിലവിളികൾ മ്യൂൺസ്റ്ററിലെ ബിഷപ് ക്ലെമൻസ് ഒഗസ്റ്റ് വോൺ ഗാലന്റെ നിദ്രയ്ക്ക് ഭംഗം വരുത്തി.
മരണസംസ്‌കാരത്തിന്റെ നീരാളിക്കൈകളിൽ പിടയുന്ന മനുഷ്യജന്മങ്ങളുടെ വേദന അദ്ദേഹത്തിന്റെ ഹൃദയത്തിൽ കുന്തമുനകളായി തുളച്ചുകയറി. അദ്ദേഹം അലറിയുണരുന്ന സിംഹമായി മാറുകയായിരുന്നു. നാഷണൽ സോഷ്യലിസമെന്ന മൃഗീയ പ്രത്യയശാസ്ത്രത്തിനെതിരെ, പകയുടെയും വിദ്വേഷത്തിന്റെയും മൂടുപടമണിഞ്ഞെത്തിയ നാസി സൈദ്ധാന്തികതയ്‌ക്കെതിരെ ഗാലൻ സടകുടഞ്ഞെണീറ്റു. അദ്ദേഹത്തിന്റെ ഗർജ്ജനങ്ങൾ കേട്ട് ഹിറ്റ്‌ലർ ഞെട്ടിവിറച്ചു.
ഹിറ്റ്‌ലറെ ഭയപ്പെടുത്തിയ ശബ്ദം
1933. നാഷണൽ സോഷ്യലിസത്തിന്റെ വളർച്ചയുടെ സുപ്രധാന കാലഘട്ടമായിരുന്നു. ജനുവരിയിൽ ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി. വൈകാതെ നാസികൾ ഗവൺമെന്റിലെ ഉന്നത തസ്തികകൾ കൈക്കലാക്കി. കമ്യൂണിസ്റ്റ് തീവ്രവാദം തടയുവാനെന്ന വ്യാജേന ഹിറ്റ്‌ലർ പ്രസിഡന്റ് ഹിന്റൻബർഗിനെ സ്വാധീനിച്ച് ജർമ്മൻ ജനതയുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന ബിൽ പാസാക്കി. പാർലമെന്റ് പിരിച്ചുവിട്ടു. ആര്യവംശത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ചിന്തകളാണ് ഹിറ്റ്‌ലറെ കയറൂരിവിട്ടത്.
ജൂതമത വിരോധമായിരുന്നു ഹിറ്റ്‌ലറുടെ ഞരമ്പുകളിൽ. അത് ലോകം കണ്ട ഏറ്റവും വലിയ നരഹത്യയുടെ തുടക്കമായിരുന്നു. കത്തോലിക്കാ സഭ നാസികളുടെ നുകത്തിനു കീഴിൽ ഞെരുങ്ങുകയായിരുന്നു. ജർമ്മനിയിലെ യുവാക്കളുടെ ഇടയിൽ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്ന സ്വാധീനം ഹിറ്റ്‌ലർക്ക് തീരെ രുചിച്ചില്ല. ക്രിസ്തീയത തുടച്ചുനീക്കുക എന്നത് തന്നെയായിരുന്നു ഹിറ്റ്‌ലറുടെ നിഗൂഢലക്ഷ്യം. ”മിത്ത് ഓഫ് ട്വെന്റിയത്ത് സെഞ്ച്വറി” എന്ന ഗ്രന്ഥത്തിൽ നാസി തിയോളജിയൻ ആൽഫ്രഡ് റോസൻബർഗ് നവ ക്രിസ്തീയത മുന്നോട്ടുവച്ചു. കത്തോലിക്കാ സഭയെ തകർത്തു തരിപ്പണമാക്കുവാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്.
ഹിറ്റ്‌ലർ കത്തോലിക്കാസഭയുടെയും മനുഷ്യമഹത്വത്തിന്റെയും അടിത്തറയിളക്കുവാൻ ശ്രമമാരംഭിച്ച വർഷം. സെപ്റ്റംബർ രണ്ടിന് ക്ലെമൻസ് ഒഗസ്റ്റ് വോൺ ഗാലൻ ജർമ്മനിയിലെ അതിപുരാതന രൂപതയായ മ്യൂൺസ്റ്ററിലെ ബിഷപ്പായി അഭിഷിക്തനായി. നാഷണൽ സോഷ്യലിസത്തിനെതിരെ പോരാടുവാൻ ദൈവം അന്നൊരു ഒറ്റയാൾ പട്ടാളത്തെ ഒരുക്കുകയായിരുന്നു. ബിഷപ് ഗാലൻ നാസി തിയോളജി മുഴുവൻ വിശകലനം ചെയ്തു. ഒരു ജനതയെ മുഴുവൻ മസ്തിഷ്‌കക്ഷാളനം നടത്തുവാനായി കെട്ടിച്ചമച്ച ആശയങ്ങൾ ഗാലൻ തിരിച്ചറിഞ്ഞു. പകയുടെയും വിദ്വേഷത്തിന്റെയും വംശമഹത്വത്തിന്റെയും ആശയങ്ങൾ ഭീകരതയായി കത്തിപ്പടരുമെന്നും അദ്ദേഹം മണത്തറിഞ്ഞു.
1934-ൽ തന്റെ ആദ്യത്തെ ഇടയലേഖനത്തിൽ ബിഷപ് ഗാലൻ നാസിസമെന്ന വംശാരാധനയുടെ അടിസ്ഥാന തത്വങ്ങൾ അബദ്ധജടിലമാണെന്ന് പ്രസ്താവിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം അദ്ദേഹം എഴുതിയ ഈസ്റ്റർ സന്ദേശത്തിലും നാസിസത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. നാസിസത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്ന ഇടയലേഖനം വൻജനാവലിയുടെ മധ്യേ ആഘോഷപൂർവ്വമാണ് വായിച്ചത്. നരകം കെട്ടുപൊട്ടിച്ചിരിക്കുന്നുവെന്നും നാസി ചിന്തകൾ നല്ല മനുഷ്യരെപ്പോലും വഴിതെറ്റിക്കുന്ന പ്രത്യയശാസ്ത്രമാണെന്നും ബിഷപ് ഗാലൻ ഉറക്കെ പ്രഖ്യാപിച്ചു. ആട്ടിൻ തോലണിഞ്ഞ ചെന്നായെ സൂക്ഷിക്കുവാൻ അദ്ദേഹം അജഗണങ്ങളോട് ആവശ്യപ്പെട്ടു. മനസ്സാക്ഷിയെ വിഷം കുടിപ്പിക്കുന്ന നാസിപുസ്തകം തിരസ്‌ക്കരിക്കുവാനും ബിഷപ് ആഹ്വാനം ചെയ്തു.
ആ ശബ്ദത്തിന്റെ ഉടമ
ആജാനുബാഹുവായ ബിഷപ്പിന്റെ ശബ്ദം ദൈവാലയങ്ങളിൽ നിന്ന് നാസികളുടെ കർണ്ണപടങ്ങളിലേക്കിരച്ചുകയറി. ഹിറ്റ്‌ലറും നാസിപ്പടയും അപകടം മണത്തറിഞ്ഞു. ഗെസ്റ്റപ്പോ (ഹിറ്റ്‌ലറുടെ രഹസ്യ പോലിസ് ) രോഷാകുലരായി. ബിഷപ്പുമാരുടെയും വൈദികരുടെയും ശബ്ദം ദൈവാലയഭിത്തിക്കുള്ളിൽ ഒതുക്കണമെന്ന് അവർ തീരുമാനിച്ചു. സ്‌കൂളുകളിലും കോളജുകളിലും വൈദികർ പഠിപ്പിക്കുന്നത് വിലക്കണമെന്ന് ഗെസ്റ്റപ്പോ തലവൻ ഉത്തരവിട്ടു. നാസി ഗ്രന്ഥകാരൻ റോസൻ ബർഗ് മ്യൂൺസ്റ്ററിൽ കുതിച്ചെത്തി ബിഷപ്പിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചു. ശ്രമം വിഫലമായി. ജനങ്ങൾ ഒന്നടങ്കം ബിഷപ്പിന് പിന്നിൽ അണിനിരന്നു. ബിഷപ് ഗാലന്റെ ജനസ്വാധീനം നാസികൾ അന്ന് ഭീതിയോടെ തിരിച്ചറിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തോടെ കത്തോലിക്കാ സഭ പീഡനം പാരമ്യത്തിലെത്തി.
വൈദികരെയും സന്യസ്തരെയും പിടികൂടി. സഭാസ്വത്തുക്കൾ കണ്ടുകെട്ടി. ഗെസ്റ്റപ്പോയുടെ കാതുകൾ കുമ്പസാരക്കൂടുകളിലേക്കുപോലും നീണ്ടു. വൈദികരെ നാസിപ്പട പിടിച്ചുകൊണ്ടുപോയി മരണത്തിന് വിധിച്ചു. ലേബർ ക്യാമ്പുകളിൽ കഠിനമായ പീഡനത്തിന് വിധേയരാക്കി. ഡച്ചാവൂ എന്ന കോൺസെൻട്രേഷൻ ക്യാമ്പിൽ മാത്രം ആയിരക്കണക്കിന് വൈദികരാണ് പിടഞ്ഞു മരിച്ചത്. വൈദികരെ മരുന്നു കുത്തിവച്ചും പട്ടിണിക്കിട്ടും തൂക്കിക്കൊന്നും മൃഗീയമായ ആനന്ദം നാസികൾ കണ്ടെത്തി. പക്ഷേ ബിഷപ് ക്ലെമൻസ് ഒഗസ്റ്റ് വോൺ ഗാലനെതിരെ കൈയുയർത്താൻ ഗെസ്റ്റപ്പോയ്ക്ക് കഴിഞ്ഞില്ല.
മ്യൂൺസ്റ്ററിലെ ബിഷപ്പിനെതിരെ നാസികളുടെ രക്തം തിളക്കുകയായിരുന്നു. നാസികൾ മ്യൂൺസ്റ്ററിൽ സംഘടിപ്പിച്ച റാലിയിൽ ബിഷപ് ഗാലനെ വിപ്ലവകാരിയായി മുദ്രകുത്തി. കാലം മാറിയത് തിരിച്ചറിയാത്തവനെന്ന് അധിക്ഷേപിച്ചു. സഭയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1936-ലെ റാലിദിനത്തിൽ വിശ്വാസികൾ തടിച്ചുകൂടുന്നത് തടയാനായി പോലിസ് കത്തീഡ്രൽ സ്‌ക്വയറിന് മുമ്പിൽ കനത്ത വേലികെട്ടിത്തിരിച്ചിരുന്നു. ബിഷപ് പ്രസംഗപീഠത്തിൽ കയറി. ”ഇടയനിൽ നിന്ന് ആട്ടിൻപറ്റത്തെ വേർതിരിക്കാനാകുമോ? ചങ്ങലകളും വേലിക്കെട്ടുകളും കൊണ്ട് പോലിസിന് കത്തോലിക്കരെ ഇടയനിൽനിന്ന് വേർതിരിക്കാനാകുമോ? ഉജ്വലമായ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ‘ഇല്ല, ഒരിക്കലുമില്ല’ എന്ന് ജനക്കൂട്ടം ആവേശത്തോടെ വിളിച്ചുപറഞ്ഞു. ദുരിതം വരുന്നു. ക്ഷമയോടെ പിടിച്ചുനിൽക്കുക” അദ്ദേഹം പ്രസംഗപീഠത്തിൽ നിന്ന് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
1936-ഓടുകൂടി സഭയ്‌ക്കെതിരെയുള്ള പീഡനം മൂർദ്ധന്യാവസ്ഥയിലെത്തി. ഹിറ്റ്‌ലർ ക്രിസ്തീയ വിശ്വാസത്തിന് പകരക്കാരനായി പ്രതിഷ്ഠിക്കപ്പെട്ടു. ലോകരക്ഷകൻ ഹിറ്റ്‌ലറാണെന്ന നിലവരെയെത്തി കാര്യങ്ങൾ. വൈദികരുടെ പേരിൽ അപവാദങ്ങളും കള്ളക്കേസുകളുമുണ്ടാക്കി. അധാർമ്മികമായി രൂപംകൊണ്ട കോടതികളും ഏകപക്ഷവിധികളും അവരെ മരണത്തിനേൽപ്പിച്ചുകൊടുത്തു. മ്യൂൺസ്റ്ററിലെ ബിഷപ്പിന്റെ ശിരസായിരുന്നു നാസികളുടെ ലക്ഷ്യം. അരമനയ്ക്ക് നേരെ നാസികൾ കല്ലെറിഞ്ഞു. അദ്ദേഹത്തെ ആഭാസവാക്കുകളും പാരഡിഗാനങ്ങളുംകൊണ്ടു പൊതിഞ്ഞു. കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾക്ക് വിലക്കേർപ്പെടുത്തി. 1936-ൽ ഇടയലേഖനങ്ങളും നിരോധിച്ചു.
ഗെസ്റ്റപ്പോയുടെ പ്രോഗ്രാം
മ്യൂൺസ്റ്ററിലെ ഈശോസഭ ആശ്രമങ്ങൾ പിടിച്ചെടുക്കാൻ വന്നതായിരുന്നു ഗെസ്റ്റപ്പോ. ബിഷപ് ഗാലൻ വിവരമറിഞ്ഞു. അദ്ദേഹം അവിടെ ഓടിയെത്തി. ഗെസ്റ്റപ്പോസൈന്യത്തെ ‘തെമ്മാടികളെ’ എന്ന് വിളിച്ച് ആട്ടിയോടിച്ചു. വർദ്ധിച്ച കോപത്തോടെയാണ് അദ്ദേഹം അരമനയിൽ തിരിച്ചെത്തിയത്. അന്ന് രാത്രി അദ്ദേഹം എഴുതിയ പ്രസംഗം ബിഷപ് ഗാലനിലേക്ക് ലോകശ്രദ്ധ തിരിച്ചു.
പള്ളിമണികൾ മുഴങ്ങി. ജനം ദേവാലയത്തിൽ തടിച്ചുകൂടി. ഗെസ്റ്റപ്പോയുടെ ക്രൂരതകൾക്കെതിരെ, മനുഷ്യമഹത്വത്തിനെതിരെ, നാസി മൃഗീതയ് ക്കെതിരെ അദ്ദേഹത്തിന്റെ കോപം പെയ്തിറങ്ങി. ”ജർമ്മൻ ജനത സുരക്ഷിതരല്ല, നമ്മിലൊരാൾപ്പോലും. എത്രമാത്രം നിഷ്‌കളങ്കരും വിശ്വസ്തരും മനസ്സാക്ഷിക്കനുസരിച്ച് ജീവിച്ചാൽ പോലും ഒരുദിവസം നമ്മെയും അവർ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകും. ഇന്നല്ലെങ്കിൽ നാളെ അവർ എന്നെയും കൊണ്ടുപോകും. അന്നെനിക്ക് നിങ്ങളോട് സംസാരിക്കുവാൻ കഴിഞ്ഞെന്ന് വരില്ല. അതിനാലാണ് ഞാനിപ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് തരുന്നത്. നാസി പ്രവർത്തനങ്ങൾ അനീതിയാണ്. അത് ദൈവശിക്ഷ വിളിച്ചുവരുത്തുകയും നാശം വിതയ്ക്കുകയും ചെയ്യും. അതിനാൽ അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഞാൻ നാസികളോട് ആവശ്യപ്പെടുന്നു.”
ജീവൻ പണയംവച്ചുള്ള കളിയാണ് താൻ കളിക്കുന്നതെന്ന് ബിഷപ് ഗാലന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം തികച്ചും ഭയരഹിതനായിരുന്നു. ഓരോ പ്രസംഗത്തിന് മുമ്പും അദ്ദേഹം സഹവൈദികനോട് തനിക്ക് ജയിലിൽ ധരിക്കുവാനുള്ള വസ്ത്രങ്ങൾ എടുത്തുവയ്ക്കണ മെന്ന് ഓർമ്മിപ്പിക്കുമായിരുന്നു. ബിഷപ്പെന്ന നിലയിൽ ധാർമ്മികത സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ഗെസ്റ്റപ്പോയുടെ അധാർമ്മികപ്രവൃത്തികൾ അനീതിയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു.
”ഞങ്ങൾക്ക് നീതിയാണ് വേണ്ടത്. ന്യായവും നീതിയും തിരികെ കൊണ്ടുവന്നില്ലെങ്കിൽ, ഞങ്ങളുടെ നിലവിളി ശ്രവിക്കുന്നില്ലെങ്കിൽ, ജർമ്മൻ പോരാളികളുടെ ധീരതയും വിജയവും വൃഥാവിലാകും. അഴിമതിയും തിന്മയും മൂലം ജർമ്മനി തകർന്നു തരിപ്പണമാകും” ബിഷപ് ഗാലൻ ഗർജ്ജിച്ചു.
പ്രസംഗപീഠത്തിലേക്ക് കയറുംമുമ്പ് ഏറെ നേരം പ്രാർത്ഥനാനിരതനായിരുന്നു അദ്ദേഹം. പ്രസംഗപീഠത്തിലേക്ക് കയറിയപ്പോൾ അദ്ദേഹത്തിന്റെ മുഖം ഉജ്വലമായി. കരുത്തോടെ പ്രസംഗം മുന്നേറി. ആജാനുബാഹുവായ അദ്ദേഹത്തിന്റെ രൂപം വാക്കുകൾക്ക് എന്തെന്നില്ലാത്ത മഹത്വവും ഭാവവും നൽകിയിരുന്നു. ഓരോ വാക്കുകളും ഓരോ ഇടിമുഴക്കം പോലെയായിരുന്നു. അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ആപത്തിനെക്കുറിച്ചോർത്ത് വിശ്വാസികൾ കണ്ണീർ വാർത്തു. ബിഷപ് ഗാലന്റെ വാക്കുകൾ ശ്രോതാക്കളെ ഇളക്കിമറിച്ചു. ഭീതിയുടെ നിഴലിൽ ജീവൻ നശിച്ചുകൊണ്ടിരുന്നവർക്ക് ആ ശബ്ദം ദൈവശബ്ദമായിത്തീർന്നു. ഓ രോ വാക്കുകളും പിന്നീടങ്ങോട്ട് നാസിപ്പടയ്‌ക്കെതിരെ പോരാടുവാൻ അദ്ദേഹത്തിന് കരുത്തു പകരുന്നതായിരുന്നുവെന്ന് അന്ന് കത്തീഡ്രലിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സെക്രട്ടറി പിന്നീട് വെളിപ്പെടുത്തി.
1941. ജൂലൈ അവസാനം മരിയന്താളിലെ മാനസികരോഗാശുപത്രിയിലെ ചാപ്ലയിൻ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ് ബിഷപ് ഗാലനെ കാണാനെത്തിയത്. ”സമൂഹത്തിന് ഉപയോഗമില്ലാത്തവരായതിനാൽ അവിടുത്തെ രോഗികളെ മുഴുവൻ കൊന്നൊടുക്കുവാൻ നാസികൾ ഒരുങ്ങുകയാണത്രേ. ജർമ്മനിയിൽ നടക്കുന്ന ഈ ദയാവധം അദ്ദേഹത്തിന്റെ രക്തം തിളപ്പിച്ചു. മനുഷ്യമഹത്വത്തെ ചവിട്ടിയരയ്ക്കുന്ന ക്രൂരത. നിഷ്‌കളങ്കരുടെ നിലവിളി. ജീവന്റെ വില എല്ലാം ബിഷപ് ഗാലന്റെ മനസ്സിലൂടെ മിന്നൽപിണർപോലെ കടന്നുപോയി.
1935-ഓടെ ഹിറ്റ്‌ലർ ദയാവധത്തിന് തുടക്കമിട്ടിരുന്നു. മാറാരോഗികളെ കൊല്ലുവാൻ 1939-ൽ രഹസ്യ ഓർഡർ നൽകി. 1940-ൽ സ്ഥിരമായി ബസ്സുകളിൽ രോഗികളെ മെഡിക്കൽ സെന്ററുകളിലേക്ക് പിടിച്ചുകൊണ്ടുപോയി വിഷവാതകം ശ്വസിപ്പിച്ചും മരുന്ന് കുത്തിവച്ചും കൊല്ലുകയായിരുന്നു. ദയാവധത്തിന്റെ തെളിവുകൾ ലഭിച്ചതോടെ കത്തോലിക്കാ സഭ രംഗത്തെത്തി. പക്ഷേ പ്രശ്‌നം ആരും ഗൗരവമായെടുത്തില്ല. 1941 ഓഗസ്റ്റ് മൂന്നിന് ബിഷപ് ഗാലന്റെ ചരിത്രപ്രസിദ്ധമായ പള്ളിപ്രസംഗമാണ് ഹിറ്റ്‌ലറുടെ മറ്റൊരു ക്രൂരവിനോദം കൂടി ലോകശ്രദ്ധയിലെത്തിച്ചത്.
സെന്റ് ലാംബർട്ട് ദേവാലയമണികൾ വീണ്ടും മുഴങ്ങി. മ്യൂൺസ്റ്ററിലെ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബിഷപ് ഗാലന്റെ സ്വരം സിംഹഗർജ്ജനമാവുകയായിരുന്നു. നിഷ്‌കളങ്കന്റെ രക്തം ചിന്തുന്നതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. മാത്രമല്ല, അവശരെയും രോഗികളെയും കൊന്നൊടുക്കുന്നതിനുള്ള നിയമവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. ആയിരക്കണക്കിന് രോഗികളെ നിഷ്ഠൂരമായി കൊന്നൊടുക്കിയെന്ന സത്യം അദ്ദേഹം ഹെൽത്ത് മിനിസ്ട്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിഷ്‌കളങ്കരെ രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദയാവധം നടപ്പാക്കുന്നവരെ കൊലപാതകികളെന്നദ്ദേഹം വിളിച്ചു.
”ജീവിക്കാൻ അർഹതയില്ലാത്ത ഒരു ജീവനുമില്ല.
നിഷ്‌കളങ്കരും സ്വയം രക്ഷിക്കാൻ കഴിവില്ലാത്തവരുമായവർ നിഷ്ഠൂരമായി വിധിക്കപ്പെട്ടിരിക്കുന്നു. മൃഗീയതയാണ് നാം കാണുന്നത്. ഈ കൊലപാതകികൾ മനുഷ്യജീവൻ ചവിട്ടിയരയ്ക്കുകയാണ്. ഒന്നും ഉൽപ്പാദിപ്പിക്കാൻ കഴിയാത്തവരെ കൊന്നുകളയണമെന്നാണ് തത്വമെങ്കിൽ ശരീരവും ശക്തി യും മറ്റുള്ളവർക്കായി അദ്ധ്വാനിച്ച് ചിലവഴിച്ച്, ക്ഷീണിതരായ നിഷ്‌കളങ്കരെ ദൈവം സഹായിക്കട്ടെ.
ഉൽപ്പാദനക്ഷമതയില്ലാത്തവരെ ക്രൂരമായി കൊന്നൊടുക്കണമെന്നാണ് വാദിക്കുന്നതെങ്കിൽ സ്വന്തം രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത് മുറിവേറ്റവരും മുടന്തരും രോഗികളുമായി മടങ്ങിയെത്തുന്ന ജർമ്മനിയുടെ വീരയോദ്ധാക്കൾക്ക് ഹാ കഷ്ടം! അവശരെ കൊന്നൊടുക്കുവാൻ അവകാശമുണ്ടെങ്കിൽ നമുക്ക് നമ്മുടെ ജീവിതത്തെക്കുറിച്ചും ഒരു പ്രതീക്ഷയും വേണ്ട. ”കൊല്ലരുത്” എന്ന ദൈവകൽപന നിർബാധം ലംഘിക്കുന്ന ജർമ്മൻ ജനതയ്ക്ക് ദുരിതം! കൊലപാതകം അനുവദിക്കുന്നുവെന്ന് മാത്രമല്ല കൊലപാതകികളെ നാം കുറ്റവിമുക്തരായി കാണുകയും ചെയ്യുന്നുവെങ്കിൽ ജർമ്മൻ ജനതയ്ക്ക് കഷ്ടം.”
വാക്കുകൾക്കതീതമായിരുന്നു ഗാലന്റെ ഗർജ്ജനത്തിന്റെ പരിണതഫലം. അദ്ദേഹത്തിന്റെ വാക്കുകൾ കത്തീഡ്രലിന്റെ മതിലുകളും ഭേദിച്ച് ലോകമെങ്ങും പ്രചരിച്ചു. പ്രസംഗത്തിന്റെ കോപ്പികൾ ജർമ്മനിയിലെങ്ങും വിതരണം ചെയ്തു. ജർമ്മനിക്കുവേണ്ടി പോരാടുന്ന പടയാളികളുടെ കൈകളിലും ബിഷപ് ഗാലന്റെ ദയാവധ വിരുദ്ധപ്രഭാഷണം എത്തിച്ചേർന്നു. ജർമ്മനിയിലും അധിനവേശ ദേശങ്ങളിലും നാസിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ബിഷപ് ഗാലന്റെ പ്രസംഗത്തിന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിതരണം ചെയ്യപ്പെട്ടു.. ബി.ബി.സി ഗാലന്റെ പ്രഭാഷണങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു.
ബിഷപ് ഗാലന്റെ സ്വാധീനത്തിനെതിരെ നാസികൾ ജർ മ്മനിയിലുടനീളം പ്രതിഷേധപരിപാടികൾ സം ഘടിപ്പിച്ചു. രാജ്യത്തിന് പുറത്താക്കി അദ്ദേഹ ത്തെ അറസ്റ്റ് ചെയ്ത് നിശബ്ദനാക്കാൻ ഗെസ്റ്റ പ്പോ പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ ബിഷപ് ഗാലന്റെ അസാമാന്യമായ ജനപിന്തുണ അദ്ദേഹത്തിനെതിരെ കർ ശനനടപടികൾ സ്വീകരിക്കുന്നതിൽനിന്ന് നാസികളെ പിന്തിരിപ്പിച്ചു.
ജർമ്മൻ രാഷ്ട്രീയ നേ തൃത്വത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബിഷപ് ഗാലന്റെ പ്രഭാഷണം. യുദ്ധം കഴിഞ്ഞ് ബി ഷപ് ഗാലനെ തൂക്കിലേറ്റണമെന്നതായരുന്നു ഹി റ്റ്‌ലറുടെ ലക്ഷ്യം. യു ദ്ധം കഴിഞ്ഞ് മ്യൂൺസ്റ്ററിലെ ദേവാലയം ഇടിച്ചുതകർ ത്ത് ബിഷപ് ഗാലനെ വധിക്കുമെന്നാണ് നാസി പ്രൊപ്പഗന്താ മിനിസ്റ്റർ പറഞ്ഞിരുന്നത്.
ശത്രുനിരയുടെ ടാങ്കറുകളുടെ ഇരമ്പലിനേക്കാൾ ഹിറ്റ്‌ലറെ ഞെട്ടിച്ചത് ബിഷപ് ഗാലന്റെ ഗർജ്ജനമായിരുന്നു. നിരായുധനായ ബിഷപ്പിന്റെ പ്രസംഗം ഹിറ്റ്‌ലറുടെ മുഖത്തേറ്റ അടിയായിരുന്നു. ഒഴിഞ്ഞുമാറാനാവാത്ത പ്രഹരം. മരണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ബിഷപ് ഗാലൻ വായ തുറന്നത്.
വെടിയുണ്ട പാഞ്ഞുവരുന്നതും തന്റെ നെഞ്ച് തുളച്ച് കടന്നുപോകുന്നതും അദ്ദേഹം സ്വപ്നത്തിൽ കണ്ടു. അല്ലെങ്കിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിലൊന്നിലേക്ക് പട്ടിയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതും പട്ടിണിക്കിട്ട് കൊല്ലുന്നതും അദ്ദേഹം പ്രതീക്ഷിച്ചു. എല്ലാം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഇരുപതാം നൂറ്റാണ്ടിൽ ജർമ്മനി ശ്രവിച്ച തീപ്പൊരി പ്രഭാഷണം നടത്തുന്നതിന് അദ്ദേഹം കത്തീഡ്രലിലെ പ്രസംഗപീഠത്തിലേക്ക് കയറിയത്. യുദ്ധം കഴിഞ്ഞ് ബിഷപ്പിനെ കഴുവിലേറ്റാൻ മോഹിച്ച ഹിറ്റ്‌ലറേക്കാൾ ഒമ്പതുമാസംകൂടി ബിഷപ് ഗാലൻ ജീവിച്ചുവെന്നതാണ് സത്യം.
ബിഷപ് ഗാലൻ തൊടുത്തുവിട്ട ശരങ്ങൾ പ്രതിഷേധത്തിന്റെ പെരുമഴയായി. അധികം വൈകാതെ ഹിറ്റ്‌ലർ ദയാവധം നിറുത്തിവച്ചു. പക്ഷേ, അതിനുമുമ്പേ ലക്ഷക്കണക്കിന് നിഷ്‌കളങ്കർ ക്രൂരമായി വധിക്കപ്പെട്ടിരുന്നു. ഹിറ്റ്‌ലറിനെതിരെ ശബ്ദമുയർത്തുവാൻ ജർമ്മൻ ജനതയ്ക്ക് ശക്തി പകർന്നതിൽ ബിഷപ് ഗാലൻ സന്തുഷ്ടനായിരുന്നു. അധികം വൈകുംമുമ്പേ അദ്ദേഹത്തിന്റെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ സന്ദേശം കിട്ടി. ബിഷപ് ഗാലന്റെ പ്രഭാഷണം ശ്രവിച്ചുവെന്നും സഭ സന്തോഷമറിയിക്കുന്നുവെന്നുമായിരുന്നു സന്ദേശത്തിൽ.
1943-ൽ സഖ്യകക്ഷികളുടെ ബോംബിംഗിൽ മ്യൂൺസ്റ്ററിലെ കത്തീഡ്രൽ തകർന്നു. അതോടെ ബിഷപ് ഗാലൻ ബെൻഡൻ ഹോസ്റ്റിലേക്ക് താമസം മാറ്റി. 1945-ൽ അമേരിക്കൻ ടാങ്കുകൾ ബെൻഡൻ ഹോസ്റ്റിലെത്തി. ലേബർ ക്യാമ്പുകളിൽ നിന്നും മോചിതരായവരുടെ ബഹളമായിരുന്നു എങ്ങും.
യുദ്ധത്തിന്റെ ഭീകരതയിലൂടെ കടന്നുപോയ ജനത ബിഷപ്പിനെ ഒരുനോക്കു കാണാനായി രാവും പക ലും ക്യൂ നിന്നു. നാസി ഭരണകൂടത്തിനെതിരെ നിലകൊണ്ട ബിഷപ്പിനെ കാണാൻ ലോകമെങ്ങുമുള്ള മാധ്യമപ്രവർത്തകർ മ്യൂൺസ്റ്ററിൽ തടിച്ചുകൂടി. സ്വതന്ത്രരാക്കപ്പെട്ട തടവുകാരുടെ അക്രമണത്തിൽ നിന്നും ജർമ്മൻ ജനതയെ സംരക്ഷിക്കണമെന്ന് ഗാലൻ പുതിയ ഭരണകർത്താക്കളോട് ആവശ്യപ്പെട്ടു. നീതിക്കുവേണ്ടിയുള്ള നിലയ്ക്കാത്ത ദാഹമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്.
1945 ഡിസംബറിൽ പീയൂസ് പന്ത്രണ്ടാമൻ പുതിയ 30 കർദ്ദിനാൾമാരെ വാഴിക്കുമെന്ന വാർത്ത പരന്നു. കർദ്ദിനാളായി ഉയർത്തപ്പെടുന്ന മ്യൂൺസ്റ്ററിലെ ആദ്യത്തെ ബിഷപ്പായി ഗാലൻ. ജർമ്മനിയിലെങ്ങും ആ വാർത്ത ആഹ്ലാദപ്പൂമഴയായി പെയ്തിറങ്ങി. കത്തോലിക്കാ സഭയുടെ ഉദാത്ത തീരുമാനമായിരുന്നു അത്. 1941-ലെ പ്രഭാഷണത്തിനുശേഷം ദയാവധത്തിനെതിരെയും നാസിഭരണകൂട ഭീകരതയ്‌ക്കെതിരെയും അദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാടുകളെ അനുകൂലിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും അദ്ദേഹത്തിന് ലഭിച്ച കത്തുകൾ തന്നെ വലിയ അംഗീകാരമായിരുന്നു. അഞ്ചുവർഷങ്ങൾക്കുശേഷം ബിഷപ് ഗാലനെ കർദ്ദിനാളായി ഉയർത്തിയപ്പോൾ അതിൽ ആനന്ദിച്ചവരിൽ പട്ടാളക്കാരും പണ്ഡിതരും വിശ്വാസികളും അവിശ്വാസികളും കത്തോലിക്കരും അകത്തോലിക്കരും ഒന്നടങ്കമുണ്ടായിരുന്നു.
ജർമ്മൻ ജനതയുടെ അനിഷേധ്യ നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. മനുഷ്യാവകാശ സംരക്ഷകനും അനീതിക്കെതിരെ പോരാടുന്നവനുമായ അദ്ദേഹത്തെ ശത്രുക്കൾക്കെല്ലാം ഏറെ ഭയമായിരുന്നു. കിരാതമായ ഭരണത്തിൻ കീഴിലും ധൈര്യപൂർവ്വം സഭയെ നയിച്ച നേതാവായിരുന്നു അദ്ദേഹം. ഒരുപക്ഷേ, അദ്ദേഹത്തിന്റെ നിലയ്ക്കാത്ത ഗർജ്ജനങ്ങൾ ഹിറ്റ്‌ലറുടെ തന്ത്രങ്ങൾക്ക് കടിഞ്ഞാണിട്ടില്ലായിരുന്നുവെങ്കിൽ ജർമ്മനിയിലെ സഭ വെറും ചരിത്രമായേനെ. നാസിസത്തിന് ജർമ്മനിയിൽ നിന്നുതന്നെ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മനസ്സാക്ഷിയുടെ സ്വരമായി മാറിയ കർദ്ദിനാൾ ക്ലെമൻസ് വോൺ ഗാലൻ.
കർദ്ദിനാളിന്റെ സ്ഥാനചിഹ്നങ്ങൾ സ്വീകരിക്കാനായി ബിഷപ് ക്ലെമൻസ് ഒഗസ്റ്റ് വോൺ ഗാലൻ റോമിലെത്തി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അവിശ്വസനീയമായിരുന്നു. ബ്രിട്ടനിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള കർദ്ദിനാൾമാർ അദ്ദേഹത്തിന്റെ കരം ഗ്രഹിക്കാൻ ഓടിയെത്തി. അഭിനന്ദനവർഷമായിരുന്നു അവിടെ. ബിഷപ് ഗാലന് റോമിലെത്താൻ ജർമ്മൻ മാർക്ക് മതിയാവില്ലെന്നറിഞ്ഞ അമേരിക്കൻ കർദ്ദിനാളാണ് ദരിദ്രനായിരുന്ന ബിഷപ് വോൺ ഗാലന്റെ ചിലവുകൾ വഹിച്ചത്. മാത്രമല്ല, ഫ്രാങ്ക്ഫർട്ടിലേക്ക് അമേരിക്കൻ എയർഫോർസ് വിമാനത്തിൽ കൊണ്ടുചെന്നിറക്കുകയും ചെയ്തു.
പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയിൽനിന്ന് കർദ്ദിനാൾ സ്ഥാനചിഹ്നങ്ങൾ സ്വീകരിക്കുന്ന ദിവസം. മാർപാപ്പയുടെ അനുഗ്രഹത്തിനായി നടന്നുവന്ന ജർമ്മൻ കർദ്ദിനാൾ വോൺ ഗാലന് ലഭിച്ച കൈയടികൾ മിനിട്ടുകളോളം നീണ്ടുനിന്നു. എല്ലാ രാജ്യക്കാരും ആദരവോടെ അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചു. അനുഗ്രഹത്തിനായി ശിരസ്സു നമിച്ച അദ്ദേഹത്തോട് മാർപാപ്പ പറഞ്ഞു: ”ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, ജർമ്മനിയെയും.” ആദിമസഭയിലെ രക്തസാക്ഷികളെ വെല്ലുന്ന ധീരനും ധാർമ്മികതയുടെ ഗോപുരവുമായ വ്യക്തിയാണ് തങ്ങൾക്കു മുമ്പിലൂടെ കടന്നുപോകുന്നതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.
യുദ്ധത്തിൽ മരണമടഞ്ഞവരെ തേടി
ഇറ്റലിയിലെ യുദ്ധക്യാമ്പുകളിലെ ജർമ്മൻ തടവുകാരെ സന്ദർശിച്ചശേഷം അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. മാർച്ച് 16-ന് അറുപത്തിയെട്ടാമത്തെ ജന്മദിനത്തിൽ അദ്ദേഹം റോമിൽനിന്ന് മ്യൂൺസ്റ്ററിൽ മടങ്ങിയെത്തി. യുദ്ധത്തിൽ തകർന്നടിഞ്ഞ കത്തീഡ്രലിന്റെ അവശിഷ്ടങ്ങൾക്കുമുമ്പിൽ അദ്ദേഹത്തെ കാത്ത് ഒരു ജനസാഗരം തന്നെയുണ്ടായിരുന്നു. ധാർമ്മിക ഗോപുരം പോലെ, ആത്മീയ ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്ന അദ്ദേഹത്തിന് നൽകി യ വരവേൽപ്പ് അവസാനത്തേതാണെന്ന് അവരാരും കരുതിയില്ല.
ഹിറ്റ്‌ലറുടെ ഉറക്കം കെടുത്തിയ ഗർജ്ജനം പുറപ്പെട്ട ബിഷപ് ഗാലന്റെ ശാന്തമായ അധരചലനങ്ങൾ യാത്രാമൊഴികളായിരിക്കുമെന്ന് ആരും കരുതിയില്ല. മ്യൂൺസ്റ്റർ രൂപതയിലെ ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് തന്റെ ഒറ്റയാൾ പോരാട്ടത്തിന് ശക്തി പകർന്നതെന്ന് അദ്ദേ ഹം പറഞ്ഞു. രൂപതാംഗങ്ങളുടെ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നതെന്നും അല്ലെങ്കിൽ താനും രക്തസാക്ഷികളുടെ ഗണത്തിൽ എന്നേ ചേർന്നേനെയെന്നും അദ്ദേഹം വെളിപ്പെടുത്തി.
വരവേൽപ്പിനുശേഷം മടങ്ങിയെത്തിയ അദ്ദേഹം ക്ഷീണിതനായിരുന്നു. ഉദരസംബന്ധമായ രോഗങ്ങൾ സുഖപ്പെടുത്താനാവാത്തവിധം വഷളായിരുന്നു. മാർച്ച് 22-ന് കർദ്ദിനാൾ ഗാലൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ”ദൈവനിശ്ചയംപോലെ നടക്കട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം എന്റെ പ്രിയപ്പെട്ട മാതൃരാജ്യത്തെ സംരക്ഷിക്കട്ടെ. ഞാൻ ചെയ്യാൻ പരിശ്രമിച്ചതുപോ ലെ ദൈവത്തിനുവേണ്ടി പ്രവർത്തനനിരതരായിരിക്കുക. രക്ഷകനായ ദൈവമേ, ഞാനെന്നെ പൂർണ്ണമായി അങ്ങയുടെ കൈകളിലർപ്പിക്കുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
ജർമ്മനിയിൽ ദുഃഖം തളംകെട്ടി നിന്നു. തകർന്നു വീണ കത്തീഡ്രൽ പോലെ മരവിച്ച സ്വപ്നവുമായി ഒരു ജനത മുഴുവൻ വിതുമ്പിക്കരഞ്ഞു. തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ പണയംവച്ചുകൊണ്ട് പോരാടിയ കർത്താവിന്റെ സേനാനി നിശ്ചലനായി കിടക്കുന്നത് സങ്കൽപ്പിക്കുവാൻ പോലും അവർക്കാകുമായിരുന്നില്ല. ദയാവധത്തിന്റെ കത്തിമുനയിൽനിന്ന് തങ്ങളുടെ ജീവനെ തിരിച്ചെടുത്തുകൊണ്ടുവന്ന പുണ്യാത്മാവിന് അശ്രുപൂജയോടെ അവർ വിട നൽകി.
റോമിൽ നിന്ന് കർദ്ദിനാളായി മടങ്ങിയെത്തിയ പിതാവിനെ സ്വീകരിച്ച ജനം നാലു കുതിരകളെ പൂട്ടിയ ശവമഞ്ചത്തിൽ തങ്ങളുടെ ധീരനായ നേതാവ് കർദ്ദിനാൾ ഗാലൻ സ്വർഗ്ഗപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങുന്നതിന് മൂകസാക്ഷിയായി നിന്നു. മ്യൂൺസ്റ്ററിലെ കത്തീഡ്രലിൽ ചാപ്പലിലെ കല്ലറയിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം ഇറക്കിവച്ചപ്പോൾ നിയന്ത്രണം വിട്ട വിശ്വാസികൾ ഉയിർപ്പിന്റെ ഗാനം ഉച്ചത്തിൽ ആലപിച്ചു. ഒരിക്കലും തകർക്കപ്പെടാനാകാത്ത കത്തോലിക്കാ വിശ്വാസം പോലെ കർദ്ദിനാൾ ഗാലന്റെ സ്‌നേഹം തുളുമ്പുന്ന ഓർമ്മകളുമായി ജനം മടങ്ങി.
1956 ഒക്‌ടോബർ 19-ന് അദ്ദേഹത്തിന്റെ പിൻഗാമിയായ മോൺ.കെല്ലർ കർദ്ദിനാൾ ക്ലെമൻസ് ഓഗസ്റ്റ് വോൺ ഗാലന്റെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചു. ഹെന്ഡ്രിക്കുസ് നഹാക്ക് എന്ന ഇന്തോനേഷ്യൻ ബാലന്റെ ഗുരുതരമായ അപ്പൻഡിസൈറ്റിസ് അത്ഭുതകരമായി സുഖപ്പെട്ടത് കർദ്ദിനാൾ വോൺ ഗാല ന്റെ മധ്യസ്ഥതയിലായിരുന്നു. ബാലന് സൗഖ്യം നൽകണമെന്ന് നഴ്‌സ് കർദ്ദിനാൾ ഗാലനോട് മാധ്യസ്ഥം യാചിച്ചു. രോഗം മാറി. ബാലൻ രക്ഷപ്പെട്ടു. ഈ അത്ഭുതമാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കാൻ ഇടയക്കിയത്. 2005 ഒക്‌ടോബർ ഒമ്പതിന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ പ്രതിഷ്ഠിച്ചു. ദയാവധത്തിനെതിരെ പോരാടിയ അദ്ദേഹത്തിന് ഇനി വിശുദ്ധപദവിയിലേക്കുള്ള യാത്ര കൂടുതൽ സുഗമമായി.
ഈ തെളിമയുള്ള ജീവിതത്തിന് പിന്നിൽ
കറങ്ങ് ഫെർഡിനാൻഡ് ഹെരിബർട്ട് വോൺ ഗാലൻ പ്രഭുവിന്റെയും എലിസബത്ത് പ്രഭ്വിയുടെയും പതിമൂന്ന് മക്കളിൽ പതിനൊന്നാമനായിരുന്നു ക്ലെമൻസ് ഒഗസ്റ്റ്. ഓൾഡൻബർഗിലെ വെസ്റ്റ്ഫാലിയയിൽ 1878 മാർച്ച് 16-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കത്തോലിക്കാ വിശ്വാസമനുസരിച്ച് തങ്ങളുടെ മക്കൾ വളർന്നുവരണമെന്ന് മാതാപിതാക്കൾക്ക് നിർബന്ധമായിരുന്നു. നൂറ്റാണ്ടുകളായി സമ്പന്നരായിരുന്ന വോൺ ഗാലൻ കുടുംബത്തിന് കത്തോലിക്കാ സഭയ്ക്ക് മഹത്തായ സേവനങ്ങൾ നൽകിയ പാരമ്പര്യമുണ്ടായിരുന്നു.
ദൈവവിളികൾകൊണ്ട് സമൃദ്ധമായിരുന്നു അതിപുരാതനമായ ഗാലൻ തറവാട്. 1600 മുതൽ ഇന്നുവരെ 27 സമർപ്പിതരെ സഭയ്ക്ക് ഗാലൻ കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. ”മാതാപിതാക്കൾ ദൈവഭയവും കൃപയുമുള്ളവരായിരുന്നതിനാൽ ബാല്യകാലം മനോഹരവും ഉത്തമവുമായിരുന്നു… മാതാപിതാക്കൾ വളർന്നു വന്ന പാരമ്പര്യത്തിന്റെ തികവുകൊണ്ട് കത്തോലിക്കാ വിശ്വാസമായിരുന്നു ഡിങ്കലേജ് കൊട്ടാരത്തിലെ എല്ലാവരുടെയും അടിസ്ഥാനപരവും അചഞ്ചലവുമായ മാർഗ്ഗദീപം. മാതാപിതാക്കൾ ഞങ്ങൾക്ക് ആരോഗ്യകരവും പ്രായോഗികവുമായ ഭക്തി പകർന്നുതന്നു. ചാപ്പലിൽ എല്ലാ ദിവസവും ദിവ്യബലിയിലും വൈകുന്നേരത്തെ പ്രാർത്ഥനയിലും എല്ലാവരും നിർബന്ധമായും പങ്കെടുക്കുമായിരുന്നു.” കൊട്ടാരത്തിലെ ബാല്യകാല ജീവിതത്തെക്കുറിച്ച് കർദ്ദിനാൾ ക്ലെമൻസ് ഒഗസ്റ്റ് വോൺ ഗാലൻ ഒരിക്കൽ അനുസ്മരിച്ചു.
നാസി ഭീകരതയ്‌ക്കെതിരെ
തലപോകുമെന്നറിയാമായിരുന്നിട്ടും നാസി ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തുവാനും ധാർമ്മികതയുടെ കാവൽഭടനാകുവാനും കർദ്ദിനാൾ ഗാലന് ശക്തി പകർന്നത് പ്രാർത്ഥനാജീവിതമായിരുന്നു. ചെറുപ്പംമുതൽ ജീവന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹത്തിന് ഉന്നതമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി അനിതരസാധാരണമായിരുന്നു. ജപമാലഭക്തനായിരുന്നു അദ്ദേഹം.
തിരുശേഷിപ്പുകളോടും തീർത്ഥാടനങ്ങളോടും അദ്ദേഹത്തിന് വലിയ കമ്പമായിരുന്നു. പാപബോധവും പശ്ചാത്താപവും അദ്ദേഹത്തിന്റെ പ്രാർത്ഥനാജീവിതം കൂടുതൽ ആഴപ്പെടുത്തി. ഇടയ്ക്കിടയ്ക്ക് കുമ്പസാരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഭക്ഷണത്തോടും ലൗകിക ആർഭാടങ്ങളോടും അദ്ദേഹത്തിന് തീരെ പ്രതിപത്തി ഉണ്ടായിരുന്നില്ല. എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴി അദ്ദേഹത്തിന് നിർബന്ധമായിരുന്നു. മ്യൂൺസ്റ്റർ രൂപതയെ ഇടയ്ക്കിടെ തിരുഹൃദയത്തിന് അദ്ദേഹം സമർപ്പിക്കുമായിരുന്നു.
ദൈവകൃപയിലുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ദൈവത്തിന്റെ പ്രവൃത്തികളിൽ ഏർ പ്പെടുന്നവൻ ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസമാണ് നാസിയുടെ രഹസ്യപോലിസിനു മുമ്പിൽ പോലും ധീരതയോടെ തലയുയർത്തി നി ൽക്കുവാൻ അദ്ദേഹത്തിന് ശക്തി പകർന്നത്. മറ്റുള്ളവരുടെ വേദനകളിൽ അതീവ ദയാലുവായിരു ന്നു അദ്ദേഹം. മറ്റുള്ളവരുടെ ചെ റിയ നൊമ്പരങ്ങൾപോലും ധീരനായ ബിഷപ് ഗാലന്റെ കണ്ണുക ളെ ഈറനണിയിച്ചിരുന്നുവത്രേ.
‘മനുഷ്യന്റെ സ്തുതിയോ ഭയമോ ഇല്ലാതെ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ദൈവമഹത്വവും ദൈവഭയവുമായിരിക്കണം നമ്മുടെ മാർഗ്ഗദീപങ്ങളെന്ന് അദ്ദേഹം അജഗണങ്ങളെ ഓർമ്മിപ്പിക്കുമായിരുന്നു. ദൈവസ്‌നേഹത്തിലുള്ള അചഞ്ചലമായ വിശ്വാസവും ജീവസംസ്‌കാരത്തോടുള്ള ആദരവുമാണ് അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് ചൂടും ചൂരും പകർന്നത്. പ്രാർത്ഥനയിൽനിന്നും ആവാഹിച്ച ശക്തിയാവാം അദ്ദേഹത്തെ നാസി ഭീകരതയിൽ നിന്നും രക്ഷപ്പെടുവാൻ സഹായിച്ചത്.
*** *** *** ***
കർദ്ദിനാൾ വോൺ ഗാലന്റെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുള്ള പ്രയാണം ഇന്നേറെ പ്രസക്തമാണ്. ജർമ്മനിയിലെ നാഷണൽ സോഷ്യലിസത്തിനെതിരെ കത്തോലിക്കാ സഭ മൗനം പാലിച്ചുവെന്ന് അടിസ്ഥാനരഹിതമായി ആരോപിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് മ്യൂൺസ്റ്ററിലെ സിംഹമെന്ന് സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന കർദ്ദിനാൾ വോൺ ഗാലന്റെ ജീവിതം.
സ്തുതിയോ ഭയമോ ലവലേശം അദ്ദേഹത്തെ സ്വാധീനിച്ചില്ല. ഏതു നിമിഷവും രക്തസാക്ഷിയാകും എന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം അധരം തുറന്നത്. ഹിറ്റ്‌ലറെയും നാസിസത്തെയും എതിർത്ത് ഒരക്ഷരംപോലും പറയാത്ത പാവപ്പെട്ടവരെയാണ് ആട്ടിൻകൂട്ടത്തെപ്പോലെ കൊലക്കളങ്ങളിലേക്ക് നയിച്ചുകൊണ്ടുപോയത്. അനീതിയും അക്രമവും നടമാടിയ ആ കാലഘട്ടത്തിൽ, കൊലപാതകം പുണ്യമായി പ്രഘോഷിക്കപ്പെട്ട നാളുകളിൽ കർദ്ദിനാൾ ഗാലന്റെ കഴുത്തും കഴുമരവും തമ്മിൽ അധികം ദൂരം ഉണ്ടായിരുന്നില്ല. ഗ്യാസ് ചേംബറുകളിലൊന്നിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് താനും പിടഞ്ഞു മരിക്കുമെന്നദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, ഇടയനെന്ന നിലയിൽ ധാർമ്മികത തകർന്നു വീഴുന്നത് നോക്കിനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ദയാവധം വീണ്ടും തിരിച്ചുകൊണ്ടുവരുവാൻ ഇന്നത്തെ ഭരണകർത്താക്കൾ ശ്രമിക്കുമ്പോൾ കർദ്ദിനാൾ ഗാലന്റെ ഗർജ്ജനം വീണ്ടും പ്രസക്തമാകുന്നു. ”ജീവിക്കാൻ യോഗ്യതയില്ലാത്ത ഒരു ജീവനുമില്ല.” ഡൗൺ സിൻഡോം ബാധിച്ച ഭ്രൂണങ്ങൾക്ക് അമ്മയുടെ ഗർഭപാത്രങ്ങൾ കൊലക്കളമാകുന്നതിൽ തെറ്റില്ലെന്നു വാദിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കർദ്ദിനാൾ ഗാലന്റെ വാക്കുകൾ കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ്. ടെറി ഷിയാവോയുടെ ദയാവധത്തെക്കുറിച്ചുള്ള ചർച്ചകളുടെ ചൂടാറിയിട്ടില്ല. ദയാവധത്തെ അനുകൂലിക്കുന്ന നവ നാസികളുടെ സ്വരം ലോകത്തിൽ വീണ്ടും മുഴങ്ങുകയാണ്.
ജീവന്റെ അലംഘനീയമായ മഹത്വത്തെക്കുറിച്ച് ധീരോചിതമായി പ്രഘോഷിച്ച ജീവിതമായിരുന്നു കർദ്ദിനാൾ ഗാലന്റേത്. അറുപത് വർഷങ്ങൾക്കുശേഷവും മരണസംസ്‌കാരത്തിന്റെ നീരാളികൈകൾ നിഷ്‌കളങ്കരായവരുടെ ജീവൻ തേടിപ്പിടിക്കുമ്പോൾ കർദ്ദിനാൾ ഗാലന്റെ ഓരോ വാക്കുകളും കൂടുതൽ കൂടുതൽ ആനുകാലികമാവുകയാണ്…
ജോർജ് കൊമ്മറ്റം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?