കൊച്ചി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാർച്ച് 31-ന് മുമ്പ് അടച്ചുപൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മാറ്റപ്പെടുന്ന മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നേറ്റം നടത്തുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും സമാധാന അന്തരീക്ഷം തകർക്കുവാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ഫാ. ജേക്കബ് വെള്ളമരുതുങ്കൽ പറഞ്ഞു.
മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടാൽ മദ്യപരുടെ എണ്ണം വർദ്ധിക്കുമെന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുപോലമുള്ള സാമൂഹ്യ വിരുദ്ധ ശക്തികൾ ഇവിടെ തമ്പടിക്കുമെന്നും നാടിനെ ഗുരുതരമായി ബാധിക്കുന്ന ഈ വിപത്തിന് തടയിടണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, മുനിസിപ്പാലിറ്റികളുടെയും പരിധിയിൽ വരുന്ന പ്രദേശത്ത് മദ്യശാലകൾ വേണോ, വേണ്ടയോ എന്ന് ഈ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന പഞ്ചായത്ത്‌രാജ് 232, 447 വകുപ്പുകൾ ഇക്കാര്യത്തിൽ ഈ സ്ഥാപനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. രൂപതാ ഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അദ്ധ്യക്ഷത വഹിച്ചു. കരൂർ പള്ളി വികാരി ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ആകാശ് ആന്റണി, ജോസ് കവിയിൽ, മറിയമ്മ ലൂക്കോസ്, സാബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *