ബീജിംഗ്: ക്രൈസ്തവ വിശ്വാസം എങ്ങനെയും ഇല്ലാതാക്കാനുള്ള ശ്രമവുമായി ചൈനീസ് ഗവൺമെന്റ്. അധികാരികൾക്ക് സംശയം തോന്നുന്ന ക്രൈസ്തവർ വ്യാപകമായി അറസ്റ്റു ചെയ്യപ്പെടുകയും കടുത്ത പീഡനങ്ങൾക്കുശേഷം ലേബർ ക്യാമ്പുകളിലേക്ക് അയക്ക പ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ചൈനയിൽ പെരുകുന്നു.
കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് നിലവിലുള്ള നിയമത്തിൽ നടത്തിയ പൊളിച്ചെഴുത്ത് ചൈനയിലെ ക്രൈസ്തവരുടെ ജീവിതം കൂടുതൽ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. മതപരമായ പ്രസംഗങ്ങളോ വിശ്വാസവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതും ഇപ്പോൾ കുറ്റകരമാണ്. വിശ്വാസത്തിന്റെ പേരിലുള്ള ഒത്തുകൂടലുകളും നിരോധിച്ചു. അടുത്ത കാലത്ത് ധാരാളം ദൈവാലയങ്ങൾ ഇടിച്ചുനിരത്തുകയും വീട്ടിൽ വച്ചിരിക്കുന്ന ക്രൂശിതരൂപങ്ങൾ പുറത്തു കാണാമെന്ന കുറ്റം ചുമത്തി നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ദൈവാലയങ്ങൾ തകർക്കുന്നതിന് എതിരെ പ്രതിഷേധിച്ച വിശ്വാസികൾക്കുനേരെ കടുത്ത പീഡനങ്ങൾ അഴിച്ചുവിട്ടെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
വിശ്വാസികളെ അടിച്ചമർത്തുന്നത് വത്തിക്കാനും ചൈനയുമായുള്ള ബന്ധത്തിൽ വീണ്ടും ഉലച്ചിലുകൾക്ക് കാരണമായിട്ടുണ്ട്.വീട്ടിൽ ബൈബിൾ പഠന ക്ലാസ് നടത്തിയതിന് നേരത്തെ അറസ്റ്റു ചെയ്ത മാ ഹുയിച്ചാവോ എന്ന വനിതയെ മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത് ആഴ്ചകൾക്കു മുമ്പാണ്. വെസ്റ്റേൺ ഷിങ്ജിയാങ് പ്രവിശ്യയിലാണ് സംഭവം. ക്ലാസിൽ ഉണ്ടായിരുന്ന മറ്റ് നാല് പേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
ഗവൺമെന്റിന്റെ അനുവാദമില്ലാതെ മീറ്റിംഗ് സംഘടിപ്പിച്ചുവെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഒന്നിച്ചുകൂടിയെന്നുമുള്ള വകുപ്പകളാണ് അവരുടെ മേൽ ചുമത്തിയത്. തന്റെ പ്രവൃത്തി തെറ്റാണെന്ന് സമ്മതിക്കാൻ കോടതിയിൽ മാ ഹുയിച്ചാവോ തയാറായില്ലെന്നത് വിശ്വാസ സാക്ഷ്യമായി മാറുകയും ചെയ്തു. പാർട്ടി നിയന്ത്രിക്കുന്ന കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലാത്തതിനാൽ ഹുയിച്ചാവോ അപ്പീൽ നൽകാനും തയാറായിട്ടില്ല. ചൈന എയ്ഡ് എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വളരെക്കുറച്ചു ഭാഗം മാത്രമാണ് പുറംലോകം അറിയുന്നത്. വത്തിക്കാൻ പുറത്താക്കിയ ബിഷപ് ലീ ഷിയിനെ മുൻനിർത്തി ചൈനീസ് ഗവൺമെന്റ് പുതിയ ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കാൻ ഗവൺമെന്റ് കിണഞ്ഞു പരിശ്രമിക്കുകയും വിശ്വാസികളെ ഞെരുക്കുകയും ചെയ്യുമ്പോഴും ചൈനയിൽ ക്രിസ്തീയ വിശ്വാസം വളരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *