125-ാം വർഷത്തിന്റെ നിറവ്
ബാംഗളൂര്: 125 വർഷമായി ആതുര ശുശ്രൂഷാരംഗത്ത് അറിയപ്പെടുന്നവരാണ് കമില്യൻ സിസ്റ്റേഴ്സ്. ആതുരശുശ്രൂഷകളെല്ലാം കമില്യൻ സഭയോട് ചേർന്നാണ് ഇന്ന് ലോകം അറിയുന്നത്.
1995-ൽ ആന്ധ്രപ്രദേശിലുള്ള നഡേപള്ളിക്കൂടം എന്ന സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു ആശുപത്രി ‘മദർ വന്നീനി ഹോസ്പിറ്റൽ’ എന്ന പേരിൽ കമില്യൻ സഹോദരിമാർ തുറക്കപ്പെട്ടു. മതഭേദമില്ലാതെ തൊഴിലാളിയെയും മുതലാളിയെയും പാവപ്പെട്ടവരെയും ഭിക്ഷക്കാരെയും ഒരുപോലെ സ്വീകരിച്ച് ശുശ്രൂഷിക്കുന്ന കാഴ്ച ഇവിടെയുള്ള ആളുകൾക്ക് ആശ്ചര്യാവഹം തന്നെയായിരുന്നു. അതിന്റെ ഫലമായി നിരവധി തവണ നല്ല സേവനത്തിനുള്ള മെഡൽ ഇവർക്ക് ലഭിക്കുകയുണ്ടായി. വളർച്ചയുടെ പടവുകൾ കയറി ഇന്നീ ഹോസ്പിറ്റൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയും ഗവൺമെന്റിന്റെ ബി.പി.എൽ ഇൻഷുറൻസ് സ്കീമുമായി സഹകരിച്ച് നൂറുപേർക്കുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഇത് മാറി. ഹോസ്പിറ്റലിനോട് ചേർന്ന് പ്രവർത്തിക്കുന്ന എച്ച്.ഐ.വി റിഹാബിലിറ്റേഷൻ സെന്ററും ഉണ്ട്.
സെന്റ് കമില്ലസിന്റെ ആഗ്രഹപ്രകാരമുള്ള ന്യൂ സ്കൂൾ ഓഫ് ചാരിറ്റി തുടങ്ങുവാനായി ഹോസ്പിറ്റലിനോട് അടുത്ത് ഞങ്ങൾ നഴ്സിങ്ങ് സ്കൂൾ തുടങ്ങി. ജി.എൻ.എം, ബി.എസ്സി, പോസ്റ്റ് ബി.എസ്സി എന്നിവയിലൂടെ ക്രിസ്തുവിന്റെ കരുണാർദ്ര സ്നേഹം രോഗികളോട് കാണിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു. 300-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങിയ ആയിരത്തിൽ കൂടുതൽ കുട്ടികൾ ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്ത് ജോലി നോക്കുകയും തങ്ങളുടെ നല്ല പരിശീലനത്തെ പ്രശംസിക്കുകയും ചെയ്യുന്നു.
ആന്ധ്രയിലെ ഏലൂർ രൂപതയിൽ ജാനംപേട്ട എന്ന സ്ഥലത്ത് 1990 മാർച്ച് മാസത്തിൽ ഒരു ഡിസ്പൻസറി ആരംഭിച്ചു. ഗ്രാമങ്ങളിൽ പോയി പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനും അതുകൂടാതെ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പരിശീലനകേന്ദ്രവും ഇവിടെയുണ്ട്.
മദർ വന്നീനി ഹോസ്പിറ്റലിനോടനുബന്ധിച്ച് ആശാനഗർ എന്ന പേരിൽ കുഷ്ഠരോഗികൾക്ക് കുടുംബമായി വന്ന് താമസിക്കാനുള്ള 32 വീടുകൾ അടങ്ങിയ കോളനിയും നിർമിക്കപ്പെട്ടിട്ടുണ്ട്.
1991 മെയ് 29-ന് മദ്രാസിലെ പെരിങ്കലത്തൂരിൽ ഒരു വൃദ്ധമന്ദിരവും ഡിസ്പെൻസറിയും ആരംഭിച്ചു. 2007-ൽ മദ്രാസിലെ നീലംങ്കരൈക്ക് അടുത്ത് വെട്ടുവാങ്കണി ഇടവകയിൽ ഒരു റിട്ടേർമെന്റ് ഹോം തുടങ്ങി. ഒറീസയിൽ ബുദ്ധിമാന്ദ്യം വന്ന കുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യത്തോടുകൂടിയ സ്പെഷ്യൽ സ്കൂളും പ്രവർത്തിച്ചുവരുന്നു.
ബംഗളൂരിൽ ഹെന്നൂർക്രോസിന് അടുത്താണ് പ്രൊവിൻഷ്യൽ ഹൗസ്. ഇവിടെവച്ചാണ് ഭാവി സന്യാസിനികൾക്ക് പരിശീലനം കൊടുക്കുന്നത്. പാവപ്പെട്ടവർക്കായി ഒരു ഡിസ്പെൻസറിയും ഇവിടെ പ്രവർത്തിക്കുന്നു.
ബംഗളൂരിൽതന്നെ കർമലരാം എന്ന സ്ഥലത്ത് വഴിവക്കുകളിലും തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷനിലും എല്ലാവരെയും ഉപേക്ഷിക്കപ്പെട്ട് പലവിധത്തിലുള്ള വൈകല്യങ്ങൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് ഗവൺമെന്റുമായി സഹകരിച്ച് സ്വന്തം മക്കളെപ്പോലെ ശുശ്രൂഷ നൽകുന്നു. കഴിഞ്ഞ വർഷത്തെ ബംഗളൂരിലെ ഏറ്റവും നല്ല എൻ.ജി.ഒ ആയി ഈ സ്ഥാപനമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കുടുംബത്തിലും സമൂഹത്തിലും ഏറ്റവും അവഗണിക്കപ്പെട്ടവരും ഇന്നത്തെ സമൂഹം ഭീതിയോടെ വീക്ഷിക്കുന്നതുമായ എച്ച്.ഐ.വി/എയ്ഡ്സ് രോഗികളായ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട പരിചരണവും ശുശ്രൂഷയും നൽകാൻവേണ്ടി 2004 ഫെബ്രുവരി രണ്ടിന് മംഗലാപുരത്ത് ആരംഭിച്ച ഒന്നാണ് ജീവദാൻ ഭവനം. മുപ്പതോളം പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുന്നു. മുതിർന്നവരെ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിപ്പിക്കുന്നു. സിസ്റ്റേഴ്സിന്റെ സ്നേഹപൂർണമായ പരിചരണവും സാന്ത്വനവും ജീവിതത്തിലെ തിക്താനുഭവങ്ങൾ നേരിടാൻ ഇവർക്ക് ശക്തി നൽകുന്നു.
ഇന്ത്യയുടെ തൊട്ടയൽരാജ്യമായ ശ്രീലങ്കയിൽ ഒരു ഓൾഡ് ഏജ് ഹോം ഉണ്ട്. ഇവിടുത്തെ സേവനം സ്വീകരിക്കുന്നവരിൽ കൂടുതലും ബുദ്ധമതവിശ്വാസികളാണ്. ഇവർ സിസ്റ്റേഴ്സിന്റെ സേവനത്തെ ആദരിക്കുകയും അംഗീകരിക്കുകയും തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുകയും ചെയ്യുന്നു.
1982-ൽ മാനന്തവാടി രൂപതയിലെ കുറ്റിയാംവയൽ എന്ന സ്ഥലത്ത് ഞങ്ങളുടെ ആദ്യഭവനം ആരംഭിച്ചു. ബുദ്ധിമാന്ദ്യം വന്ന കുട്ടികൾക്കായി ഒരു പരിശീലനകേന്ദ്രം തുടങ്ങി. തുടക്കത്തിൽ 12 കുട്ടികളും ഒരു അധ്യാപികയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ദൈവാനുഗ്രഹത്താൽ ഇപ്പോൾ ഈ സ്ഥാപനം ഡാം വന്നതിന്റെ ഫലമായി കുഴിനിലം എന്ന സ്ഥലത്തേക്ക് പറിച്ചുനട്ടപ്പോൾ 120 കുട്ടികളും പത്ത് ടീച്ചേഴ്സും 13 അധ്യാപകരുമായി മുന്നോട്ടുപോകുന്നു. പലവിധ വൈകല്യങ്ങളാൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട കഴിയുന്ന കുട്ടികൾക്ക് സ്നേഹവും അറിവും പകർന്നുകൊണ്ട് അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും മൂല്യങ്ങളും കണ്ടുപിടിച്ച് അവയെ വളർത്തിയെടുക്കുവാനും അങ്ങനെ അവരെ അറിവിന്റെ പൂവനിയിലേക്കുയർത്തുവാനും ഞങ്ങൾ ശ്രമിക്കുന്നു.
കോട്ടയത്തിനടുത്ത് പുതുപ്പള്ളിയിൽ കമില്ലസ് പുത്രിമാർ ഒരു ഭവനം ആരംഭിച്ചു. സഭയിൽ ചേരാനാഗ്രഹമുള്ള കുട്ടികളുടെ പരിശീലനകേന്ദ്രമാണത്. ആരംഭകാലം മുതൽ കുട്ടികൾക്ക് സഭയുടെ പ്രത്യേക സിദ്ധി ലഭിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി 1987-ൽ പരിശീലന ഭവനത്തോടനുബന്ധിച്ച് ഒരു വൃദ്ധമന്ദിരം കമിൽസദൻ എന്ന പേരിൽ ആരംഭിച്ചു. സഭാസ്ഥാപകരുടെ ചൈതന്യത്തിന് മങ്ങലേൽക്കാത്ത രീതിയിൽ സാധുക്കളെയും രോഗാതുരരെയും പരിചരിക്കുന്നതിൽ ഇവിടെയുള്ള കമില്ലസ് പുത്രിമാർ ജാഗരൂകരാണ്.
മലയോര മക്കളുടെ കണ്ണീരൊപ്പാൻ 1984-ൽ ആരംഭിച്ച സെന്റ് കമില്ലസ് ഹോസ്പിറ്റൽ കണ്ണൂർ ജില്ലയിലെ ചുങ്കക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. മലയോര കുടിയേറ്റ മേഖല പ്രദേശമായ കൊട്ടിയൂർ മുതൽ പേരാവൂർ വരെയുള്ള ആളുകൾക്ക് ആശ്രയമാണ് ഈ ഹോസ്പിറ്റൽ. ഇതിനുപുറമെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്, ഹോം കെയർ സർവീസ് ഫോർ ബെഡ്റിഡൻ ആന്റ് ഫിസിയോ തെറാഫി യൂണിറ്റ് എന്നിവ ഈ ഹോസ്പിറ്റലിനോടനുന്ധിച്ച് നടത്തപ്പെടുന്നു. കൂടാതെ ബുദ്ധിമാന്ദ്യം വന്ന കുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യത്തോടുകൂടിയ സ്പെഷ്യൽ സ്കൂളും ട്രെയിനിങ്ങ് സെന്ററും പ്രവർത്തിക്കുന്നു.
തോമസ് ചെറുവത്തൂർ, ബംഗളൂരു
Leave a Comment
Your email address will not be published. Required fields are marked with *