വത്തിക്കാൻ സിറ്റി: ഭദ്രമായി സൂക്ഷിച്ചുവയ്ക്കാതെ ക്രൈസ്തവർ സുവിശേഷം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇഎസ്എൻഇ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നവംബർ മാസത്തിൽ റിക്കോർഡ് ചെയ്ത അഭിമുഖം ജനുവരി 29ന് പ്രക്ഷേപണം ചെയ്തു.
യേശുക്രിസ്തുവിന്റെ സന്ദേശം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്ന് പാപ്പ പങ്കുവച്ചു. എന്റെ സഹോദരരിലൂടെ ലഭിക്കുന്ന സുവിശേഷം ഞാൻ മറ്റുള്ളവർക്ക് പകർന്ന് നൽകണം. സുവിശേഷം മറ്റുള്ളവർക്ക് കൊടുക്കാൻ തയാറാകുമ്പോഴാണ് നാം ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്തു വരുന്നത്. നാം അനുഭവിക്കുന്ന പല സുഖങ്ങളിൽനിന്നും പുറത്തുവരാനുള്ള ഭയമാണ് ഇതിന് പ്രതിബന്ധമായി നിൽക്കുന്നത്. ഭയം നമ്മെ ചതിക്കുന്നു. വിശുദ്ധ പൗലോസിനെപ്പോലെ പുറത്തേക്ക് ഇറങ്ങുവാനുള്ള ധൈര്യവും അപ്പസ്‌തോലിക തീക്ഷണതയും ആർജ്ജിക്കണം. പ്രാർത്ഥനയിൽ കുറവുണ്ടായാൽ ധൈര്യത്തിലും കുറവുണ്ടാകും. ദൈവവുമായിട്ട് നമ്മെ ഒന്നിപ്പിക്കുന്നത് പ്രാർത്ഥനയാണ്. കൂടുതൽ പ്രാർത്ഥിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുവാൻ സാധിക്കും; പാപ്പ വിശദീകരിച്ചു.
തുറന്ന വാതിലുകളും തെരുവുകളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടിയില്ലാത്ത ക്രിസ്ത്യാനികളുമായിരിക്കണം സഭയുടെ മുഖമുദ്രയെന്ന് പാപ്പ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ക്രൈസ്തവർ ഉറച്ച ബോധ്യമുള്ളവരായിരിക്കണം. പ്രാർത്ഥിക്കുന്ന സഭയിൽ ദൈവത്തെ എപ്രകാരമാണ് ആരാധിക്കേണ്ടതെന്ന് അറിയാവുന്ന ക്രൈസ്തവർ ഉണ്ടാകണം. നിശബ്ദമായ ആരാധനയിലൂടെ ലഭിക്കുന്ന ദൈവാവബോധമാണ് ആത്മീയതയിലെ ഏറ്റവും വലിയ ശക്തിയെന്ന് പാപ്പ പറഞ്ഞു.
ലോകാരൂപി ദൈവാരൂപിക്ക് വിരുദ്ധമാണെന്ന് പാപ്പ തുടർന്നു. പണത്തിൽ നിന്നാണത് ആരംഭിക്കുന്നത്. പിശാച് പോക്കറ്റുകളിൽ കൂടിയാണ് കടന്നുകയറുന്നത്. അത് സുരക്ഷിതത്വം തന്നേക്കാം. പക്ഷെ, ആ സുരക്ഷിതത്വം ദൈവത്തിൽ നിന്നുള്ളതല്ല. പണം സാവധാനം സ്വാർത്ഥതയിലേക്കും സ്വാർത്ഥത അഹങ്കാരത്തിലേക്കും നയിക്കുന്നു. അവിടെ നിന്നാണ് എല്ലാ തിന്മകളുടെയും ആരംഭം; പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *