വളരെ വേദനാജനകമായൊരു അനുഭവമായിരുന്നു കഴിഞ്ഞയാഴ്ച യുണ്ടായത്. ഉറ്റസ്‌നേഹിതനായ ജോമി എന്ന യുവാവിന്റെ ആകസ്മക മരണമായിരുന്നു അത്. കോയമ്പത്തൂരിലെ തന്റെ പ്രേഷിത പ്രവർത്തന വേദിയിൽ നിന്നും ഭാര്യവീടായ പേരാബ്രയിലേക്കുളള യാത്രയിൽ കോഴിക്കോട് വെച്ച് ജോമി സഞ്ചരിച്ച കാർ ഒരു ടിപ്പർ ലോറിയുമായി ഇടിച്ചാണ് ദുരന്തം ഉണ്ടായത്. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അപ്പനായ ജോമി അടുത്ത കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോ ഴായിരുന്നു മരണമെത്തിയതെന്നതും ബന്ധുക്കൾക്കും ജോമിയെ അടുത്തറിയുന്നവർക്കും ഏറെ വേദനയായി.
പത്തുപതിനഞ്ച് വർഷം മുമ്പേ ജോമിയെ അറിയാം. എപ്പോൾ കണ്ടാലും ഏറെ പ്രസന്നവദനനായിരുന്നു. ചിരിച്ചുകൊണ്ടു മാത്രമേ സംസാരിക്കൂ. കർത്താവിന് വേണ്ടി ജീവിക്കണമെന്ന അഭിവാഞ്ജ വാക്കിലും പ്രവർത്തിയിലും നിറഞ്ഞുനിന്നു.
ക്രിസ്റ്റീനിലൂടെയാണ് ജോമി സുവിശേഷ പ്രഘോഷണ രംഗത്തേക്ക് വരുന്നത്. കോട്ടയത്തെ ക്രിസ്റ്റീൻ നേതൃത്വവുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കിടയിൽ എന്തു ജോലി ചെയ്യുവാനും അദേഹം തയാറായിരുന്നു. കുട്ടികൾ വഴിതെറ്റിപോകുന്നതിന് മുഖ്യകാരണം യേശുവിനെ അറിയാത്തതുകൊണ്ടാണെന്ന് മനസിലായതോടെ കുട്ടികൾക്കിടയിലെ പ്രവർത്തനം അദേഹം സജീവമാക്കി. കേരളത്തിലെങ്ങും ക്രിസ്റ്റീൻ പ്രവർത്തനങ്ങൾ സജീവമായപ്പോൾ ഇനി തമിഴ്‌നാടാണ് അടുത്തമേഖലയെന്ന് ജോമിക്ക് തോന്നി.
കേരളത്തിലെ കുട്ടികൾക്ക് ലഭിച്ച ദൈവാനുഭവം അവിടെയുള്ള കുട്ടികൾക്കും ലഭിക്കണം. അവരും ക്രിസ്തുവിനെ അറിയണം. അങ്ങനെ ജന്മദേശമായ പാലക്കാടുനിന്നും കോയമ്പത്തൂരിലേക്കായി അദേഹത്തിന്റെ യാത്രകൾ. തമിഴ്‌നാട്ടിലെ പല ജില്ലകളിലെയും ക്രിസ്ത്യൻ സ്‌കൂൾ വഴി ജോമി അലഞ്ഞു. തമിഴ് കേട്ടാൽ കുറച്ചൊക്കെ മനസിലാകും എന്നല്ലാതെ ഉറച്ച് സംസാരിക്കാനറിയില്ല.എവിടെ പോകണം, ആരെ കാണണം ഇതും അറിയില്ല. എന്നിട്ടും ദൈവം പറഞ്ഞതുപോലെയെല്ലാം ജോമി ചെയ്തു.
തമിഴ്‌നാട്ടിലെ ആദ്യ നാളുകൾ ദുരിതത്തിന്റേതായിരുന്നുവെന്ന് ഒരിക്കൽ ജോമി പറഞ്ഞതോർക്കുന്നു. പല ക്രിസ്ത്യൻ സ്‌കൂളുകളിലും കയറിചെന്നാൽ യേശുവിനെക്കുറിച്ച് പറയുമ്പോൾ അവരുടെ മുഖം വിളറും. കുട്ടികൾക്കിടയിലെ സുവിശേഷദൗത്യത്തിനൊന്നും അവർ തെല്ലും താല്പര്യം കാട്ടിയില്ല. കുട്ടികൾക്കുവേണ്ടി സ്‌കൂളിൽ ഒരു ധ്യാനം നടത്താമോ എന്ന് ചോദിച്ചിട്ട് ആരും അനുകൂലിച്ചില്ല. കയ്യിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ പലപ്പോഴും കൊന്തചൊല്ലി വിയർത്തൊലിച്ച് നടന്നാണ് ജോമി പല സ്‌കൂളുകളിലും എത്തിയത്. ആ നാളുകളിൽ പൈപ്പ് വെള്ളം കുടിച്ച് മുഖം പ്രസന്നമാക്കി ജോമി തന്റെ ഓട്ടം തുടർന്നുകൊണ്ടിരുന്നു. എങ്ങനെ സ്‌കൂളുകളിൽ കയറിപ്പറ്റും എങ്ങനെ പ്രോഗ്രാം ചെയ്യും? എന്നതായിരുന്നു അദേഹത്തിന്റെ ചിന്ത. സ്‌കൂളധികൃതരിൽ നിന്നും എതിർപ്പുകൾ പെട്ടെന്നുണ്ടാകാതിരിക്കാൻ പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ഏതാനും ലീഫ് ലെറ്ററുകൾ തയ്യാറാക്കി വിശുദ്ധരുടെ ചിത്രകഥകളും പ്രാർത്ഥനകളുമെല്ലാം തമിഴിലേക്ക് പരിഭാഷപ്പെടുത്തി വീണ്ടും ജോമി അതേ സ്‌കൂളിലേക്ക് വീണ്ടും കടന്നു ചെന്നു.
ആക്ഷേപിച്ച് നിർദയം ഇറക്കി വിട്ട സ്‌കൂളിൽ രണ്ടാമതും മൂന്നാമതും ഇതേ ആവശ്യം പറഞ്ഞ് പോകാൻ അദേഹം ശ്രമിച്ചു.
”എല്ലാം ഈശോയെ പ്രതിയാണ്. ആദ്യ തവണ ചെന്നപ്പോൾ എന്നെയവർ പരമാവധി നാണം കെടുത്തി വിട്ടതാണ്. ഇനി മേലിൽ ഈ പടി ചവിട്ടരുത് എന്ന് പറഞ്ഞാണ് വിട്ടത്. എങ്കിലും സാരമില്ല. ഇനി ചെല്ലുമ്പോൾ അവർ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്.” ഇങ്ങനെ പറഞ്ഞ് പ്രത്യാശയോടെ കടന്നു ചെന്നപ്പോൾ സ്‌കൂള ധികൃതർ സ്വീകരിച്ചതും ധ്യാനം നടത്താൻ മൗനാനുവാദം നൽകിയതും ധ്യാനത്തിലൂടെ കുട്ടികൾക്കുണ്ടായ വലിയമാറ്റം സ്‌കൂളധികൃതരെ സന്തോഷിപ്പിച്ചതും ജോമി ഒരിക്കൽ പറഞ്ഞിരുന്നു.
ഇന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ദുബായിയിലും ജോമി തുടങ്ങിയ സെറാഫിൻ മിനിസ്ടി പ്രവർത്തിക്കുന്നു.കേരളത്തിലെ എല്ലാ ധ്യാ നകേന്ദ്രങ്ങളിലെ ഫോൺ നമ്പറും ,ധ്യാനങ്ങളും പരിചയപ്പെടുത്തുന്ന ആപ്ലിക്കേഷനും ഏത് പുസ്തകവും ഓൺലൈൻവഴി വായിക്കാവുന്ന ആപ്ലിക്കേഷനുമെല്ലാം ജോമി ആരംഭിച്ചിരുന്നു.
”1998 മുതൽ കേരളത്തിലും തമിഴ്‌നാട്ടിലും ജോമിയോടൊപ്പം ഇമ്മാ നുവൽ ക്രിസ്റ്റിൻ ടീമിൽ ശ്രുശൂഷ ചെയ്യാൻ കഴിഞ്ഞത് ശുശ്രൂഷാ ജീ വിതത്തിലെ മഹാഭാഗ്യമായി കരുതുന്നുവെന്ന് അദേഹത്തോടൊപ്പം പ്രവർത്തിച്ച ജോസ് തളിയത്ത് പറയുന്നു. ആക്ഷൻ സോംഗ്, സ്‌കിറ്റ്, പ്രസംഗം ഇതിലെല്ലാം ജോമി ഒന്നാമനായിരുന്നു. വിവാഹിതനായി മൂന്നു കുട്ടികളുടെ പിതാവായപ്പോഴും കുഞ്ഞുങ്ങളുടെ ഇടയിൽ കു ഞ്ഞുങ്ങളേപ്പോലെത്തന്നെയായിരുന്നു ഞങ്ങൾ. മക്കളോടുള്ള ആഴമായ സ്‌നേഹം വളരെ വലുതായിരുന്നു. എങ്കിലും വീട്ടിലിരിക്കാൻ സമയം കിട്ടാത്ത വിധം രാവും പകലും ജോമി ഓടിക്കൊണ്ടിരുന്നു. ഒടുവിൽ ആ ഓട്ടത്തിനിടയിൽ അവന്റെ ആത്മാവിനെ ദൈവം വിളിച്ചു..” ജോസ് പറയുന്നു.
”സ്വർഗ്ഗവും നരകവും എന്ന ഒരു സ്‌കിറ്റ് ഞങ്ങൾ ഇടക്ക് സ്‌കൂളിലെ കുട്ടികൾക്കുവേണ്ടി കളിക്കുമായിരുന്നു. നന്മയിലും തിന്മയിലും ജീവിച്ച രണ്ടു കുട്ടികൾ ‘പെട്ടെന്ന് ഒരു ദിവസമുണ്ടാകുന്ന ആക്‌സിഡന്റിൽ മരണമടയുന്നു. അവർ മരിച്ച് കഴിയുമ്പോൾ അവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും പോകു ന്നതായിരുന്നു ഇതിന്റെ ആശയം. ദൈവവേലക്കുവേണ്ടി മാത്രം ജീവിച്ച ജോമിയുടെ ആത്മാവ് സ്വർഗത്തിലെത്തി എന്ന് വിശ്വസിക്കാനാണ് ഞാനെന്നും ഇഷ്ടപ്പെടുന്നത്. ജോസ് സൂചിപ്പിക്കുന്നു.
”കുട്ടികളെ ഇത്രയേറെ സ്‌നേഹിക്കുകയും കുട്ടികൾക്കുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുകയും ചെയ്യുന്നവർ ജോമിയെപ്പോലെ വളരെ അപൂർവ്വമാണെന്ന് കോട്ടയം ക്രിസ്റ്റീൻടീം ലീഡർ സന്തോഷ് ടി. പറയുന്നു. ”പരിചയപ്പെട്ടവർക്കാർക്കും പെട്ടെന്ന് അദേഹത്തെ മറക്കാൻ കഴിയില്ല. ഏത് ജോലി ഏല്പിച്ചാലും അത് സന്തോഷത്തോടെ ഏറ്റെടുക്കുയും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യും. അത് നൂറുശതമാനം വിജയത്തിലെത്തിയതിന് ശേഷമേ അദേഹം വിശ്രമിക്കുകയുള്ളൂ..”
ജോമിയുടെ ആകസ്മിക മരണം ഏല്പിച്ച ആഘാതത്തിൽ നിന്ന് ഭാര്യ രജനിയും മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇപ്പോഴും വിമുക്തരായിട്ടില്ല. നമ്മുടെ പ്രാർത്ഥനകളിൽ ആ കുടുംബത്തെ ഓർക്കാം. അതൊടൊപ്പം ദൈവരാജ്യത്തിന് വേണ്ടിയുള്ള ജോമി നല്ല ഓട്ടം ഓടിയെന്ന സന്തോഷം.
Leave a Comment
Your email address will not be published. Required fields are marked with *