വത്തിക്കാൻ സിറ്റി: ആതുരസേവനം കച്ചവടമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ലോക ആരോഗ്യദിനത്തിനു മുന്നോടിയായി ഇറ്റാലിയൻ ബിഷപ്‌സ് സംഘടിപ്പിച്ച ഹെൽത്ത് കെയർ മിനിസ്ട്രി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. ഒരു രാജ്യത്തിന്റെ ആരോഗ്യപരിരക്ഷ സംവിധാനങ്ങളെ വെറും കച്ചവടമായി കണ്ടാൽ മനുഷ്യജീവൻ അപകടത്തിലാകുമെന്ന് പാപ്പ സൂചിപ്പിച്ചു. ഉപയോഗിച്ചശേഷം എറിഞ്ഞുകളയുക എന്ന സംസ്‌ക്കാരം ഏറ്റവും വേദനാജനകമായ വിധത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയായി ആതൂരസേവനരംഗം മാറിയിരിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു.
സ്രഷ്ടാവിന്റെ സ്‌നേഹത്തിൽ പങ്കുപറ്റുന്നവരും ജീവന്റെ സേവകരുമായ മെഡിക്കൽ പ്രഫഷണലുകളെ മാർപാപ്പ പ്രശംസിച്ചു. ഓരോ ദിവസവും അവരുടെ കരങ്ങൾ വേദനിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തെ സ്പർശിക്കുന്നുവെന്നും അത് വലിയൊരു ബഹുമതിയും ഉത്തരവാദിത്വവുമാണെന്നും മാർപാപ്പ എടുത്തുപറഞ്ഞു.
മനുഷ്യന്റെ മഹത്വത്തെ ആദരിക്കാത്ത ആരോഗ്യ പരിരക്ഷാനയങ്ങൾ മറ്റുള്ളവരുടെ ദുരിതങ്ങളെപ്പോലും ചൂഷണം ചെയ്യുന്ന മാനോഭാവത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ആതുരസേവനരംഗത്ത് കച്ചവട സാധ്യതകൾമാത്രം പരിഗണിക്കുമ്പോൾ രോഗികളെ ഉപയോഗശൂന്യരായി കണക്കാക്കേണ്ടിവരുന്നു. മനുഷ്യന്റെ ജീവൻ അതിന്റെ ആരംഭം മുതൽ സ്വാഭാവികമരണം വരെ സംരക്ഷിക്കപ്പെടേണ്ടിവരുമ്പോൾ പണം മാത്രമായിരിക്കരുത് അതിന്റെ അടിസ്ഥാനമെന്നും മാർപാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *