റാഞ്ചി: ആദിവാസി സമൂഹങ്ങളെ ഒത്തൊരുമിപ്പിക്കുവാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ആദിവാസി പാരമ്പര്യമുള്ള കത്തോലിക്ക ബിഷപ്പുമാർ.ആദിവാസി മേഖലകളിൽനിന്നുമുള്ള പതിനൊന്ന് ബിഷപ്പുമാർ ട്രൈബൽ ബിഷപ്പുസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ കർദിനാളായ കർദിനാൾ ടെലസ്‌ഫോർ പി. ടോപ്പോ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ കത്തോലിക്ക രൂപതകളിൽ 26 രൂപതകളിൽ ആദിവാസികളാണ് ഭൂരിഭാഗമെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസിന്റെ ട്രൈബൽ വിഭാഗത്തിന്റെ സെക്രട്ടറിയായ ഫാ. സ്തനിസ്ലോവസ് ടിർക്കെ പറയുകയുണ്ടായി.
ആദിവാസികളെ ഹിന്ദുക്കൾ എന്നും അഹിന്ദുക്കൾ എന്നും വിഭജിച്ചാണ് ബി.ജെ.പി രാഷ്ട്രീയലക്ഷ്യം നേടുന്നതെന്ന് കർദിനാൾ ടോപ്പോ പറഞ്ഞു. ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ ക്രൈസ്തവരായ ആദിവാസികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും. ആദിവാസികളുടെ ക്ഷേമത്തിനായി രൂപം കൊടുത്ത സംസ്ഥാനംതന്നെ ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്.
2016-ൽ ജാർക്കണ്ട് മന്ത്രിസഭ, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കായി ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാമെന്ന് നിയമമുണ്ടാക്കി. ആദിവാസിമേഖലകളിൽ ഏതുതരം പ്രശ്‌നങ്ങൾ ഉണ്ടായാലും അതിനുത്തരവാദികൾ ക്രൈസ്തവരാണെന്നുള്ള സർക്കാർ നിലപാട് അപലപനീയമാണ്.
ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങൾ സത്വരമായി പരിഹരിക്കുന്നതിനുവേണ്ടി ഒരു വൈദികനും ഒരു അല്മായനുമുള്ള കോർ കമ്മിറ്റി ഉടനെതന്നെ ട്രൈബൽ രൂപതകളിൽ രൂപീകരിക്കുവാൻ സമ്മേളനം തീരുമാനിച്ചു. ഇടവകജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുവാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാനുള്ള പ്രോത്സാഹനവും നൽകണം. എല്ലാ ക്രൈസ്തവ ആദിവാസികളെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുവാനുള്ള പരിശ്രമം ഉണ്ടാകണം. തിരഞ്ഞെടുപ്പു സമയങ്ങളിൽ ഇതിനാൽ ക്രൈസ്തവ സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ബിഷപ് ബിനെയ് ഖണ്ഡുൽനാ പറയുകയുണ്ടായി.
Leave a Comment
Your email address will not be published. Required fields are marked with *